വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രവാസം

കടകളില്‍ പരിശോധന; 17 ടണ്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ദമ്മാം: സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.  ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നെന്ന് നഈരിയ ബലദിയ മേധാവി എഞ്ചി. മുഹമ്മദ് അല്‍യാമി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങളും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മക്ക നഗരസഭക്ക് കീഴിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകളില്‍ ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. ഉപയോഗശൂന്യമായ 183 കിലോ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.  ഒമാനില്‍ പ്രവാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. ഒമാന്‍ കസ്റ്റംസ് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് സിഗരറ്റും പുകയിലെ ഉല്‍പ്പന്നങ്ങളും കണ്ടെത്തിയത്. ബര്‍ക വിലായത്തിലെ പ്രവാസികളുടെ താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. 

കേരളം

കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ല; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നു ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് കർശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധന സമയത്തിനകം കളർകോഡ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനം വേഗത്തിൽ നടപ്പാക്കുന്നത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു.

ജനറൽ

തരംഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'

വിജയ്‌യുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രം പക്ഷേ തിയറ്ററുകളിൽ എത്തിയപ്പോൾ നിരാശപ്പെടുത്തി. എന്നാൽ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങൾക്കിപ്പുറം പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഗാനം.  ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കാണിത്. സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ റെക്കോർഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ 'വാത്തി കമിങ്ങ്' എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.  നടൻ ശിവകാര്‍ത്തികേയൻ ആണ് അറബിക് കുത്തിന്റെ വരികൾ എഴുതിയിരുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 13ന് റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തിയത്.  വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ജനറൽ

ബാംഗ്ലൂര്‍ ഡെയ്‍സ്' ഹിന്ദി റീമേക്കില്‍ അനശ്വര രാജനും പ്രിയ വാര്യരും; റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മലയാളത്തില്‍ നിന്നെത്തിയ ജനപ്രിയ ചിത്രങ്ങളില്‍ ബാംഗ്ലൂര്‍ ഡെയ്‍സിനോളം ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങള്‍ കുറവായിരിക്കും. ഒടിടി കാലത്തിന് മുന്‍പെത്തിയ ചിത്രം കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ബോളിവുഡ് റീമേക്ക് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് 2014ല്‍ പുറത്തിറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്. ദിവ്യ ഖോസ്‍ല കുമാറിന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ചിത്രം യാരിയാന്‍റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‍ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്‍റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പെരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രാദേശികം

പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമം ജീവനെടുത്തു: മീനച്ചിലാറിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

 ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയിൽ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. 15 വയസ്സായിരുന്നു. തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു  അഫ്സലും അനുജനും സുഹൃത്തും. ആറിൻ്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും  ചേർന്ന്  നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രവാസം

ആൺതുണയില്ലാതെ എത്തുന്ന സ്ത്രീകൾക്കും ഹജ്ജ് നിർഹിക്കാം

റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു.

ജനറൽ

അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം'; ആസിഫ് അലിയോട് മനസ് നിറഞ്ഞ സ്നേഹമെന്ന് മമ്മൂട്ടി

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെയും റിവെഞ്ച് ഡ്രാമയുടെയും ഹൊററിന്‍റെയുമൊക്കെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒരു ജോണര്‍ ബെന്‍ഡര്‍ ആണ്. ചിത്രം നേടിയ ആഗോള ഓപണിംഗ് മാത്രം 20 കോടി വരും. ഇന്നലെ അബുദബിയില്‍ വച്ച് നടന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്‍റണിയും അടക്കമുള്ളവര്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ ചില മറുപടികള്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ സമയവും മുഖം മറച്ചാണ് ഈ കഥാപാത്രം സ്ക്രീനില്‍ എത്തുന്നത്. ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ.. "ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് പ്രധാനം, ശരീരത്തിന് അപ്പുറത്തേക്ക്. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. ഒന്നുകൂടി.. മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. ഒരു കൈയടി കൂടി", മമ്മൂട്ടി പറഞ്ഞു.

കേരളം

ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കോമോറിൻ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.  ഒമ്പത് ജില്ലകളില്‍ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, ഒക്ടോബർ 14 മുതൽ 18 വരെ കേരളത്തിൽ വ്യാപകമായ മഴക്ക്‌ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴക്കോ ആണ് സാധ്യത. ഇടിമിന്നൽ–ജാഗ്രത നിർദ്ദേശങ്ങള്‍ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. – കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. – ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. – ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം. – പട്ടം പറത്തുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. – വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. – അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. – ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. – മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.