വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാതയോരങ്ങൾ സുന്ദരമാക്കാൻ പദ്ധതിയുമായി ജില്ലാഭരണകേന്ദ്രം

കോട്ടയം : ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജനകീയ പദ്ധതി നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയുമടക്കം പങ്കാളിത്തത്തോടെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളെ ആദ്യഘട്ട​ത്തിൽ മനോഹരമാക്കും. മാലിന്യം വലിച്ചെറിയപ്പെടുന്ന സ്ഥലങ്ങളിൽ പൂന്തോട്ടങ്ങളൊരുക്കാനാണ് തീരുമാനം. പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മനോഹരമാക്കാനും നടപടി സ്വീകരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. വിവിധ മത, സാമുദായിക സംഘടന പ്രതിനിധികളുമായും മാധ്യമപ്രവർത്തകരുമായും ചർച്ച നടത്തും. മാർച്ചിൽ ജില്ലയിലെല്ലായിടത്തും ഒരേദിവസം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം. ഓരോ നഗരസഭാ പരിധിയിലും വരുന്ന പ്രധാന റോഡുകൾ, പുഴകൾ, കുളങ്ങൾ, പ്രധാന നഗരകേന്ദ്രങ്ങൾ, മീഡിയനുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ സംബന്ധിച്ച കണക്കുകൾ തയ്യാറാക്കി നൽകാൻ കളക്ടർ നഗരസഭാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികളിൽനിന്ന് പദ്ധതിക്ക് പേരിടുന്നതിനായി എൻട്രികൾ സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പാലാ നഗരസഭാധ്യക്ഷൻ ഷാജു വി. തുരുത്തൻ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, വ്യാപാരിസംഘടനകളുടെ പ്രതിനിധികളായ ജോർജ് തോമസ്, ജോസ് പോൾ, എം.കെ. സുഗതൻ, ബിപിൻ തോമസ്, എ.കെ.എൻ. പണിക്കർ, പി.എ. അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.

കോട്ടയം

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ 26 റോഡുകള്‍ക്ക് 6.25 കോടി അനുവദിച്ചു

ഈരാറ്റുപേട്ട / മുണ്ടക്കയം : ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 26 റോഡുകൾക്കായി 6.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഒന്നാംമൈല്‍ - പാലമ്പ്ര - കാരികുളം റോഡ്-22 ലക്ഷം രൂപ, ഇളംകാട് - കൊടുങ്ങ – അടിവാരം റോഡ്- 40 ലക്ഷം രൂപ ,പാലപ്ര - വെളിച്ചിയാനി റോഡ് - 25 ലക്ഷം രൂപ, ആലുംതറ - ഈന്തുംപള്ളി - കൂട്ടിക്കല്‍ റോഡ്- 40 ലക്ഷം രൂപ,കൊണ്ടൂര്‍ - തളികത്തോട് - അമ്പലം റോഡ് - 20 ലക്ഷം രൂപ, ചിറ്റാറ്റിന്‍കര – മൂന്നാംതോട് (നസ്രത്ത് മഠം) റോഡ്- 25 ലക്ഷം രൂപ , കണ്ണാനി - വെയിലുകാണാംപാറ റോഡ് -35 ലക്ഷം രൂപ, ചെമ്മലമറ്റം - കല്ലറങ്ങാട് - പൂവത്തോട് റോഡ്- 20 ലക്ഷം രൂപ, നടയ്ക്കൽ-നെല്ലിക്കച്ചാല്‍ - വെള്ളിയേപ്പള്ളിക്കണ്ടം റോഡ്- 25 ലക്ഷം രൂപ, മന്നം - പെരുംകൂവ – പാതമ്പുഴ റോഡ് -20 ലക്ഷം രൂപ, മൂലക്കയം - എയ്ഞ്ചല്‍വാലി റോഡ് -27 ലക്ഷം രൂപ, മാടപ്പാട് സ്റ്റേഡിയം - ആറ്റുകടവ് റോഡ് - 25 ലക്ഷം രൂപ , മുക്കൂട്ടുതറ – കെ‌.ഓ‌.റ്റി റോഡ് - 20 ലക്ഷം രൂപ, കടവനാല്‍ക്കടവ് - ഹെല്‍ത്ത് സെന്‍റര്‍ പടി റോഡ്- 30 ലക്ഷം രൂപ, ആലിന്‍ചുവട് - ഇടയാറ്റുകാവ് റോഡ് -25 ലക്ഷം രൂപ, തിടനാട് - കുന്നുംപുറം റോഡ് -20 ലക്ഷം രൂപ, മൈലാടി - അംബേദ്ക്കര്‍ കോളനി - ചാണകക്കുളം റോഡ്- 25 ലക്ഷം രൂപ, മടുക്ക – ഇടിവെട്ടുംപാറ റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയൽ ‍-കടമാന്‍തോട് - പശ്ചിമ - കൂപ്പ് റോഡ് - 15 ലക്ഷം രൂപ, പുഞ്ചവയല്‍ അമ്പലം - കുളമാക്കല്‍ റോഡ് -15 ലക്ഷം രൂപ , സ്കൂൾ ജംഗ്ഷൻ - ചെന്നാപ്പാറ മുകൾ റോഡ്- 15 ലക്ഷം രൂപ, ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് - ചണ്ണപ്ലാവ് റോഡ് പി.ഡബ്ല്യൂ.ഡി റോഡ് -35 ലക്ഷം രൂപ, പി.ആർ.ഡി.എസ് - ചിരട്ടപ്പറമ്പ് റോഡ്- 20 ലക്ഷം രൂപ , കോരുത്തോട് എസ്എൻഡിപി ജങ്ഷന്‍ - 116 കവല റോഡ്- 15 ലക്ഷം രൂപ, ഇടപ്പറമ്പ് കവല – മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്- 15 ലക്ഷം രൂപ, ഏന്തയാർ ‍- മുണ്ടപ്പള്ളി റോഡ് - 36 ലക്ഷം രൂപ എന്നീ പ്രകാരമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.  

