വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സാധാരണക്കാരന് ഇരട്ടി പ്രഹരവുമായി സർക്കാർ; പാചക വാതക വില കൂട്ടി, നാളെ മുതല്‍ പുതിയ വില...

ഗാർഹിക പാചകവാതകവില പുതുക്കി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 803 രൂപ നൽകിയിരുന്ന സിലിണ്ടറിന് ഇനി മുതൽ 853 രൂപ നൽകണം. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി വിലയിലും 50 രൂപ കൂടും. നിലവിൽ 500 രൂപ നൽകിയിരുന്ന ഉപഭോക്താക്കൾ 550 രൂപ നൽകേണ്ടി വരും. ഇനി മുതൽ രണ്ടാഴ്ചയിലൊരിക്കൽ എൽപിജി വില പുനപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയും നേരത്തെ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വർധനവ് ചില്ലറ വിൽപ്പന വിലയെ ബാധിക്കില്ലെന്ന് ഓയിൽ മന്ത്രാലയം വ്യക്‌തമാക്കി. വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വർധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്കിടെ വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

കേരളം

*ഏപ്രിൽ 10 മുതൽ കെ - സ്മാർട്ടിലേക്ക് മാറാൻ കേരളം; തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ എല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ

ചുരുങ്ങിയ അവധിക്കു നാട്ടിലെത്തി വിവാഹം കഴിച്ച് മടങ്ങുന്ന വധൂവരന്മാര്‍ക്ക് വിദേശത്തിരുന്നു തന്നെ വിഡിയോ കെവൈസി വഴി വിവാഹം റജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ എവിടെയെങ്കിലും നിങ്ങള്‍ സ്ഥലം വാങ്ങി കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.ആ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ഏതെങ്കിലും പദ്ധതിക്കു വേണ്ടി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണോ എന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മറയില്ലാതെ സ്‌ക്രീനില്‍ തെളിയും. സര്‍ക്കാര്‍ തന്നെയാണ് അത്യാധുനികമായഈ സൗകര്യങ്ങള്‍ എല്ലാം കെ-സ്മാര്‍ട്ട് എന്ന ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങേണ്ട. സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്ന കെ-സ്മാര്‍ട് പദ്ധതി ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാകും.2024 ജനുവരി മുതല്‍ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ സ്മാര്‍ട്ട് ആണ് അത്യാധുനികമായ തരത്തില്‍ വിപുലീകരിച്ച് 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകള്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാക്കുന്നത്.ജനന-മരണ-വിവാഹ റജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ ഒട്ടേറെ ആവശ്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കാതെ പൂര്‍ണമായി ഓണ്‍ലൈനായി നേടുന്നതിനായി ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് സര്‍ക്കാര്‍. സിവില്‍ റജിസ്‌ട്രേഷന്‍ (ജനന -മരണ- വിവാഹ റജിസ്‌ട്രേഷന്‍), വസ്തു നികുതി, തൊഴില്‍ നികുതി, കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാടക, ബിസിനസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), ബില്‍ഡിങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ സ്മാര്‍ട്ട് വഴി ലഭ്യമാക്കുന്നത്. കെ സ്മാര്‍ട്ട് ആപ്പും, ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ ലാന്‍ഡ് എന്ന ആപ്പും സജ്ജീകരിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം; ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധമാക്കി

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം.   ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല

കേരളം

വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു, ലഭിക്കുക 62 ലക്ഷത്തോളം പേർക്കെന്ന് ധനമന്ത്രി

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.  26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നതെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. 

കേരളം

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; 06/04/2025 തീയതിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കേരളം

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണം: കെ.എസ്.ഇ.ബി

ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണംമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പോസ്റ്റുകളില്‍‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 15-ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍തന്നെ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി. ഇവ മാറ്റുകയും ആയതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിച്ചു. ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.  

