വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി - മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് - തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ - മംഗലം, വെള്ളികുളം - കാരികാട്, കല്ലില്ലാക്കവല - അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം - മൂന്നാംമൈൽ, വേലത്തുശ്ശേരി - കല്ലം, വേലത്തുശ്ശേരി - മുപ്പതേക്കർ, കല്ലം - വേലത്തുശ്ശേരി, തീക്കോയി- വാഗമറ്റം- കല്ലേക്കുളം, പഞ്ചായത്ത്പടി -കല്ലേക്കുളം, തീക്കോയി - മ്ലാക്കുഴി, മ്ലാക്കുഴി കോളനി, പള്ളിവാതിൽ - ഡി സി എം ആർ,അറമത്ത്പടി - ആനിയിളപ്പ് , ഞണ്ട്കല്ല് - മക്കൊള്ളി, ഞണ്ടുകല്ല്- ശാന്തിഗിരി- ചേരിപ്പാട്, തീക്കോയി പള്ളിവാതിൽ - നാഗപ്പാറ, വരകുപാറ - ആലാ നിക്കൽ ജംഗ്ഷൻ, തീക്കോയി - അങ്കണവാടി, തീക്കോയി - പള്ളിവാതിൽ- കൊട്ടാരത്തിൻപാറ, വഴിക്കടവ് -നാട്നോക്കി- മലമേൽ, മാവടി -നെടുങ്ങഴി- ഒറ്റയീട്ടി, വെട്ടിപ്പറമ്പ് - അങ്കണവാടി, വെട്ടിപ്പറമ്പ് - കോന്തനാനി, തീക്കോയി- ചേരിമല, പള്ളിവാതിൽ - കോ ഓപ്പറേറ്റീവ്, ചേരിമല- കൂറ്റിലപ്പാറ എന്നീ 32 ഗ്രാമീണ റോഡുകളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ തന്നെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.സി ജയിംസ് അറിയിച്ചു.

കേരളം

GST പരിഷ്കാരം പ്രാബല്യത്തിൽ; ഇനി മുതൽ രണ്ട് സ്ലാബുകൾ, അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് ജിഎസ്ടി ഉണ്ടാകില്ല എന്നത് സന്തോഷം നൽകുന്ന വിവരമാണ്. നെയ് മുതൽ പനീർ വരെ 700 ഉത്പന്നങ്ങൾക്ക് വില കുറച്ചെന്ന് അമുൽ അറിയിച്ചു. തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. ബിസ്ക്കറ്റിനും ഐസ്ക്രീമിനും ചോക്ലേറ്റിനും കോൺഫ്ലേക്സിനും മറ്റ് ബേക്കറി ഉത്പന്നങ്ങൾക്കും വില കുറയും. 18 ശതമാനം സ്ലാബിൽ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ പുതുക്കിയ വില പുറത്തുവിട്ടു കഴിഞ്ഞു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. ടാറ്റ, ഹ്യുണ്ടായ്, മാരുതി, ഉൾപ്പെടെയുള്ള കമ്പനികൾ വിലക്കിഴിവ് പ്രഖ്യാപിച്ചു കഴിഞ്ഞു. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവർക്ക് ആശ്വാസമാകും. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ ഇൻഷുറൻസിനും മെഡിക്കൽ ഉപകരണങ്ങൾക്കും ചെലവ് കുറയും. സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങൾക്കുമാണ് പുതുക്കിയ ജിഎസ്ടി പ്രകാരം വില വർദ്ധിക്കുക. 40 ശതമാനം സിൻ ടാക്സ് ആണ് ലഹരി വസ്തുക്കൾക്കു മുകളിൽ ചുമത്തുക. ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

കേരളം

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ പരിശോധിക്കാം. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം പട്ടികയിൽ ദേശീയപാർട്ടികളായ ആം ആദ്മി പാർട്ടി ( ചൂല്) ,ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരളകോൺഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവർക്കും ചിഹ്നങ്ങൾ അനുവദിച്ചു. മൂന്നാം പട്ടികയിൽ, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലോ അംഗങ്ങളുളളതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ 28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുളളതുമായ രാഷ്ട്രിയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുളള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.  ഇതിനകം ചിഹ്നം അനുവദിച്ചിട്ടില്ലാത്ത രാഷ്ട്രിയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും. അപേക്ഷയോടൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്റ്റേറ്റ് ഭാരവാഹിയെ ചുമതലപ്പെടുത്തിയ അധികാര പത്രവും നൽകണം. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിലുളളതും മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാത്തതുമായ ചിഹ്നമാണ് മുൻഗണനാ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.

