വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

DAPL സെക്രട്ടേറിയറ്റ് മാർച്ച് സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത്

കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭിന്നശേഷി സംഘടനയായ ഡി.എ.പി.എൽ (DAPL) സെപ്റ്റംബർ 18-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും സജീവമായി പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.  ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള വിവിധ വിഷയങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് ഡി.എ.പി.എൽ ഈ സമരം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ആവശ്യങ്ങൾ മാർച്ചിൽ ഉന്നയിക്കും. മാർച്ച് വിജയിപ്പിക്കുന്നതിനായി കോട്ടയം ജില്ലാ കമ്മിറ്റി വിപുലമായ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുന്നുംപുറത്ത്, സെക്രട്ടറി സാദിഖ് കാട്ടാമല, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഷറഫ് കുന്നംപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. അനസ് മുണ്ടക്കപറമ്പിൽ, സക്കീർ എസ്.ആർ.കെ., നൗഷാദ് ഇടക്കുന്നം, ഷരീഫ് കാടാപുരം, കരുണൻ തീക്കോയി തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഈ സമരം ഭിന്നശേഷി സമൂഹത്തിന്റെ അവകാശപ്പോരാട്ടത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് ഡി.എ.പി.എൽ ഭാരവാഹികൾ വ്യക്തമാക്കി.

പ്രാദേശികം

നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡ് തുറന്നു

പൂഞ്ഞാർ : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കമ്പിളിയോലിക്കൽ- തണ്ണിപ്പാറ റോഡിനെയും, തണ്ണിപ്പാറ - നെല്ലിക്കച്ചാൽ റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് ലിങ്ക് റോഡ് ആയി  ഉപയോഗിച്ചിരുന്ന  നെല്ലിക്കച്ചാൽ- കുന്നുംപുറം റോഡിന്റെ ഏതാനും ഭാഗം കൂട്ടിമുട്ടിക്കാതിരുന്നതിനാൽ   പൂർണ്ണമായി ഉപയോഗക്ഷമമല്ലാതിരുന്നത് എംഎൽഎ ഫണ്ടിൽനിന്നും 3.20 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ഇരുവശങ്ങളും തമ്മിൽ ബന്ധിപ്പിച്ച് പൂർണ്ണമായ തോതിൽ റോഡ് ഉപയോഗക്ഷമമാക്കി പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിന്ദു അജി, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ മോഹനൻ നായർ , ബിന്ദു അശോകൻ, വിഷ്ണുരാജ്,മുൻ പഞ്ചായത്ത് മെമ്പർമാരായ ടി. എസ് ബിനുക്കുട്ടൻ,  ഷിഹാബ് ഉസ്മാൻ കുടുംബശ്രീ സിഡിഎസ് മെമ്പർ ഷിജിന, വിവിധ രാഷ്ട്രീയ നേതാക്കന്മാരായ കെ. പി മധുകുമാർ, ജോഷി മൂഴിയാങ്കൽ, സാബു കമ്പിളിയോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റോഡ്  തമ്മിൽ ബന്ധിപ്പിച്ച് പൂർണമായും ഗതാഗതയോഗ്യമായതോടെ പ്രദേശത്തെ യാത്രാസൗകര്യം വളരെയേറെ വർധിച്ചിരിക്കുകയാണ്. റോഡ് പൂർത്തീകരിച്ചതിൽ  ആഹ്ലാദഭരിതരായ നാട്ടുകാർ പടക്കം പൊട്ടിച്ചും, പായസ വിതരണം നടത്തിയും ഉദ്ഘാടനം വൻ വിജയമാക്കി തീർത്തു.

പ്രാദേശികം

വാർഡിന്റെ ഉത്സവമായി നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം

ഈരാറ്റുപേട്ട: നാടിന്റെ ഉത്സവമായി ഗ്രാമോത്സവം. ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷനിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ആവേശത്തോടെ പങ്കാളികളായത്. ഉച്ചക്കു ശേഷം ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടൻ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വടംവലി, ബോൾ പാസിംഗ്, കസേര കളി, കുളംകര, ഷൂട്ടൗട്ട്‌ തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.  വൈകുന്നേരം ഏഴിന് ആരംഭിച്ച സമാപന സമ്മേളനത്തിൽ നഗരസഭ മാതാക്കൽ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. 2020-25 പൂർത്തിയാകുമ്പോൾ 1.5 കോടി രൂപയുടെ വികസനം ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് കൗൺസിലർ പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മാതാക്കൽ ഡിവിഷൻ വികസന സപ്ലിമെന്റ് വ്യവസായ വകുപ്പ് റീജനൽ പ്രോജക്ട് ഓഫിസർ സഹിൽ മുഹമ്മദ് പ്രകാശനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിസാമുദ്ദീൻ, മാഹിൻ വെട്ടിയാംപ്ലാക്കൽ, ഹിലാൽ വെള്ളൂപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഒരേ മേഖലയിൽ നിരവധി വർഷങ്ങളായി ജോലിയെടുക്കുന്നവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസ വിതരണവും സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ വി.എം. ഷഹീർ സ്വാഗതവും പി.എസ്. ഹക്കീം നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു ശേഷം ഗാനമേള, ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബഷീർ കുന്നുംപുറം, കെ.എ. സാജിദ്, സിയാദ് കെ.യു, ഹക്കീം പി.എസ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു. 

പ്രാദേശികം

നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ ഭൂമിയിലെ മരങ്ങൾ ലേലം ചെയ്യുന്നു

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിന് അക്വയർ ചെയ്ത ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ബ്ലോക്ക് 48 ൽ റീസർവ്വെ നമ്പർ 49/13 ൽ പ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന പുളിമരം (3), മഴ മരം (2), മാവ് (2), പന (2), പാഴ് മരം (16), പ്ലാവ് (4), ആഞ്ഞിലി (1), മഞ്ചാടി (1) പേര (2), ആത്ത (1), എടന (1), മുരിങ്ങ (1) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ഇവയുടെ മതിപ്പു വില 26,167/- രൂപയായി (ഇരുപത്തിയാറായിരത്തി ഒരുന്നൂറ്റി അറുപത്തിയേഴ് രൂപ മാത്രം) നിശ്ചയിച്ചു. മരങ്ങളുടെ പരസ്യ ലേലം 2025 സെപ്റ്റംബ 29 രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട വില്ലേജ് ഓഫീസിൽ വെച്ച് നടക്കും.ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2,620/- രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും, അംഗികാരം ലഭിച്ച ശേഷം മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്. മരങ്ങൾ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.ലേലം കൊണ്ടയാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും, ലേല തുകയുടെ 18% ചരക്ക് സേവന നികുതിയും ചരക്ക് സേവന നികുതിയുടെ 1% സെസ്സും, ലേല തുകയും ചരക്ക് സേവന നികുതിയും, സെസ്സും ഉൾപ്പെടുന്ന തുകയുടെ 5.25% ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സും. ലേല തുകയും, ചരക്ക് സേവന നികുതിയും, സെസ്സും, ഫോറസ്റ്റ് ഡെവലപ്മെൻ്റ് ടാക്സും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും അടക്കണം.

കോട്ടയം

ഇടക്കാല ഉത്തരവ് ഭരണഘടനയുടെ പരമാധികാരത്തിന് അടിവരയിട്ടു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ.

