വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കുരുന്നിന് വില അമ്പതിനായിരം രൂപ! കോട്ടയത്ത് 3 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും അമ്മയും അറസ്‌റ്റിൽ

കോട്ടയം :കുമ്മനം മടക്കണ്ടയിൽ മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ സുഹൃത്തിന് വിൽക്കാൻ ശ്രമിച്ച് പിതാവ്.കുമ്മനത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമം നടന്നത്.  ഈരാറ്റുപേട്ടയിൽ  ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ ശ്രമിച്ചത്, ഇവർക്ക് ആൺ കുഞ്ഞുങ്ങൾ ഇല്ല എന്ന കാരണത്തെ തുടർന്നാണ് കുഞ്ഞിനെ പണം നൽകി വാങ്ങാനുള്ള ശ്രമം നടത്തിയത്. കുട്ടിയെ പിതാവ് വില്പന യുടെ കാര്യം ഫോണിൽ സംസാരിക്കുന്നത് കേട്ട കുഞ്ഞിന്റെ മാതാവ് വാർഡ് മെമ്പറെ വിവരം അറിയിച്ച തോടെയാണ് സംഭവം പുറത്തറിയുന്നത്.കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്ത മാതാപിതാക്കളെ  ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ കുട്ടിയുടെ പിതാവും ഇടനിലക്കാരനും വാങ്ങാൻ ശ്രമിച്ചയാളും പൊലീസ് കസ്റ്റഡിയിലാണ്.

പ്രാദേശികം

കേരളോത്സവം 2025 ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട :കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡും ഇരാറ്റുപേട്ട നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2025ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരം 24-ാം തിയതി  വൈകുന്നേരം  ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബ് ബാഡ്മിന്റൺ  ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,പ്രതിപക്ഷ നേതാവ് അനസ് പാറയിൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ,മുനിസിപ്പൽ കൗൺസിലർ സുനിൽ കുമാർ, കേരളോത്സവം കോർഡിനേറ്റർ ആഷിക്ക് എന്നിവർ സംബന്ധിച്ചു. പുരുഷ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബും,വനിതാ വിഭാഗം മത്സരങ്ങളിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജും ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി. 16 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ സമീർ,ഷഹീർ എന്നിവർ ഒന്നാം സ്ഥാനവും, അബാൻ,അസീം എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി.12 ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം സിംഗിൾസിൽ,ഈരാറ്റുപേട്ട ഫ്രൈഡേ ക്ലബ്ബിന്റെ അൻവർ ഷാ ഒന്നാം സ്ഥാനവും,അസീം അനസ് രണ്ടാം സ്ഥാനവും നേടി. 8 ടീമുകൾ പങ്കെടുത്ത വനിതാ വിഭാഗം ഡബിൾസിൽ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജിലെ ഫർസാന കെ.എം,ഫിദാ മോൾ എന്നിവർ ഒന്നാം സ്ഥാനവും,റിഷാന റാഷിദ്‌, കെ.എസ് ഷാബിന എന്നിവർ രണ്ടാം സ്ഥാനവും കരസ്തമാക്കി. മത്സരത്തിൽ വിജയിച്ച ടീമുകൾ കോട്ടയത്ത് വച്ച് നടക്കുന്ന ജില്ലാതല കേരളോത്സവം  മത്സരങ്ങളിൽ ഈരാറ്റുപേട്ട നഗരസഭയെ പ്രതിനിധീകരിച്ച് മത്സരിക്കും.

കോട്ടയം

എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുന്നു

ഈരാറ്റുപേട്ട.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടും, ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും മറ്റും ധനസമാഹരണം നടത്തിയാണ് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നത്. ഈ മാസം 27 -)o തീയതിയ്ക്കും നവംബർ 3-)o തീയതിക്കും ഇടയിലായി പല ദിവസങ്ങളിലായി 10 പത്തു വീടുകളുടെയും ശിലാസ്ഥാപന കർമ്മം അതാത് സ്ഥലങ്ങളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, എംഎൽഎ സർവീസ് ആർമി ഭാരവാഹികളും പങ്കെടുക്കും. താഴെപ്പറയുന്ന പ്രകാരമാണ് ശിലാസ്ഥാപന കർമ്മങ്ങൾ നിർവഹിക്കുക. 27-)o തീയതി രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട കടുവാമുഴിയിലും, ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ തെക്കേക്കരയിൽ കല്ലേക്കുളത്തും, 29-)o തീയതി രാവിലെ 10:30 ന് പൂഞ്ഞാർ തെക്കേക്കര- ചേരിമലയിലും, 11:30 ന് പൂഞ്ഞാർ ടൗൺ ഭാഗത്തും, ഉച്ചകഴിഞ്ഞ് 12.30 ന് ചേന്നാടും,1 മണിക്ക് പൂഞ്ഞാർ - മണിയംകുളത്തും , 31-)o തിയതി ഉച്ചകഴിഞ്ഞ് 03:30 ന് തീക്കോയി- മംഗളഗിരിയിലും ,3-)o തിയതി രാവിലെ 10 മണിക്ക് കൂവപ്പള്ളിയിലും,  11 മണിക്ക് എരുമേലി ചേനപ്പാടിയിലും, ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ മണിയംകുന്നിലും നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മങ്ങൾ നടക്കും .

