വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്‌ കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത്ത ന്നെ എഴുത്തില്‍ സജീവമായിരുന്നു. കോളേജ് കാലത്ത് ജയകേരളം മാസികയിൽ എംടിയുടെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ്‌ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങിയത്‌. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടിയുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ‘പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യ നോവലെങ്കിലും ആദ്യം പ്രസിദ്ധീകരിച്ചത് ‘നാലുകെട്ട്‌’ ആണ്‌ (1954). അക്കാലത്തെ കേരളീയ നായർ സമുദായത്തെ അക്ഷരങ്ങളിലൂടെ അപ്പടി വരച്ചുവച്ച എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ട്’ ആണ്‌. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതിയാണ്‌ ചലച്ചിത്ര എം.ടി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്‌. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്‌. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1956ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്റർ ട്രെയിനി. കൃഷ്ണവാര്യരുടെ പിൻഗാമിയായി 1968ൽ മുഖ്യപത്രാധിപരായി. 1981നുശേഷം ചെറിയ ഇടവേള. പിന്നീട് 88ൽ മാതൃഭൂമി പിരിയോഡിക്കൽസിന്‍റെ എഡിറ്ററായി ശേഷം 99ലാണ് പിരിഞ്ഞത്. 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടിയുടെ ജനനം. അച്ഛൻ ടി നാരായണന്‍ നായര്‍, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് അദ്ദേഹം ബിരുദം പൂർത്തിയാക്കി. 23ാം വയസ്സിലാണ് എം ടി തന്റെ ആദ്യ നോവലായ നാലുകെട്ട് എഴുതിയത്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കള്‍ സിതാര, അശ്വതി. മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടി വി അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു. മറ്റ്‌ അവാർഡുകൾ: കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്-1959, ഗോപുരനടയിൽ-’78, സ്വർഗം തുറക്കുന്ന സമയം-’81), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം-’70), വയലാർ അവാർഡ് (രണ്ടാമൂഴം-’84), മുട്ടത്തുവർക്കി അവാർഡ് (’94), ഓടക്കുഴൽ അവാർഡ് (’94), പത്മരാജൻ പുരസ്കാരം (’95, ’99), ജ്ഞാനപീഠ പുരസ്കാരം (’96), പ്രേംനസീർ അവാർഡ് (’96), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (’96), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).  

കേരളം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം

  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട  50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍ പുതുക്കാം.    എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ പ്രത്യേക പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും  ഹാജരാക്കണം. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഔദ്യോ​ഗിക  വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.   

കേരളം

*സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

തിരുവനന്തപുരം:*സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.  ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.  സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

കേരളം

*നിയമം കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്‌; സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും മാധ്യമങ്ങൾ വഴിയോ, സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌. എട്ട്‌ സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ, വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത്‌ നൽകുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന പേരിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ, അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും (മോട്ടോർ ക്യാബ്‌) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. മോട്ടോർസൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും വേണം . റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച്‌ മോട്ടോർസൈക്കിൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിലാണ്‌ പ്രദർശിപ്പിക്കുന്നത്.  

കേരളം

*ക്രിസ്‌മസിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ; തിങ്കൾ മുതൽ കിട്ടിത്തുടങ്ങും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.  

കേരളം

കൊച്ചിയിൽ മകൻ അമ്മയെ കുഴിച്ചു മൂടി

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്.അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പ്രദീപ് മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറയുന്നു.

കേരളം

ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  

കേരളം

ലുലുവിന്‍റെ ക്രിസ്തുമസ് സമ്മാനം 6000 രൂപ; ലിങ്കിൽ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നവർ ശ്രദ്ധിക്കൂ, വൻ തട്ടിപ്പ്

കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്​സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.