കോട്ടയം

മേലുകാവിൽ പുലിയിറങ്ങി. ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ഈരാറ്റുപേട്ട :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ പുലിയെ കണ്ടത്. തുടർന്ന് വാർഡ് മെമ്പർ റ്റി.ജെ ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ,മറ്റ് വാർഡ് മെമ്പർമാർ എന്നിവരെ വിവരമറിയിച്ചു.ജനപ്രതിനിധികൾ വിവരമറിഞ്ഞ ഉടൻ സ്ഥലം സന്ദർശിച്ചു തെരച്ചിൽ നടത്തി എങ്കിലും പുലിയെ കണ്ടെത്താനായില്ല.പുലിയെ കണ്ടതായുള്ള വാർത്ത അറിഞ്ഞതോടുകൂടി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കോട്ടയം

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ തിരഞ്ഞെടുത്തു

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ആനന്ദ് ജോസഫ് വെള്ളൂക്കുന്നേലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച്ച നിശ്ചയിച്ച തിരഞ്ഞെടുപ്പ് ഇടത് -ബിജെപി സംയുക്തമായി ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ വന്നതിനാൽ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഇന്നും പ്രതിപക്ഷം ഒരുമിച്ച് ചേർന്നു തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ എൽസമ്മ തോമസ് രാജി വെച്ച ഒഴിവിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ ആനന്ദ് ജോസഫ് പ്രസിഡൻ്റ് ആയത്. പ്രസിഡന്റ് സ്ഥാനത്തു ആദ്യ മൂന്ന് വർഷം അനുപമ വിശ്വാനാഥ്, നാലാം വർഷം എൽസമ്മ തോമസ്, അഞ്ചാം വർഷം ആനന്ദ് ജോസഫ് ഇങ്ങനെയാണ് യുഡിഫ് ധാരണ. പ്രസിഡന്റ്  സ്ഥാനത്തേക്ക് മത്സരിക്കാൻ പോലുമുള്ള സംവിധാനം ഇടതു ബിജെപി സംവിധാനത്തിന് ഇല്ലാതായത് ഇവരുടെ രാഷ്ട്രീയ ദയനീയവസ്ഥ തുറന്നു കാണിച്ചുവെന്ന് കോൺഗ്രസ് (ഐ)മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.അഞ്ചു വർഷവും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിനാണ് വൈസ് പ്രസിഡന്റ് പദവി.

കോട്ടയം

വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം: വിവരാവകാശ കമ്മിഷണർ

കോട്ടയം :  വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ്   വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.ഏത് സർക്കാർ ഓഫീസിലെയും ഏതു ഫയലും പരിശോധിക്കാൻ വിവരാവകാശം പൗരന്മാർക്ക് അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ്  വിപഞ്ചിക ഹാളിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ നൽകിയ വിവരാവകാശ രേഖകൾ സംബന്ധി ച്ച 34 പരാതികളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 24 എണ്ണം തീർപ്പാക്കി.

