വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

തീരാനോവായി ഡോക്ടര്‍ വന്ദന; അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് എത്തി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. വന്ദനയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കടുത്തുരുത്തിക്കും, കുറുപ്പുന്തറയ്ക്കും ഇടയില്‍ ഗതാഗത സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പൊലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.ഇന്നലെയാണ് ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.    

കേരളം

താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. കോട്ടയം സ്വദേശിനിയായ ഡോ. വന്ദന ദാസാണ് (22) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ രാവിലെ 8.30 ഓടെയാണ് മരണം സംഭവിച്ചത്. പ്രതി സന്ദീപ് പൊലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍ വെച്ച് ആക്രമണങ്ങള്‍ നടത്തിയതിന് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമം അഴിച്ചുവിട്ടാതയാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയ്ക്ക് പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു. അതിക്രമം തടയാനെത്തിയ പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.

കേരളം

താനൂര്‍ ബോട്ടപകടം; ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഞായറാഴ്ചയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ പരുക്കേറ്റവര്‍ നിലവില്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. താനൂര്‍ സ്വദേശിയായ നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടേയും ജീവനക്കാരുടേയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദ സഞ്ചാര ബോട്ടാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേരളം

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്നു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളം

സെക്രട്ടേറിയറ്റിൽ തീപിടുത്തം; ആളപായമില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കർട്ടനുo സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.  

കേരളം

തിരൂർ: അപകടത്തിൽ ഒരു കുടുംബത്തിൽ നിന്നുള്ള 14 പേർ ദാരുണമായി മരിച്ച വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി

താനൂർ :പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിലെ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42) മകൻ ജറീർ (12) മകൾ ജന്ന (8), സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ അസ്ന (18 ), ഷംന (16) സഫ്‌ല (13 ), ഫിദദിൽന (8) സഹോദരി നുസ്റത്ത് (35),​ മകൾ ആയിഷ മെഹ്രിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27) ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിലുണ്ടായ ബോട്ട് ദുരന്തത്തിൽ മരണസംഖ്യ 21 ആയി  ഉയർന്നു. ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചാരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഔദ്യോഗിക പരിപാടികൾ മാറ്റി വെച്ചു. താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന്  സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മലപ്പുറം പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. വിനോദയാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം മരിച്ചവരിൽപെടുന്നു. ഒരു പൊലീസുകാരനും മരിച്ചതായാണ് ലഭിക്കുന്ന വിവരം. ഇരുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീരത്ത് നിന്ന് അവസാന ട്രിപ്പിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ആറുമണി വരെയാണ് ബോട്ട് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴുമണിക്ക് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അപകട ശേഷം വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചെറുതോണികളിലായിരുന്നു ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ട് തലകീഴായി മറിഞ്ഞതും ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു . ബോട്ട്തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു.

കേരളം

കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ്ടാകും…’; മുരളി തുമ്മാരുകുടി ഒരുമാസം മുമ്പേ മുന്നറിയിപ്പ് നൽക

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദ​ഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അ​ദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിൽ അധികം വൈകാതെ പത്തിലേറെപ്പേർ കൊല്ലപ്പെടുന്ന ബോട്ടപകടമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഹൗസ് ബോട്ട് രം​ഗത്തെ സുരക്ഷാപ്പിഴവ്, ആധുനികവത്കരിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അ​ദ്ദേഹം കുറിപ്പെഴുതിയത്. കുറിപ്പെഴുതി കൃത്യം ഒരുമാസം കഴിയുമ്പോൾ അപകടമുണ്ടായിരിക്കുകയാണ്. അ​ദ്ദേഹം സൂചിപ്പിച്ചതുപോലെ മിക്ക സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് താനൂരിലെ ബോട്ട് സർവീസ് നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലപ്പുറം താനൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 21 പേരാണ് മരിച്ചത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

കേരളം

താനൂര്‍ ബോട്ടപകടം; മരണം 22 ആയി

താനൂര്‍ പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. അപകടത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചതായാണ് വിവരം. പത്ത് പേരെ അപകടത്തില്‍ നിന്ന് രക്ഷിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയതെന്നാണ് വിവരം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് നിലയുള്ള ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ താനൂര്‍ ഓല പീടിക കാട്ടില്‍ പിടിയേക്കല്‍ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകന്‍ അഫലഹ് (7), പെരിന്തല്‍മണ്ണ സ്വദേശി അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെമകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, മകള്‍ അദില ഷെറി,കുന്നുമ്മല്‍ ആവായില്‍ ബീച്ചില്‍ റസീന, അര്‍ഷാന്‍ എന്നിവരെ തിരിച്ചറിഞ്ഞു. അപകട സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 8 പേരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തും. താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ 10 മൃതദേഹത്തില്‍ രണ്ട് മൃതദേഹം പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോയി. അഫലഹ്( 7), അന്‍ഷിദ് (10) പോസ്റ്റ്‌മോര്‍ട്ടം എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നടത്തും.