വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തീവ്രമഴ: രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:-തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്.  വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.  9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.   

കേരളം

സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം

ആലപ്പുഴ :സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം .ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന നിഗമനമാണ് പ്രാഥമിക പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.മഴ മൂലം എതിരെ വന്ന വാഹനം ദൃശ്യമാകാതെ മുന്നോട്ട് എടുക്കുകയും, എന്നാൽ തുടർന്ന് കണ്ട വെളിച്ചത്തിൽ മറ്റൊരു വണ്ടി കണ്ട് വെട്ടിച്ചതാകും കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി മറ്റൊരു വശത്ത് കൂടി വരുകയായിരുന്ന ബസിലിടിച്ചത് എന്ന നിഗമനം ആണുള്ളത്. പെട്ടന്ന് കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി മഴയുണ്ടായിരുന്നതിനാലും, വാഹനത്തിലെ ഓവർ ലോഡും കാരണം കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറി തെന്നാണ് നിഗമനം. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.സിനിമ കാണാനായി വാടകയ്ക്ക് എടുത്തതാണ് ഈ ടവേര കാർ.ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ട് 10 കി.മി പിന്നിടുമ്പോഴാണ് അപകടം.ഇവർക്ക് പിന്നാലെ രണ്ട് വിദ്യാർത്ഥികൾ ബൈക്കിലും ഉണ്ടായിരുന്നു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി  പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.  

കേരളം

34 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ ഉൾപ്പടെ അവസരങ്ങൾ

പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെഎഫ്സിയിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയ തസ്തികകളിലേക്കുമുള്ള ഒഴുവുകളിൽ ഉടൻ വിജ്ഞാപനമിറക്കും.  

കേരളം

*പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടി പഞ്ചായത്ത് തലത്തിലും മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും. ഇ പോസ്, ഐറിസ് സ്കാനർ, ഫെയ്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്ഡേഷൻ.  82% മഞ്ഞ, പിങ്ക് കാർഡ് ഉടമകളും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കാർഡും ആധാർകാർഡുമായി റേഷൻകടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡുടമകൾ നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്

കേരളം

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ പഠന യാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്‍റ് കമ്മിറ്റികളോ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളം

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: 500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാനുള്ള പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കടത്തില്‍ മുങ്ങിയ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി കോർപറേഷൻ രംഗത്തെത്തിയത്.സ്‌കൂളിന് സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിനാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പദ്ധതിയിടുന്നത്. ഉച്ചഭക്ഷണമടക്കം 500 രൂപയെന്ന മികച്ച പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ടൂര്‍ ക്രമീകരിക്കുക. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.  

കേരളം

ഡിസംബർ 1 മുതൽ മാറ്റം, അറിയിപ്പുമായി കെഎസ്ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ  സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു.