വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

KERALAരേഖ തെളിഞ്ഞത് രേഖയിൽ അഭിനയിച്ചപ്പോൾ;വിൻസി അലോഷ്യസിന് ഇത് സ്വപ്ന സായൂജ്യം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അം​ഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ​ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബി​ഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും. നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രം​ഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അം​ഗീകാരം ലഭിക്കാൻ ഇടയായതും. ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.

ജനറൽ

എന്താണ് ഉപ്പും മുളകിലും സംഭവിക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൊച്ചി: മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം (സ്‌കിറ്റ്+കോമഡി) പ്രോഗ്രാമാണ് 'ഉപ്പും മുളകും'. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്. ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല.  മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി കഴിഞ്ഞദിവസം യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു വെറൈറ്റി മീഡിയ എന്ന ചാനല്‍ പോസ്റ്റ് ചെയ്തു. ഡാന്‍സര്‍ കൂടിയായ റിഷി എന്ന താരമാണ് മുടിയന്‍ എന്ന കഥാപാത്രമായ ഉപ്പും മുളകിലും എത്തിയിരുന്നത്. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്. കൂടാതെ മുന്നേയും ഉണ്ണി എന്ന ഈ സംവിധായകന്റെ അടുത്തുനിന്നും, പരമ്പരയിലെ പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നതും റിഷി പറയുന്നുണ്ട്.  മുടിയന്റെ അമ്മയായി എത്തുന്ന നിഷ സാരംഗ് മുന്നേതന്നെ ഉണ്ണി എന്ന സംവിധായകനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെപ്പറ്റിയും റിഷി ഇന്റര്‍വ്യൂവില്‍ സംസാരിക്കുന്നുണ്ട്. തന്നെ പുറത്താക്കി എന്നതിലും സങ്കടം, കഥാപാത്രമായ മുടിയനെ മയക്കുമരുന്ന് കേസില്‍ ബാംഗ്ലൂരില്‍ പിടിച്ചു എന്ന തരത്തില്‍ അവര്‍ പ്രോഗ്രാമിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണെന്നും റിഷി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വിശദീകരണം കൊടുത്തിരിക്കുകയാണ് ചാനല്‍. ആര്‍ട്ടിസ്റ്റുകള്‍ പെട്ടന്ന് കൊഴുക്കുമെന്നും, അവര്‍ പിന്നെ ശബ്ദം മാറ്റി സംസാരം തുടരും, തങ്ങളില്ലെങ്കില്‍ ഈ പ്രോഗ്രാം തന്നെ ഇനിയുണ്ടാകില്ല എന്ന തരത്തിലേക്ക് അവരുടെ സംസാരം മാറുമ്പോള്‍, ആര്‍ട്ടിസ്റ്റുകളെ ഒഴിവാക്കാതെ രക്ഷയില്ല എന്നാണ് ചാനല്‍ മേധാവി പറയുന്നത്.  വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടണം എന്നെല്ലാമാണ് വിശദ്ദീകരമായി ചാനല്‍ മേധാവി പറയുന്നത്. മുടിയന് എന്താണ് സംഭവിച്ചത്, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തിലെല്ലാം സോഷ്യല്‍മീഡിയ ഒന്നാകെ ചര്‍ച്ച ചെയ്യുകയാണ്.

