വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ജാഫർ ഈരാറ്റുപേട്ടയ്ക്ക് ലഭിച്ചു.

ഈരാറ്റുപേട്ട .1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്.കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ  പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്.വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ് ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ  പുരസ്കാരത്തിന് അർഹനായത്.  വെള്ളിയാഴ്ച തിരുവനന്തപുരത്ത്  കവടിയാർ ഭാരത് സേവക് സമാജ്  അങ്കണത്തിൽ നടന്ന പ്രൗഢമായി ചടങ്ങിൽനാഷണൽ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ  നിന്നും  ജാഫർ ഈരാറ്റുപേട്ട അവാർഡ് ഏറ്റുവാങ്ങി. കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.  

പ്രാദേശികം

ശ്രവണ പരിമിതിയുള്ളവരെ സഹായിക്കാൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് സോഫ്റ്റ്‌വെയറുമായി അരുവിത്തുറ കോളേജ് വിദ്യാർത്ഥികൾ

അരുവിത്തുറ : ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഐ.എസ്.എൽ) പഠനവും പ്രചാരവും ലക്ഷ്യമിട്ട് അരുവിത്തുറ സെന്റ് ജോർജ്‌സ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം വിദ്യാർത്ഥികൾ നൂതന ബ്രൗസർ എക്സ്റ്റൻഷൻ പുറത്തിറക്കി. ഐ.എസ്.എൽ വേഡ് അസിസ്റ്റന്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ടൂൾ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, ബ്രേവ് ബ്രൗസർ എന്നിവയിൽ ലഭ്യമാണ്. ബി.സി.എ വിഭാഗത്തിൻ്റെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി അൽബിൻ മാത്യൂസ്, സഞ്ജയ് എസ്. നായർ, അലൻ വിൻസെന്റ് എന്നീ വിദ്യാർത്ഥികളാണ് ഈ എക്സ്റ്റൻഷൻ വികസിപ്പിച്ചത്.കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെസ്റ്റിൻ ജോയിയുടെ മേൽനോട്ടത്തിൽ ബി.സി.എ വിഭാഗം അധ്യാപകരായ ലിനു ടി ജയിംസ്, ഡോ സൗമ്യ ജോർജ്, ഡോ അനു ജെയിംസ്,ജെമിനി ജോർജ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വെബ് പേജുകളിൽ ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ ഇന്ത്യൻ സൈൻ ലാംഗ്വേജ് രൂപം കാണിക്കുന്ന വീഡിയോ ഒരു പോപ്പ്-അപ്പ് വിൻഡോയായി വരുന്നതാണ് ഈ എക്സ്റ്റൻഷന്റെ പ്രധാന സവിശേഷത. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഏകദേശം 8,000 വാക്കുകളുടെ ശേഖരം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, സൈൻ ലാംഗ്വേജ് പഠിക്കുന്നവർക്കും ഗവേഷകർക്കും അധ്യാപകർക്കും ഇത് വളരെ ഉപകാരപ്രദമാകും. "ദൈനംദിന ബ്രൗസിംഗിന്റെ ഭാഗമായിത്തന്നെ പഠനം സാധ്യമാക്കുന്ന ഈ എക്സ്റ്റൻഷൻ, ഇന്ത്യൻ സൈൻ ലാംഗ്വേജ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും. കൂടാതെ, സാങ്കേതികവിദ്യയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പുകൂടിയാണിത്," പ്രൊജക്ടിന് മാർഗനിർദേശം നൽകിയ ഡോ. ജെസ്റ്റിൻ ജോയ് പറഞ്ഞു. ബധിര സമൂഹവുമായുള്ള ആശയവിനിമയത്തിലെ വിടവ് നികത്താൻ ഈ എക്സ്റ്റൻഷൻ സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് പറഞ്ഞു.പുതിയ സംരംഭത്തെ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിനു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.ഐ.എസ്. എൽ വേഡ് അസിസ്റ്റന്റ്' എന്ന പേരിൽ ക്രോം, ഫയർഫോക്സ്, ബ്രേവ് വെബ് സ്റ്റോറുകളിൽ ഈ എക്സ്റ്റൻഷൻ സൗജന്യമായി ലഭ്യമാണ്.

കേരളം

ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വത്തെ വീണ്ടും പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് അദ്ദേഹത്തിൻ്റെ പേര് നിർദ്ദേശിച്ചത്. 2023 മുതൽ താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബിനോയ് വിശ്വത്തെ ഒരു സംസ്ഥാന സമ്മേളനം ആദ്യമായാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. 2022-ൽ തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെയും പാർട്ടി നയങ്ങൾക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. 'ഭാരത് മാതാ കീ ജയ്' വിളിച്ചത് ഗുരുതരമായ തെറ്റാണെന്നും, ഒരേ വിഷയത്തിൽ പല നിലപാടുകൾ എടുക്കുന്നുവെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയിൽ താഴേത്തട്ടിൽ വിഭാഗീയതയില്ലെന്നും, മുകൾത്തട്ടിലാണ് പ്രശ്നങ്ങളെന്നും അവർ ആരോപിച്ചു. മൂന്ന് വർഷത്തിനിടെ സംസ്ഥാന കൗൺസിൽ കേവലം 11 തവണ മാത്രമാണ് കൂടിയതെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റി കൗൺസിലിന്റെ അധികാരം കവർന്നെടുക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിനെ വെള്ളപൂശിയ റിപ്പോർട്ടിനെതിരെയും പ്രതിഷേധമുയർന്നു. ആഭ്യന്തര വകുപ്പിന്റെ മോശം പ്രകടനം സർക്കാരിന് കളങ്കമാണെന്നും, മൂന്നാം ഭരണത്തിന് തടസ്സമുണ്ടായാൽ അതിന് കാരണം പോലീസ് ഭരണമായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർ പോലീസിലുണ്ടെന്നും അവരെ നിയന്ത്രിക്കണമെന്നും മുന്നറിയിപ്പ് നൽകി. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നും, പാർട്ടി നേതൃത്വം ഇതിൽ ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. 'ആഗോള അയ്യപ്പ സംഗമം', 'ലോക കേരള സഭ' എന്നിവ ഇടതു നയങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നും, 'പൗരപ്രമുഖർ' എന്ന ആശയം സാധാരണക്കാരെ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിന് യോജിച്ചതല്ലെന്നും വിമർശനം ഉയർന്നു. മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കെ. വിശ്വനാഥന്റെ മകനായ ബിനോയ് വിശ്വം, വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. രാജ്യസഭാംഗമായും എംഎൽഎയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളം

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ പി പി തങ്കച്ചന്‍ (88) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു. എട്ടാം നിയമസഭയില്‍ സ്പീക്കറായി. രണ്ടാം എ കെ.ആന്റണി മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലിയില്‍ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടി. 1968ല്‍ പെരുമ്പാവൂര്‍ കോര്‍പറേഷന്‍ ചെയര്‍മാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.  

കോട്ടയം

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിലുണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകുകയും ചെയ്യും. ഇതിലൂടെ നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും, കൂടാതെ 19 മുതൽ 25 വരെയും ഉള്ള വാർഡുകളിൽ ആണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷനുകൾ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. , അതിനായി കൂടുതൽ ഫണ്ട് അനുവദിക്കും. തേവരു പാറയിലെ ഉപരിതല ടാങ്കിലേക്ക് മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 90 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ നിന്നും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റിയ ജലം, പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വെട്ടിപ്പറമ്പിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിങ് മെയിൻ പൈപ്പിൽ നിന്നും 300 mm വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുങ്ങുകയാണ്. പദ്ധതി പൂർത്തീകരിച്ച ശേഷം കൂടുതലായി ജലവിതരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വിതരണ പൈപ്പുകൾ മാത്രം സ്ഥാപിച്ച കണക്ഷൻ നൽകാൻ കഴിയും. അടുത്ത മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടുകൂടി 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി കാര്യമായി നിലവിലില്ലാത്ത സംസ്ഥാനത്തെ അപൂർവ്വം ചില നഗരസഭകളിൽ ഒന്ന് എന്ന അവസ്ഥയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് മോചനമാകും.

കേരളം

കർശന വ്യവസ്ഥകളോടെ ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കർശനമായ നിയന്ത്രണങ്ങളോടെയും നിർദേശങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകി. ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടതെന്നും, പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകരുതെന്നും കോടതി വ്യക്തമാക്കി. സാധാരണ തീർത്ഥാടകർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ മാത്രമേ സംഗമത്തിൽ പങ്കെടുക്കുന്നവർക്കും നൽകാവൂ. ശബരിമലയുടെ പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒരു പ്രവർത്തനവും ഉണ്ടാകരുത് എന്നും കോടതി നിർദേശിച്ചു.       സാമ്പത്തിക സുതാര്യത ഉറപ്പാക്കണം സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. നേരത്തെ, സംഗമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ, പരിപാടിയിൽ സർക്കാരിന്റെ പങ്ക്, സംഭാവനയായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കും, കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.            സർക്കാരിന്റെ മറുപടി കുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. ശബരിമല മാസ്റ്റർ പ്ലാൻ 2050 ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.    സംഗമം 20-ന് പമ്പയിൽ ഈ മാസം 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

പ്രാദേശികം

എസ്.ഡി.പി.ഐ. ജനകീയ മാർച്ച് നാളെ ഈരാറ്റുപേട്ട നഗരസഭയിലേക്ക്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനും എതിരെ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) ജനകീയ മാർച്ച് നടത്തും. രാവിലെ പത്ത് മണിക്ക് നഗരസഭാ ഓഫീസിലേക്കാണ് മാർച്ച്. ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മൽ മാർച്ച് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, മണ്ഡലം സെക്രട്ടറി ഇസ്മായിൽ കീഴേടം തുടങ്ങിയവർ മാർച്ചിൽ സംസാരിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം 13-ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലെ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം ഈ മാസം 13-ന് മാതാക്കലിൽ നടക്കും. ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫലാണ് ഈ വിവരം അറിയിച്ചത്. നാടൻ കലകളും കായിക മത്സരങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കും. പരിപാടിയുടെ വിജയത്തിനായി ജലാൽ മാതാക്കൽ രക്ഷാധികാരിയായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ സമിതിയിൽ അംഗങ്ങളാണ്.