ഈരാറ്റുപേട്ട: മഴ മാറിയിട്ടും ദുരിതം മാറിയിട്ടില്ല. മീനച്ചിലാർ കരകവിഞ്ഞൊഴുകി ഈരാറ്റുപേട്ടയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ, വടക്കേക്കര ആറാം വാർഡിലെ മറ്റക്കൊമ്പനാൽ ലൈൻ പ്രദേശം ഇപ്പോഴും വെള്ളക്കെട്ടിൽ മുങ്ങിക്കിടക്കുകയാണ്. വീടുകളിലേക്കുള്ള വഴികൾ വെള്ളത്തിനടിയിലായതിനാൽ പ്രദേശവാസികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാത്ത അവസ്ഥയാണ്. പണ്ടുകാലത്ത് മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോയിരുന്ന നീർച്ചാലുകൾ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ അടഞ്ഞതും ഒഴുക്ക് തടസ്സപ്പെട്ടതുമാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്യുമ്പോഴെല്ലാം വെള്ളം വീടുകളിലേക്കും റോഡുകളിലേക്കും കയറുന്നത് പതിവായെങ്കിലും, ഇത്തവണ സ്ഥിതി അതീവ ഗുരുതരമായിരുന്നു. പ്രദേശത്തെ മൂന്ന് വീടുകളിലേക്ക് വെള്ളം കയറി വീട്ടുപകരണങ്ങൾക്കും വൈദ്യുത ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. വീട്ടുകാരെ മണിക്കൂറുകളോളം ദുരിതത്തിലാഴ്ത്തിയ വെള്ളം അധികൃതരുടെ ഇടപെടൽ ലഭിക്കാതെ വന്നതിനെ തുടർന്ന് നാട്ടുകാർ തന്നെ താൽക്കാലിക ഓട വെട്ടി മെയിൻ റോഡിലേക്ക് തിരിച്ചുവിട്ട ശേഷമാണ് ഇറങ്ങിയത്. എന്നാൽ വീടുകളിലേക്കുള്ള വഴിയിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതിനാൽ ഇരുചക്ര-നാലുചക്ര വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ദുർഗന്ധവും കൊതുകുശല്യവും വർധിപ്പിച്ചിരിക്കുകയാണ്. പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു. മഴ അവസാനിച്ചിട്ടും ദുരിതം തുടരുന്നതിനാൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ താൽക്കാലിക ഓട നിർമ്മാണം തടയാൻ ചില അധികൃതർ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള അടിയന്തര ശ്രമത്തെ തെറ്റായി വ്യാഖ്യാനിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മെയിൻ റോഡിനോട് ചേർന്ന് ശാസ്ത്രീയമായ ഓട നിർമ്മിച്ച് മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പലതവണ നിവേദനങ്ങൾ നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിൽ പ്രദേശവാസികൾ കടുത്ത നിരാശയിലാണ്. "പ്രകൃതിദുരന്തം ഒഴിവാക്കാനാവില്ല; പക്ഷേ മനുഷ്യനിർമിത അവഗണന മൂലമുള്ള ദുരിതം ഒഴിവാക്കാൻ കഴിയും. മഴക്കാലം കഴിയുന്നതിന് മുമ്പ് തന്നെ സ്ഥിരമായ ഓട നിർമ്മിച്ച് ഈ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം" എന്നാണ് നാട്ടുകാരുടെ ഏകകണ്ഠമായ ആവശ്യം.