ജനറൽ

തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

മഴക്കാലമാണ് , രോഗങ്ങളുടെ കാലവും. കേട്ട് പരിചയിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങൾക്ക് സാധ്യതയുള്ള കാലം കൂടിയാണിത്. ആലപ്പുഴയിൽ തലച്ചോറിനെ ബാധിക്കുന്ന അമീബ മൂലം പതിനഞ്ചുകാരൻ മരണപ്പെട്ട സംഭവത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് . മഴക്കാലത്ത് ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഗുരുതരമായ അവസ്ഥകളിലേക്കു തള്ളിവിടുന്നതുമായ നിരവധി രോഗങ്ങളുണ്ട് .ഇവയെ എല്ലാം ചെറുക്കാൻ പ്രത്യേക ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. മഴക്കാല രോഗങ്ങളിൽ മിക്കവയും ജലജന്യവും സാംക്രമിക രോഗങ്ങളും ആയിരിക്കും.ചെറിയ മുൻകരുതലുകൾ കൊണ്ട് അകറ്റി നിർത്താവുന്ന രോഗങ്ങളാണ് ഇവയിൽ കൂടുതലും. തലച്ചോർ തിന്നുന്ന അമീബ പോലെ ഗുരുതരവും അപൂർവവും ആയ രോഗത്തെപ്പോലും ഇത്തരത്തിൽ ചെറുക്കാൻ കഴിയും . മലിനജവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്.മഴക്കാലത്ത് ശുദ്ധമാണെന്നുറപ്പുള്ള വെള്ളത്തിലല്ലാതെ കുളിക്കുകയോ , മറ്റാവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യാതിരിക്കുക. മഴക്കാല രോഗങ്ങളിൽ നിന്നകന്നു നില്ക്കാൻ ചെയ്യേണ്ടതെന്തെല്ലാമെന്ന് നോക്കാം. സൂക്ഷിക്കേണ്ടതെന്തെല്ലാം ? മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ജലജന്യ രോഗങ്ങൾ പടരുന്നതും ബാധിക്കുന്നതും.മലിന ജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയെന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്. മഴവെള്ളത്തിലും തോട് , പുഴ പോലുള്ള ജലാശയങ്ങളിലും വൈറസുകളും , തലച്ചോറിനെ ബാധിക്കുന്ന അമീബ പോലുള്ള പരാദങ്ങളും ഉണ്ടാവാനിടയുള്ളതിനാൽ അവയിൽ കുളിക്കുന്നതോ മറ്റു വിനോദങ്ങളിൽ ഏർപ്പെടുന്നതോ ഒഴിവാക്കുക ഇത്തരത്തിൽ പല രോഗാണുക്കളും കുളിക്കുന്നതിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുന്നത്. മൂക്കിലൂടെയും നഖത്തിനടിയിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നവയുമുണ്ട്.അതിനാൽ ശുദ്ധമാണെന്നുറപ്പില്ലാത്ത വെള്ളത്തിൽ മുഖം കഴുകുന്നതോ കൈകാലുകൾ കഴുകുന്നതോ ഒഴിവാക്കുക ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കുക വെള്ളം കെട്ടി നിൽക്കുന്ന സന്ദർഭങ്ങൾ കഴിവാക്കുക. ഫിഷ്‌ടാങ്കുകൾ , നീന്തൽക്കുളങ്ങൾ പോലുള്ളവ കൃത്യമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി ക്ലോറിനേറ്റ് ചെയ്യുകയും , സമയനുസൃതമായി അവയിലെ വെള്ളം മാറ്റുകയും ചെയ്യുക വീട്ടിലെ വാട്ടർടാങ്ക് , കിണർ എന്നിവ വൃത്തിയാക്കുകയും ബ്ലീച്ചിങ് പൗഡർ/ ക്ലോറിൻ ഉപയോഗിച്ച് ശുചിയാക്കുകയും കൃത്യമായ രീതിയിൽ മൂടി സംരക്ഷിക്കുകയും ചെയ്യുക

ജനറൽ

മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’; ടൊവിനോയുടെ പോസ്റ്റ് വൈറൽ

