ക്രമ വിരുദ്ധമായി കൈമാറിയ ഈരാറ്റുപേട്ട നഗരസഭാ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണം
ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്ററിലുള്ള ഭൂമിയാണ് അധികൃതരെ അറിയിക്കാതെ 2005 ൽ റവന്യൂ വകുപ്പിന് കൈമാറിയത്. ഈ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകനും ജനകീയ വികസന ഫോറം പ്രസിഡന്റുമായ ഷരീഫ് പൊന്തനാൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. ക്രമവിരുദ്ധമായ ഈ നടപടി അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. 1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ് പരാതിയിൽ പറയുന്നത്. അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.