കോട്ടയം: പാർലമെൻറ് പാസ്സാക്കിയ വക്കഫ് നിയമ ഭേദഗതി ബില്ലിൻറെ ഭരണഘടനാ വിരദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൻമേൽ ഇന്ന് പ്രസ്താവിച്ച ഇടക്കാല ഉത്തരവ് , മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിച്ച വിധിയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട പ്രസ്താവിച്ചു. സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടന നൽകിയ സമ്പൂർണ്ണമായ നിയമ പരിരക്ഷയെ നിരാകരിക്കുന്നതും വ്യക്തിപരമായ മൗലിക അവകാശങ്ങളെ കവർന്നെടുക്കുന്നതുമായ നിയമമാണ്, വക്കഫ് നിയമ ഭേദഗതി ബില്ലായി പാർലമെൻറിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്,സ്ഥാപിത താൽപര്യ സംരക്ഷണത്തിനായി പാർലമെൻറിനെ ദുരുപയോഗം ചെയ്ത ഫാസിസ്റ്റ് ഭരണ സംവിധാനത്തെ തിരുത്തിയ പരമാധികാര നീതിപീഠം, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ അന്തസ്സും മഹിതമായ പാരമ്പര്യവും കാത്തു സംരക്ഷിച്ചിരിക്കുന്നു. ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, ജില്ലാ പ്രസിഡൻറ് അബ്ദുൽ നാസർ മൗലവി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ പി.എ. ഇർഷാദ്, സലീം കിണറ്റിൻമൂട്ടിൽ, ജില്ലാ ഭാരവാഹികളായ ഹബീബ് മൗലവി, നാസർ പനച്ചി(എരുമേലി ജമാഅത്ത് പ്രസിഡൻറ്), മിഥുലാജ് പുത്തൻ വീട്ടിൽ, അഡ്വ പി.എച്ച്. ഷാജഹാൻ, അബ്ദുൽ മജീദ്,ആർ.കെ.ഫിറോസ്, പി.റ്റി.ഷാജി, വി.പി.മജീദ്, കെ.എ.മാഹീൻ, ജലാൽ പൂതക്കുഴി,അബ്ദുൽ സമദ് മൗലവി,നസീർ ചക്കാലക്കൽ,അബ്ദുൽ കരീം,സാബിർ മൗലവി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡൻറ് അബ്ദുൽ സലാം (കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.

പ്രാദേശികം

ദേശീയ തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സുവർണ്ണ നേട്ടവുമായി അരുവിത്തുറ കോളേജിലെ അംജദ് ഹനീഫ .

അരുവിത്തുറ : ഡൽഹിയിൽ നടന്ന എൻസിസി തൽ സൈനിക് ക്യാമ്പ് ഫയറിങ്ങിൽ സ്വർണ്ണ മെഡൽ നേട്ടവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ എൻ.സി.സി കെഡറ്റ് അംജദ് ഹനീഫ മികവു തെളിയിച്ചു.നൂറു ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയകൾക്ക് ശേഷമാണ് തൽ സൈനിക് ക്യാമ്പിലേക്ക് കേഡറ്റുകൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്. എസ്സ് ,ഹെൽത്ത് ആൻഡ് ഹൈജീൻ ,മാപ്പിംഗ് തുടങ്ങിയ സൈനിക മത്സരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തെയും മികച്ച കേഡറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഈ ക്യാമ്പ് പൂർത്തീകരിക്കുക ഏറെ ശ്രമകരമായ ദൗത്യമാണ്. ഫയറിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ ഒമ്പതംഗ സംഘത്തിലെ മുന്നണി പോരാളിയായിരുന്നു അംജദ് ഹനീഫ .സൈനിക് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുകയും  ഫയറിങ്ങിൽ സ്വർണ മെഡൽ നേടുകയും ചെയ്ത അംജദ് ഹനീഫയെയും കോളേജ് എൻ.സി.സി  ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗീസിനെയും കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ അഭിനന്ദിച്ചു

കേരളം

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തുകൊണ്ടാണ് നിര്‍ണായക വിധി പറഞ്ഞത്. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്‍റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.   

കോട്ടയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.

ഈരാറ്റുപേട്ട :പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ പ്രക്ഷോഭ ജാഥ നടത്താൻ ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.. കൺവീനർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെറ്റ്കൊ ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കെ.എ. സന്തോഷ് കുമാർ,കെ.കെ. കൊച്ചു മുഹമ്മദ്, മുഹമ്മദ് യാസീൻ, തൗഫീഖ് ബഷീർ എന്നിവർ പ്രസംഗിച്ചു