കരിയറിൽ തന്റെ ഏറ്റവും നല്ല സമയത്ത് നിൽക്കുകയാണ് ടൊവിനോ തോമസ്. 2018 എന്ന സിനിമ തിയേറ്ററുകളിൽ വൻ ഹിറ്റായതിന് പിന്നാലെ ടൊവിനോയുടെ പ്രകടനവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ പ്രകടനത്തിന് ഒരു അംഗീകാരം ലഭിച്ച ശേഷം ടൊവിനോ പങ്കുവെച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്.ആനന്ദ് ടി.വി അവാർഡ് വിതരണചടങ്ങാണ് വേദി. ഇപ്രവാഹസ്യത്തെ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്കായിരുന്നു. അവാർഡ് ലഭിച്ചതാകട്ടെ, സാക്ഷാൽ മമ്മൂക്കയിൽനിന്ന്. ‘ഈ സന്തോഷം വളരെ മനോഹരമായാണ് ടൊവിനോ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. മമ്മൂക്കയിൽനിന്ന് അവാർഡും അംഗീകാരവും ലഭിച്ചത് ഒരു അനുഗ്രഹമാണ്. എന്റെ ആരാധനാ ബിംബം എന്നെ പറ്റി അദ്ദേഹത്തിന്റേതായ രീതിയിൽ, ആ വേദിയിൽ വെച്ച് പറഞ്ഞ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് അടുത്ത സന്തോഷം. 2021-ലെ മികച്ച നടനുള്ള അവാർഡിന് ആനന്ദ് ഫിലിം അവാർഡിന് നന്ദി. എനിക്കായി ഈ സ്വപ്നദിനം ഒരുക്കിയ എല്ലാവർക്കും നന്ദി’; ഇത്രയും പറഞ്ഞ ടൊവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത് വളരെ രസകരമായാണ്. ‘ മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ , ഇനി എന്നെ പിടിച്ചാ കിട്ടൂല്ല’ എന്നായിരുന്നു ആ വാക്കുകൾ.പോസ്റ്റിൽനിന്ന് തന്നെ വ്യക്തമാണ് ടൊവിനോയുടെ സന്തോഷം എത്രത്തോളമാണെന്ന്. എന്നാൽ ടൊവിനോയ്ക്ക് അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപ് മമ്മൂക്ക നടത്തിയ പ്രസംഗവും വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്.’’; ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ജനറൽ

മാസ് ലുക്ക്; ആന്റണി പോസ്റ്റുമായി കല്യാണി പ്രിയദർശൻ

ജോഷി സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസ് ലുക്കിലുള്ള ജോജു ജോർജിനെയും ജേഴ്സി അണിഞ്ഞുനിൽക്കുന്ന കല്യാണി പ്രിയദർശനെയും പോസ്റ്ററിൽ കാണാം. നിമിഷങ്ങൾക്കകം പോസ്റ്ററുകൾ ആരാധകർ ഏറ്റെടുത്തു. താൻ ഏറെ വെല്ലുവിളി നേരിട്ട ചിത്രമാണ് ആന്റണി എന്ന് പോസ്റ്റർ വെച്ച് കല്യാണി ട്വിറ്ററിൽ കുറിച്ചു.

ജനറൽ

ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ

ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രശസ്തനായ, ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീതസംവിധായകനാര് എന്ന ചോദ്യത്തിന് ഒരുപക്ഷെ എ.ആർ റഹ്മാൻ എന്നുതന്നെയാകും ഉത്തരം. ലോക ചലച്ചിത്ര മേഖലയിലെത്തന്നെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്കർ അടക്കം ഇന്ത്യയിലേക്കെത്തിച്ച നമ്മുടെ അഭിമാന സംഗീതജ്ഞൻ. വർഷങ്ങളായി സംഗീത മേഖലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഫലമാണ് എങ്ങും ഇപ്പോൾ ചർച്ചാവിഷയം. എ.ആർ റഹ്മാൻ ഒരു പാട്ട് കമ്പോസ് ചെയ്യാൻ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏകദേശം 3 കോടിയോളം രൂപയാണെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില പാട്ടുകൾക്ക് അഞ്ച് കോടി രൂപ വരെ വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. താൻ നയിക്കുന്ന സ്റ്റേജ് ഷോകൾക്കും മ്യൂസിക് കൺസെർട്ടുകൾക്കും കുറഞ്ഞത് ഒരു കോടി രൂപയോളം താരം പ്രതിഫലമായി വാങ്ങാറുണ്ട്. ഇതിനപ്പുറം റഹ്മാൻ പാടുന്ന പാട്ടുകൾ വേറെയുമുണ്ട്. സ്വയം സംഗീതസംവിധാനം ചെയ്യുന്ന പാട്ടുകളാണ് അദ്ദേഹം കൂടുതലായും പാടിക്കേൾക്കാറുള്ളത്. ഇസൈ പുയൽ’ എന്ന പേരിലാണ് സംഗീതപ്രേമികൾ റഹമാനെ സ്നേഹത്തോടെ വിശേഷിപ്പിക്കാറുള്ളത്. റഹ്മാന്റെ അവസാനം ഇറങ്ങിയ സിനിമ മാരി സെൽവരാജിന്റെ ‘മാമന്നൻ’ എന്ന ചിത്രമായിരുന്നു. ചിത്രത്തിന് വേണ്ടി ഏഴോളം പാട്ടുകളാണ് റഹ്മാൻ കമ്പോസ് ചെയ്തിരിക്കുന്നത്. അവയെല്ലാം ഇതിനോടകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തതായി റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമ ബോളിവുഡ് സിനിമയായ ‘തേരെ ഇഷ്‌ക് മെയ്ൻ’ എന്ന ചിത്രമാണ്. ധനുഷ് നായകനായി, റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ‘രാഞ്ജന’ എന്ന ചിത്രത്തിന്റെ അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് തേരെ ഇഷ്‌ക് മെയ്ൻ.

ജനറൽ

മുഖത്ത് ശസ്ത്രക്രിയ, പല്ലുകള്‍ ശരിയാക്കണം, തിരിച്ചുവരവിന് മഹേഷ് കുഞ്ഞുമോന്‍

ഒന്നുമില്ലായ്മയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് ജീവിതം കരകയറി വന്നപ്പോ‍ഴാണ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ തേടി ആ ദുരന്തം എത്തുന്നത്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഏ‍ഴ് പല്ലുകള്‍ തകര്‍ന്നു. മുഖത്തെ അസ്ഥികള്‍ക്ക് ക്ഷതം സംഭവിച്ചു. മുഖത്തും മൂക്കിലും ശസ്ത്രക്രിയ ആവശ്യമാണ്. പ്രതീക്ഷയോടെയുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായ തിരിച്ചടി. എന്നാല്‍ തളരാതെ തോറ്റുകൊടുക്കാതെ പോരാടുകയാണ് ഈ അതുല്യ കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കയ്പമംഗലത്തെ കാർ അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 3 പേരിൽ ഒരാളായ മഹേഷ് മുഖത്തും കയ്യിലും സാരമായ പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം കാറിൽ എറണാകുളത്തേക്കു മടങ്ങവെയായണ് അപകടം. പിന്‍ സീറ്റിലായിരുന്നു യാത്ര. 2 ആഴ്ച ആശുപത്രിവാസത്തിനു ശേഷം മഹേഷ് വീട്ടിലെത്തിയെങ്കിലും ഇനിയും ചികിത്സകൾ ബാക്കി. തകർന്ന 7 പല്ലുകൾ ശരിയാക്കണം. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണം. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ ഇട്ടിരിക്കുന്ന കമ്പികൾ നീക്കം ചെയ്യണം. കൂലിപ്പണിക്കാരനായ അച്ഛൻ കുഞ്ഞുമോനും അമ്മ തങ്കമ്മയും സഹോദരൻ അജേഷും ഉൾപ്പെടുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു മഹേഷ്. മഹേഷിന്‍റെ ചികിത്സയ്ക്കുള്ള എല്ലാ സഹായവും കഴിഞ്ഞ ദിവസം വീടു സന്ദർശിച്ച കെ.ബി. ഗണേഷ്കുമാർ എംഎൽഎ വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം ജ്യേഷ്ഠനെ പോലെ കാണണമെന്നാണ് എംഎല്‍എ മഹോഷിനോട് പറഞ്ഞത്.

ജനറൽ

ഇടവേളയില്ലാതെ തലപ്പത്ത്; ഇടവേള ബാബുവിന് ‘അമ്മ’യുടെ ആദരം

ചലച്ചിത്രതാരം ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടനയായ ‘അമ്മ’. ‘അമ്മ’യ്ക്കായി തുടർച്ചയായി 24 വർഷം സെക്രട്ടറി- ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചതിനാണ് ആദരം നൽകിയത്.മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് അമ്മയുടെ വാർഷിക പൊതുയോഗത്തിൽവെച്ച് ഇടവേള ബാബുവിനെ ആദരിച്ചത്. ശേഷം ഇടവേള ബാബുവിന്റെ പ്രവർത്തനങ്ങളെ ഇരുവരും അഭിനന്ദിക്കുകയും ചെയ്തു. വേദിയിൽ സംഘടനാ പദവിയുള്ള താരങ്ങളായ ജയസൂര്യ, സിദ്ദിഖ്, സ്വാസിക, അൻസിബ തുടങ്ങിയവരും ഉണ്ടയായിരുന്നു.