വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ ശുചിത്വ സംഗമം ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയും ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം ആരവം’ ശ്രദ്ധേയമായി. 2025 ഫൗസിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ഒത്തുചേർന്നാണ് സംഗമം സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനിൽ കുമാർ സ്വാഗതമാശംസിച്ചു.ആശംസകൾ അർപ്പിച്ച് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം അബ്ദുൽ ഖാദർ, ഫാസില അബ്സാർ, അബ്ദുൽ ലത്തീഫ്, സുനിത ഇസ്മയിൽ, ഷൈമ റസാഖ്, ബോബി ജേക്കബ്, ഐസക് ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന്, ശുചിത്വ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന മോട്ടിവേഷൻ ക്ലാസുകൾ നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി.എ.ആർ. അജിത, KSWMP സോഷ്യൽ എക്സ്പെർട്ട് ശ്രീ. ബിനു ജോർജ്, KSWMP എഞ്ചിനീയർ സിമി റോസ് ജോർജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പരിപാടിയിൽ പങ്കെടുത്തവർക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ. രാജൻ ടി. നന്ദി അറിയിച്ചു. ഖരമാലിന്യ പരിപാലന രംഗത്ത് നഗരസഭയുടെ സുപ്രധാന കാൽവെയ്പാണ് ഈ ശുചിത്വ സംഗമം.

കോട്ടയം

കോട്ടയം ജില്ലയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 138 കോടി രൂപ

കോട്ടയം :  ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്.ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി  നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ​ക്യാമ്പ്​ കോട്ടയത്ത് നവംബര്‍ മൂന്നിന് സംഘടിപ്പിക്കും.ലീഡ് ബാങ്കിന്‍റെ നേതൃത്തില്‍ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാന്പിന്‍റെ  ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.നിക്ഷേപകർ മരിച്ചു പോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്.ചിലരുടെ  അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും  നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ  നേതൃത്വത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ​ക്യാമ്പ് നടത്തുന്നത്.ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാന്പില്‍നിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന  രേഖകൾ ഉണ്ടായിരിക്കണം.അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാന്പില്‍ ലഭിക്കും. ക്യാന്പിനു ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.  

ഇൻഡ്യ

കേരളത്തിൽ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ല, ഇതിനായുള്ള വടംവലി പാടില്ല' കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ്

ദില്ലി: വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്‍ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം  കേരളത്തിതില്‍ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ.സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്‍ശനമുണ്ട്.

കോട്ടയം

പാലായിൽ വിദ്യാർത്ഥിയെ ആക്രമിച്ചു പരിക്കേല്പിച്ചു; ഇടമറ്റം സ്വദേശികൾക്കായി തിരച്ചിൽ

പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയെ നാലു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിനാണ്(18) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 9.15 നായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു.പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ അധ്യാപകർ ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട് .പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കോട്ടയം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതി മരണപ്പെട്ടു; ആരോപണവുമായി കുടുംബം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ചികിത്സാ പിഴവിൽ ഒരു യുവതി മരിച്ചതായി ബന്ധുക്കൾ പരാതി നൽകി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിലെ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്.ശാലിനി കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഗൈനകോളജി വിഭാഗത്തിൽ D & C പരിശോധനക്ക് എത്തി. B.P, ഷുഗർ അല്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മകളോടൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ച ശാലിനിക്ക് ഗുളിക നൽകിയതിന് 15 മിനിറ്റ് കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നീട് പെട്ടെന്ന് അബോധാവസ്ഥയിൽ കിടക്കുകയും ചെയ്തു.ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും, പുലർച്ചെ 5 മണിയോടെ ആശുപത്രി അധികൃതർ മരിച്ചു എന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ പരാതിയിൽ, ശാലിനി മരണം ആശുപത്രിയിലെ ചികിത്സാ പിഴവ് സംഭവിച്ചതായി കാണിച്ച് ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കേരളം

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം  പിഎം ശ്രീ പദ്ധതിക്കെതിരെ സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പിഎം ശ്രീ വിഷയത്തിൽ സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചർച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.

കേരളം

കൂട്ടാറിൽ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനംവാങ്ങി നൽകി സുഹൃത്തുക്കൾ

ഇടുക്കി: ഒക്ടോബർ 18-നുണ്ടായ കനത്ത മഴയെത്തുടർന്ന മഴവെള്ളപ്പാച്ചിലിൽ കൂട്ടാർ പാലത്തിന് സമീപം ഒലിച്ചുപോയ ട്രാവലറിന്റെ ദൃശ്യങ്ങൾ ഏറെ വേദനാജനകമായിരുന്നു.ബി. റെജിന്റെ ഭാര്യ അഭിജിതയുടെ ഉടമസ്ഥതയിലുള്ള ആ വാഹനമാണ് അപകടത്തിൽ പുഴയിൽ ഒലിച്ചുപോയത്. വാഹന നഷ്ടത്തോടെ പ്രതിസന്ധിയിലായ റെജിമോന് പുതിയ പ്രതീക്ഷയായി സുഹൃത്തുക്കൾ തന്നെയാണ് താങ്ങായത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികളായ റെജിമോന്റെ സുഹൃത്തുക്കൾ ചേർന്ന്, ഒലിച്ചുപോയ വിനായക് എന്ന ട്രാവലറിന് പകരം അതേ പേരിൽ പുതിയ 19 സീറ്റുള്ള ട്രാവലർ സ്വന്തമായി വാങ്ങി സമ്മാനിച്ചു.നാട്ടിലെത്താൻ സാധിക്കാത്തതിനാൽ അവർ താക്കോൽ കൈമാറാനുള്ള ചുമതല നാട്ടിലുള്ള സുഹൃത്തുക്കൾക്ക് ഏൽപ്പിച്ചു. ഇന്ന് കൂട്ടാർ പാലത്തിന് സമീപം പുതിയ വാഹനത്തിന്റെ താക്കോൽ റെജിമോന് കൈമാറി.

കേരളം

കേരളത്തിലും എസ്‌ഐആര്‍ വരും; നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടക്കും. ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരും. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിലേക്കാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാകുക. (Election Commission announces SIR in 12 states including kerala) രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പിലാക്കുന്നതിന്റെ രണ്ടാംഘട്ടത്തിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതലാണ് നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കുന്നത്. 2002 മുതല്‍ 2004 വരെ തയ്യാറാക്കിയ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകും പട്ടിക പരിഷ്‌കരണം നടക്കുക. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ബൂത്ത് ലെവല്‍ ഓഫിസര്‍മാരെത്തും. മൂന്ന് തവണയാണ് ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി ഉള്‍പ്പെടുത്തുക 1200 വോട്ടര്‍മാരെയാണ്. ഒരു കുടുംബത്തിലെ എല്ലാവരേയും ഒരു ബൂത്തില്‍ തന്നെ ഉള്‍പ്പെടുത്തും. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനാകും. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് അര്‍ധരാത്രി മുതല്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ നിലവില്‍ വരുമെന്നാണ് വിവരം. ബിഹാറില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വന്‍ വിജയമാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ അവകാശവാദം. അസ്സമില്‍ 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും അവിടെ എന്‍ആര്‍സി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തില്‍ അസ്സമിനെ ഉള്‍പ്പെടുത്തിയിട്ടില്ല.