വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.പുലര്‍ച്ചെ 5:15നാണ് ഭൂചലനമുണ്ടായത് . കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളം

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 8.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.\ ജാഗ്രതാ നിർദ്ദേശങ്ങൾ ഇപ്രകാരം *കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. *മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. *വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. *ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

കേരളം

ഒരുതരം രണ്ടുതരം മൂന്ന്തരം; പൂവന്‍ കോഴി ലേലത്തില്‍ പോയത് അരലക്ഷം രൂപക്ക്

അരലക്ഷം രൂപക്ക് ഒരു പൂവൻ കോഴി ലേലത്തിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ് . ഒരു പൂവൻ കോഴി ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്കാണ് . പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് വാശിയേറിയ ലേലത്തിനൊടുവിൽ അര ലക്ഷം രൂപക്ക് ലേലമുറപ്പിച്ചത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയിലാണ്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായി‌രം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്. പരിധിവിട്ടതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തിയേനെയെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കുംപുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിക്കുന്നത് . ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്.

കേരളം

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം : പി സി ജോർജ്

കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിലും,വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്‌സ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്. ആ മൊഴിയിൽ യു.എ.ഇ-യിൽ നിന്നുള്ള സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽ നയതന്ത്ര പാഴ്സൽ എന്ന നിലയിൽ എത്തിയ 30 കിലോഗ്രാം സ്വർണം ശിവശങ്കർ തന്നെ നേരിട്ട് ഇടപെട്ടാണ് കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 29 തവണ സ്വർണ്ണകള്ളക്കടത്ത് ഇടപാട് നടത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളത്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കാളിത്തം സ്വപ്ന ഉറപ്പിച്ചു പറയുന്നുണ്ട്. ശിവശങ്കർ അറസ്റ്റിലായതോടു കൂടി മുഖ്യമന്ത്രിയും ഇ.ഡി-യുടെ കസ്റ്റഡിയിൽ ആകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. ഈ അപമാന ഭാരം കൂടി കേരള ജനതയ്ക്ക് നൽകാതെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

കേരളം

യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി

ആലുവ: യുട്യൂബ് ചാനൽ അവതാരകയെയും ക്യാമറമാനെയും ഒരു സംഘം മർദ്ദിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റ്ർ ചെയ്തു. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു സംഭവം.സ്പടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും യുവതി പറയുന്നു. എട്ടോളം പേർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ ക്യാമറമാനും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേരളം

തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് നാട്ടുകാർ വീട്ടിനുള്ളിലേക്ക് കടന്നത്. കൂട്ട ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും മോഹനനും കുടുംബത്തിനുമില്ലെന്നാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി.ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കേരളം

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒന്നരമാസത്തിനുള്ളില്‍ നടന്ന 16 മരണങ്ങളില്‍ ആറെണ്ണം സ്വകാര്യബസ്സുകളുടെ മത്സരയോട്ടം കാരണമാണ് . ബസിന്റെ സമയക്രമം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തുമെന്നും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ബസിന്റെ ഫിറ്റ്‌നസും സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും റദ്ദാക്കുമെന്നും മന്ത്രി പ്രതികരിച്ചു. മത്സരയോട്ടം അവസാനിപ്പിക്കാന്‍ ബസ്സുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വരുമാനം പങ്കുവെക്കണം . ഇതിനായി തീരുമാനമെടുക്കാന്‍ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തി. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കും. ബസ് ജീവനക്കാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സമഗ്രമായ മെഡിക്കല്‍ പരിശോധന നടത്തണം. ഇതിനായി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.