വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മീനുകളിൽ രാജാവായി മത്തി ;മത്തിക്കു പൊന്നും വില

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവിലയിൽ വൻ വർധന.കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

കേരളം

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയുടെ മുന്നേറ്റം

തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി 37,822 ത്തിലധികം വോട്ടിൻ്റെ ലീഡോട് കൂടി പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറുന്നു. തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോ​ഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതുള്ള എൻ.ഡി.എ സ്ഥാനാ‍ർഥി അനിൽ ആൻ്റണി ബഹുദൂരം പിന്നിലാണ്.

കേരളം

കേരളത്തിൽ യുഡിഎഫ് മുന്നേറ്റം; അക്കൗണ്ട് തുറക്കാൻ ഒരുങ്ങി എൻഡിഎ, ഒരിടത്ത് എൽഡിഎഫ്

തിരുവനന്തപുരം വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 18 വരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ രീതിയിൽ തുടർന്നാൽ തൃശൂരില്‍ സുരേഷ് ​ഗോപിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകും. കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാൽ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നിൽ നിൽക്കുകയാണ്. തുടക്കം മുതൽ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ഉള്ളത്. ആറ്റിങ്ങലിൽ അടൂർ പ്രകാശും പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് വ്യക്തമായ ലീഡോ‍‍ടെ എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. ആലപ്പുഴയിൽ കെ സി വേണു​ഗോപാൽ 10000ന് പുറത്ത് ലീഡ് ഉയർത്തിയിരിക്കുകയാണ്. ഇടതിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫ് ബഹുദൂരം പിന്നിലാണ്. രണ്ടാമതുണ്ടായിരുന്ന ശോഭ മൂന്നാമതായി. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മുന്നിലാണ്. ഇടുക്കിയിൽ 40000 ന് മുകളിൽ ഭൂരിപക്ഷത്തിലാണ് ഡീൻ കുര്യാക്കോസ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ഡീൻ ലീഡ് നിലനിർത്തിയിരുന്നു. എറണാകുളത്ത് 50000 ന് മുകളിൽ വോട്ടിന് മുന്നിലാണ് ഹൈബി ഈഡൻ. ചാലക്കുടിയിൽ ബെന്നി ബെഹ്നാനും പൊന്നാനിയിൽ ഡോ. അബ്ദുൾ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വലിയ മുന്നേറ്റമാണ് നടത്തുന്നത്. മലപ്പുറം മുസ്ലിം ലീ​ഗിന്റെ കോട്ടയാണെന്ന് ആവർ‌ത്തിക്കുന്നതാണ് ഇരു മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ മുന്നേറ്റം. പാലക്കാട് വി കെ ശ്രീകണ്ഠൻ, കോഴിക്കോട് എം കെ രാഘവൻ, വടകരയിൽ ഷാഫി പറമ്പിൽ, കണ്ണൂരിൽ കെ സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ‌ മുന്നിലാണ്. വയനാട്ടിൽ രാഹുൽ ​ഗാന്ധി 80000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് എംപിമാര്‍ പിന്നിലാകുന്നതാണ് ഇപ്പോൾ തെളിയുന്ന ചിത്രം, ആലത്തൂരിൽ രമ്യ ഹരിദാസും തിരുവനന്തപുരത്ത് ശശി തരൂരും തൃശൂരിൽ കെ മുരളീധരനും പിന്നിലാണ്. തൃശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്താണെന്നതാണ് ഇതിലേറ്റവും ശ്രദ്ധേയം. ➖➖➖➖➖➖➖➖➖➖

കേരളം

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. – കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. – ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. – ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. .

കേരളം

വിദ്യാർഥികൾക്കുള്ള കെ.എസ്.ആർ.ടി.സി യാത്രാ ഇളവിന് ഓൺലൈൻ രജിസ്ട്രേഷൻ; ചെയ്യേണ്ടത് ഇങ്ങനെ

ഈ അധ്യയന വർഷം മുതൽ കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം. കെ.എസ്.ആർ.ടി.സി യൂനിറ്റുകളിൽ നേരിട്ടെത്തിയായിരുന്നു ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഇതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റിയത്. https://chat.whatsapp.com/CXxkV9ghbsLHtvMHiR7HeG രജിസ്ട്രേഷനായി  https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസ് വരും.അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്.എം.എസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. തുക അടക്കേണ്ട നിർദേശം ലഭിച്ചാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കാം. ഏത് ദിവസം നിങ്ങളുടെ കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്.എം.എസ് വഴി അറിയാവുന്നതാണ്. വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.അപേക്ഷ നിരസിക്കപ്പെട്ടാൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്ന് അറിയാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർനടപടിയെടുക്കും. സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിന് മുൻപ് https://www.concessionksrtc.com  എന്ന വെബ്സൈറ്റിൽ School Registration/College registration ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി.  

കേരളം

അംഗൻവാടി പ്രവേശനോത്സവം മാറ്റി, അംഗൻവാടിയിൽ എത്തേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ (മെയ്‌ 30)ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അംഗൻവാടിയിൽ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികൾ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം

കേരളം

കാലവർഷം ഇന്നെത്തും, പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്