പ്രാദേശികം

വിമൺ ഇന്ത്യ മൂവ്മെൻ്റ് കൺവെൻഷൻ നടത്തി

ഈരാറ്റുപേട്ട -വിമൺ ഇന്ത്യ മൂവ്മെൻ്റ് പൂഞ്ഞാർ മണ്ഡലം, കമ്മിറ്റി നേതൃതത്തിൽഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ പുത്തൻ പള്ളി കൺവെൻഷൻ ഹാളിൽ ചേർന്നു - വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽഅദ്ധ്യക്ഷത വഹിച്ചു. എസ്.ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അൽത്താഫ് ഹസ്സൻ,. വിമൻ ഇന്ത്യ മൂവ്മെന്റ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഷെഫി സെമീർ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ഷൈല റഷീദ്,കോട്ടയം ജില്ലാ ട്രഷറര്‍ സബിത സത്താർ,പൂഞ്ഞാർ മണ്ഡലം സെക്രട്ടറി നിഷ സൈഫുള്ള, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസീന ശുഹൂദ്, മണ്ഡലം ട്രഷറര്‍ മുബീന സിനാജ്, കമ്മിറ്റി അംഗങ്ങളായ റസീന ഹലീൽ, ബിഫാന സുൽത്താൻ, ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ റസിയ ഷഹീർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹിൻ, ഫാത്തിമ ശാഹുൽ, നൗഫിയ ഇസ്മായിൽ, നസീറ സുബൈർ, തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ നെജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു. സുമയ്യ ളഹറുദ്ധീൻ സ്വാഗതവും, സുഫീന ബഷീർ നന്ദിയും പറഞ്ഞു.

ജനറൽ

മോഹൻലാലിന് ദാദ സാ​ഹേബ് ഫാൽക്കെ പുരസ്കാരം

ദാദ സാ​ഹേബ് ഫാൽക്കെ പുരസ്കാരംസ്വന്തമാക്കി മോഹൻലാൻ. ദേശിയ പുരസ്കാരത്തിന് ഒപ്പം നൽകും. ഇന്ത്യൻചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയാണിത്.ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത് മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004-ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു.ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

പ്രാദേശികം

മൗലിദ് ജൽയും പ്രാർത്ഥനാ സംഗമവും

ഈരാറ്റുപേട്ട: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 തിങ്കൾ രാവിലെ 10 മണി മുതൽ ഈരാറ്റുപേട്ട സുന്നി മസ്ജിദിൽ വച്ച് മൗലിദ് ജൽസയും പ്രാർത്ഥനാ സംഗമവും നടക്കും. തിരു വസന്തം 1500 എന്ന ശീർഷകത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്രസകളിൽ നടന്നുവന്ന നബിദിനാഘോഷങ്ങൾക്കും നാട്ടു മൗലിദുകൾക്കും സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി ഏന്തയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് റഫീഖ് അഹമ്മദ് സഖാഫി ആമുഖപ്രഭാഷണവും,ഐസിഎഫ് സെൻട്രൽ കമ്മിറ്റിയംഗം നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണവും നടത്തും അബ്ദുറഹ്മാൻ സഖാഫി, അജിനാസ് സഖാഫി, അബ്ദുസ്സലാം ബാഖവി, സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി മുഹമ്മദ് താഹ മുസ്ലിയാർ , സലീം മിസ്ബാഹി, സുബൈർ സഖാഫി എന്നിവർ സംസാരിക്കും. ഈ വർഷത്തെ കർഷക അവാർഡിന് അർഹനായ ഡി കെ അൽ എം ഈരാറ്റുപേട്ട മേഖല സെക്രട്ടറി നൗഫൽ ബാഖവി തലനാടിനെ ചടങ്ങിൽ ആദരിക്കും

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, അത് പോലെ തന്നെ കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും കണ്ടെത്തിയത്.  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.  സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്ന് തന്നെ പൊലീസ് സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.  കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാൾ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്.

പ്രാദേശികം

പൂഞ്ഞാർ മേഖല സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം പനച്ചികപ്പാറയിൽ നടന്നു.

പൂഞ്ഞാർ : പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഇരുപത്തിമൂന്നാം തീയതി നടക്കുന്ന അസോസിയേഷൻ പൂഞ്ഞാർ മേഖല സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം പനച്ചികപ്പാറയിൽ നടന്നു. മേഖല പ്രസിഡന്റ്സിജി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി സഖാവ് ബിന്ദു അശോകൻ ഏരിയ കമ്മിറ്റി അംഗം സഖാവ് ബി രമേഷ് പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി സഖാവ് കെ പി മധു കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സഖാവ് കെ.പി മധുകുമാർ, കൺവീനർ ആയി സഖാവ് ബിന്ദു അശോകനെയും അടങ്ങുന്ന 51 കമ്മിറ്റിയെയും തിരഞ്ഞെടുത്തു