കോട്ടയം

പാലാ മാരത്തൺ: സാബു ചെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കൾ.

പാലാ : പാലാ സെൻ്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി യോടനുബന്ധിച്ച് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ 318 ബി യും സെൻ്റ് തോമസ് കോളേജും എഞ്ചിനീയേഴ്‌സ് ഫോറവും ഡെക്കാത്തലൻ കോട്ടയവും സംയുക്തമായി നടത്തിയ പാലാ മാരത്തണിൽ സാബു ജി.തെരുവിൽ,മുഹമ്മദ് സബീൽ, എ. കെ.രമ,പൗർണ്ണമി എന്നിവർ ജേതാക്കളായി. 50 വയസ്സിന് മുകളിൽ പുരുഷ വിഭാഗം 21 കിലോമീറ്ററിൽ സാബു ജി.തെരുവിൽ 50 വയസ്സിന് താഴെ മുഹമ്മദ് സബീൽ എന്നിവർ ഒന്നാം സ്ഥാനം നേടി.വനിതാ വിഭാഗം 50 വയസ്സിന് മുകളിൽ 21 കിലോമീറ്റർ എ. കെ.രമയും 50 വയസ്സിന് താഴെ പൗർണ്ണമിയൂം ജേതാക്കളായി. പുരുഷ വിഭാഗം 10 കിലോമീറ്റർ 50 ന് മുകളിൽ സാബു പോൾ,50 ന് താഴെ കെ.അരുണും വിജയികളായി.വനിതാ വിഭാഗം 10 കിലോമീറ്റർ വ്യത്യസ്ത വിഭാഗങ്ങളിൽ എൽസമ്മ ചെറിയാൻ, ജി.ജിൻസി എന്നിവർ ഒന്നാം സ്ഥാനം നേടി. വ്യത്യസ്ത വിഭാഗം മത്സരങ്ങൾ ഡിവൈഎസ്പി കെ.സദൻ,പ്രിൻസിപ്പൽ ഡോ.സിബി ജയിംസ്,മാഗി ജോസ് മേനാമ്പറമ്പിൽ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.മാഗി ജോസ് മേനാമ്പറമ്പിൽ,ഡോ. ജെമി ജോസ് മേനാമ്പറമ്പിൽ,ചെറി അലക്സ്,വി. എം.അബ്ദുള്ള ഖാൻ, സാനു ജോസഫ്,രാജ ശേഷാദ്രി,ജോർജ് കുട്ടി മേനാമ്പറമ്പിൽ,ജിൻസ് കാപ്പൻ,ഉണ്ണി കുളപ്പുറം,അനൂപ് ഡെക്കാത്തലൻ എന്നിവർ നേതൃത്വം നൽകി.ഡിവൈഎസ്പി കെ.സദൻ വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും നൽകി.പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു.

കോട്ടയം

ചക്കാമ്പുഴക്ക് സമീപം വാഹനാപകടത്തിൽ കോൺഗ്രസ് നേതാവിനും ഡ്രൈവവർക്കും പരിക്ക്

രാമപുരം പാലാ റോഡ് ചക്കാമ്പുഴക്ക്  സമീപം വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനനും ഡ്രൈവർക്കുമാണ് പരിക്കേറ്റത്.എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് പറയുന്നു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു തിരുവനന്തപുരത്ത് നിന്നും കൊച്ചി എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

കോട്ടയം

മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21ന്

- കോട്ടയത്ത് അഞ്ചിടങ്ങളിൽ മുന്നറിയിപ്പ് സൈറൺ സംവിധാനം - പ്രവർത്തന പരിശോധനയുടെ ഭാഗമായി 21 ന് വൈകിട്ട് സൈറണുകൾ മുഴങ്ങും   കോട്ടയം: പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കോട്ടയം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 21 ന് വൈകിട്ട് സൈറണുകളുടെ പ്രവർത്തന പരിശോധനയുടെ ഭാഗമായി സൈറണുകൾ മുഴങ്ങുമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കോട്ടയം താലൂക്ക് ഓഫീസ്, ജി.വി.എച്ച്.എസ്.എസ്. നാട്ടകം, പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ജി.എച്ച്.എസ്.എസ്., പാലാ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണ് കവചം മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.