കേരളം

കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിയിൽ വേണ്ട; പുതിയ മാർഗം പരീക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കമ്പനിയായ ഹില്ലി അക്വ. ട്രയൽ റൺ അന്തിമഘട്ടത്തിൽ. ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ച് കുപ്പി നിർമ്മിക്കാനാണ് പദ്ധതി.പ്ലാസ്റ്റിക് കുപ്പികൾ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാലാണ് ബദൽ മാർഗം തേടുന്നത്. കാഴ്ചയിൽ പ്ലാസ്റ്റിക് ബോട്ടിൽ പോലെ തന്നെ. ചോളം, കരിമ്പ് എന്നിവയിൽ നിന്ന് പശ (സ്റ്റാർച്ച്) എടുത്തശേഷം ഇതിൽ നിന്ന് പോളിലാസ്റ്രിക് ആസിഡ് (പി.എൽ.എ) ഉത്പാദിപ്പിച്ചാണ് ‘ഹരിതകുപ്പി”കൾ നിർമ്മിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ‘ഹില്ലി അക്വ’ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.വൈകാതെ പ്ളാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിൽ എത്തിക്കാനാവുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി ലൈസൻസ് നേടാനുള്ള നടപടി തുടങ്ങി.ഇതോടെ രാജ്യത്ത് ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യത്തെ സർക്കാർ കമ്പനിയാകും ഹില്ലി അക്വ മാറും. കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഹരിത കുപ്പി നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്നത്.ആദ്യം ഒരു ലിറ്ററിന്റെ കുപ്പിയാണ് നിർമ്മിക്കുന്നത്. എത്രകാലം വെള്ളം നിറച്ചുവയ്ക്കാമെന്നത് സംബന്ധിച്ചും ഗുണനിലവാരം പരിശോധിക്കാനുള്ള വിവിധ ടെസ്റ്റുകളും നടത്തുന്നുണ്ട്.അരുവിക്കര, തൊടുപുഴ പ്ളാന്റുകളിലാണ് ഹില്ലി അക്വ കുപ്പിവെള്ളം നിർമിക്കുന്നത്.കത്തിച്ച് ചാരമാക്കാംഹരിത കുപ്പികൾ ആറ് മാസത്തിനുള്ളിൽ ജീർണ്ണിച്ച് മണ്ണിൽ ലയിക്കും. ഇവകത്തിച്ച് ചാരവുമാക്കാം.അതേസമയം, പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്. നിലവിൽ ഹില്ലി അക്വ ഒരു ലിറ്റർ ബോട്ടിലിന് പത്തുരൂപയാണ് വില. ഹരിത കുപ്പിയിൽ വിതരണം ചെയ്യുമ്പോഴും വിലയിൽ മാറ്റം വരുത്തില്ലെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം.  

കേരളം

ഇന്ന് മുതൽ ഭൂനികുതി കൂടും,15 വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ടാക്സ് ഇങ്ങനെ; പുതിയ നിരക്കുകളും ഇളവുകളും പ്രാബല്യത്തിൽ

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി. സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025-26 സാമ്പത്തിക വർഷത്തിന് തുടക്കമാകുന്നത്.  കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ അറിയാം ▪️മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് ▪️കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെൻഷൻ സ്കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം ▪️ആദായ നികുതി പുതിയ സ്ലാബില്‍ പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും ▪️15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും. ▪️750 കിലോ വരെയുള്ള സ്വകാര്യ കാറിന് 6400 ല്‍ നിന്ന് 9600 രൂപ ആകും.കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും ▪️ഇന്ന് മുതല്‍ 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും. 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണ് നികുതി കൂടുന്നത്.  ▪️വിവിധ കാര്‍ കമ്പനികള്‍ ഇന്ന് മുതല്‍, 2 മുതല്‍ നാല് ശതമാനം വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ▪️24 മണിക്കൂര്‍ എങ്കിലും ഒരു ജില്ലയില്‍ മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ നഷ്ടപരിഹാരം ലഭിക്കും  ▪️ആധാറും പാൻ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല ▪️കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും. ▪️ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനയാണ് ഇന്ന് മുതല്‍ ഈടാക്കുക. 23 ഇനം കോടതി ഫീസുകളും കൂടും. ▪️സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും.