വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പാതയോരങ്ങളിലെ പരസ്യബോർഡ്‌ നീക്കാനുള്ള ; സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം:-സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന്‌ തദ്ദേശ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്‌. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്‌.  

കേരളം

സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.  കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്.  പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

കേരളം

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി എസ് സി ലിസ്റ്റുകൾ തന്നെ നിലവിൽ ഉണ്ട്.   സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു.

കേരളം

എംവിഡിയും പൊലീസും ഒരുമിച്ചിറങ്ങുന്നു, നാല് കാര്യങ്ങള്‍ തെറ്റിച്ചാല്‍ പിഴയും കര്‍ശന നടപടിയും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും. അപകട സ്‌പോട്ടുകളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. പല സ്ഥലത്തും റോഡുകള്‍ക്ക് വീതി കുറവുണ്ട്. റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തില്‍ ശരിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകട മേഖലയില്‍ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ബോധവല്‍ക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നത്. വാഹനാപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച്‌ ഇന്ന് ചേരുന്ന ട്രാഫിക്ക്, പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതിവേഗത്തില്‍ പഠിച്ച്‌ നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളില്‍ പൊലീസ് സഹായത്തോടെ പരിശോധന നടത്തും.  

കേരളം

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.  

കേരളം

പത്തനംതിട്ട കോന്നിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോന്നി മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി മുറിഞ്ഞകല്‍ പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. അടുത്തിടെ വിവാഹിതരായ നിഖിലും അനുവും മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. തിരികെയെത്തിയ ഇവരെ സ്വീകരിക്കാനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജുവും പോയത്. തുടര്‍ന്ന് നാലുപേരും കൂടി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. പൊളിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. ഇരുവരുടെയും വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അപകടം വേദനാജനകമാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ച നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്.   

കേരളം

ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല് അടിഖബറുകൾ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്. രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കരിമ്പനല്‍ ഹാളിലേക്ക് പ്രിയപ്പെട്ട കുഞ്ഞുമക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്. സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രശ്നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്

കേരളം

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്‌നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്. മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മലയാളികൾ ബെ ഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികൾ തീരുമാനിക്കും.