കേരളം

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല;സ്ഥിരീകരിച്ച് സ്പോൺസര്‍

കൊച്ചി:അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ.അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) അംഗോളയിൽ മാത്രം കളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്പോൺസർമാർ ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി എഎഫ്എ ഭാരവാഹികൾ കേരളത്തിനെതിരെ കടുത്ത വിമർശനമുയർത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും, മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സംസ്ഥാനം  സജ്ജമല്ല എന്നുമാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 17-ന് കൊച്ചിയിൽ മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയതിലെ വീഴ്ചകൾ സംസ്ഥാന സർക്കാരിനെതിരെ എഎഫ്എ പരസ്യമായി വിമർശിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റി സർക്കാരിനെ വിമർശിച്ചു. നവംബറിലെ സന്ദർശനം മുടങ്ങിയെങ്കിലും, മാർച്ച് മാസത്തിൽ മെസ്സിയെ എത്തിക്കാൻ ശ്രമിക്കുമെന്ന്  സ്പോൺസർ പറയുന്നുണ്ട്. എന്നാൽ, മാർച്ച് സന്ദർശനത്തോട് സർക്കാരിനും സ്പോൺസർമാർക്കും മുൻപ് വിയോജിപ്പുണ്ടായിരുന്നു. ഇതിന് മുൻപ് 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലാണ് മെസ്സി ഇന്ത്യൻ മണ്ണിൽ കളിച്ചത്.

പ്രാദേശികം

അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ച് വന്നിരുന്നത്. ഉച്ചയോടെ അയൽവാസികളാണ് ആദ്യം സംഭവം അറിയുന്നത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലന്നാണ് പ്രാഥമിക നിഗമനം

കേരളം

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടർപട്ടികയാണ് പരിശോധനകൾക്ക് ശേഷം അന്തിമമാക്കുന്നത്.2.83 കോടി വോട്ടർമാരാണ് കരട്  പട്ടികയിൽ ഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബർ രണ്ടിന് എല്ലാ നടപടികൾക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയുണ്ടായത്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും.    

കോട്ടയം

പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ അപകടം. നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചുകയറി

പാലാ തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ അപകടം. നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും വന്ന കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അരിക്കുഴ സ്വദേശിയുടേതാണ് വാഹനം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങും വഴിയാണ് അപകടം. തറയോടുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. റോഡിനും വ്യാപാരസ്ഥാപനത്തിനും ഇടയിലുള്ള ഓടയിലേക്ക് കാർ പതിക്കുകയും ചെയ്‌തു. വ്യാപാര സ്ഥാപനത്തിന് മുമ്പിൽ ഡിസ്‌പ്ലേ ചെയ്തിരുന്ന ടൈലുകൾ വാഹനം ഇടിച്ചു തകർന്നു.

കോട്ടയം

സമസ്ത : പണ്ഡിത ശില്പശാല ഒക്ടോ. 30 ന്. കോട്ടയത്ത്.

കോട്ടയം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ജൂബിലിയുടെ ഭാഗമായി ജില്ലാ തലത്തിൽ നടക്കുന്ന പണ്ഡിത ശില്പ ശാല     ഈ മാസം 30 വ്യാഴാഴ്ച കോട്ടയത്ത്‌ സമസ്ത കോട്ടയം ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ അസീസ് സഖാഫിയുടെ അധ്യക്ഷതയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉൽഘാടനം ചെയ്യും. ആദർശം, സാമ്പത്തിക വിനിമയത്തിന്റെ ഇസ്ലാമിക മാനം എന്നീ വിഷയങ്ങളിൽ കേന്ദ്ര മുശാവറ മെമ്പർ എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി ക്‌ളാസിന് നേതൃത്വം നൽകും. തുടർന്ന് ചർച്ചകൾ നടക്കും ജില്ലയിലെ വിവിധ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികൾ പങ്കെടുക്കും. സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി റിപ്പോർട്ട് അവതരിപ്പിക്കും.എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, അബ്ദുൽ സലാം ബാഖവി,അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ അപ്പാഞ്ചിറ, ഹാരിസ് സഖാഫി, മുഹമ്മദ് ലബീബ് അസ്ഹരി,മുഹമ്മദ് കുട്ടി മിസ്ബാഹി, സിയാദ് അഹ്സനി,ത്വാഹാ യാസീൻ നുസരി സംസാരിക്കും.