വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പാലായിലെ പാതയരികത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ

പാലാ: പാലായിലെ പാതയോരത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ. വിരിച്ച വല പക്ഷേ, ആളെ കുടുക്കാനല്ല, വിൽക്കാനാണെന്ന് മാത്രം. അതിരമ്പുഴ സ്വദേശി വട്ടുകുളത്തിൽ മുഹമ്മദ് യാക്കൂബ് ആണ് വർഷങ്ങളായി ഇവിടെ വല വിൽപ്പന നടത്തുന്നത്. പാലായിലെ കുരിശുപള്ളിക്ക് സമീപമുള്ള നടപ്പാതയോട് ചേർന്നാണ് ചുവപ്പു നിറമുള്ള മനോഹരമായ വലകൾ വിരിച്ചൊരുക്കി യാക്കൂബ് കാത്തിരിക്കുന്നത്. 30 വർഷമായി ഇദ്ദേഹത്തെ ഇവിടെ കച്ചവടം നടത്തുന്നു. മീറ്ററിന് 50 രൂപ നിരക്കിൽ പലതരം നൈലോൺ വലകൾ ഇദ്ദേഹം ഇവിടെ വിൽക്കുന്നു. ഒമ്പതര മുതൽ 6 മണി വരെയാണ് വല വില്പന.  മത്സ്യഫെഡ് ഫിഷറീസ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ഇദ്ദേഹം വല ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്. പല വലുപ്പത്തിലുള്ള മീൻപിടുത്ത വലകൾ മുതൽ കിണർ വലയും, പന്തൽ വലയും റമ്പൂട്ടാൻ പോലുള്ള ഫല വൃക്ഷങ്ങൾക്ക് സംരക്ഷണം ഏകുന്ന വലകളും ഒക്കെ ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ട്. അധികവും ചുവപ്പ് നിറമുള്ള വലകളാണ് ഇദ്ദേഹം വിൽക്കുന്നത്. വവ്വാലുകളെയും പഴങ്ങൾ കൊത്തിത്തിന്നുന്ന പക്ഷികളെയും ചുവപ്പു നിറം  അകറ്റുമെന്ന വിശ്വാസമാണ് ഇതിന്റെ പിന്നിൽ. വിശാലമായ ഒരു റംബൂട്ടാൻ മരം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഏകദേശം 500 രൂപ വരെ ചെലവാകും.വല വില്പന കൊണ്ട് മാത്രം ജീവിത  ചെലവുകൾ നെയ്യുന്ന മുഹമ്മദ് യാക്കൂബിന് പുഞ്ചിരി കൊണ്ട് ആളുകളെ വലയിൽ വീഴ്ത്താൻ പ്രത്യേക കഴിവാണ്. വേറിട്ട വില്പനയുടെ സാധ്യതയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.നജീറയാണ് ഭാര്യ. എൽ.എൽ.ബി വിദ്യാർഥിയായ ഫാത്തിമ, പ്ലസ് ടു വിദ്യാർഥിയായ അലീമ എന്നിവർ മക്കളാണ്. ഫോൺ : 8547492591 വാർത്ത: മനോജ് മേലുകാവ്, മേലുകാവ് ന്യൂസ്

പ്രാദേശികം

പുത്തൻ പള്ളി മുസ്‌ലിം ജമാഅത്ത് മെറിറ്റ് അവാർഡ് വിതരണം വെള്ളിയാഴ്ച

ഈരാറ്റുപേട്ട :പുത്തൻ പള്ളി മുസ്‌ലിം ജമാഅത്ത് നടത്തുന്ന മെറിറ്റ് അവാർഡ് വിതരണം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് പള്ളിയുടെ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ചീഫ് ഇമാം അലി ബാഖവി ഉൽഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻ്റ് എൻ . കെ സാലിഹ് നടുവിലേടത്ത് അധ്യക്ഷത വഹിക്കും. പ്രൊഫ. എ എം റഷീദ് മുഖ്യപ്രഭാഷണവും, അവാർഡ് വിതരണം മസ്ജിദുൽ ഹുദ ഇമാം ഉനൈസ് മൗലവിയും നിർവ്വഹിക്കും. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ മഹല്ലിലെ 50 കുട്ടികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. ജന:സെക്രട്ടറി എം.എഫ് അബ്ദുൽ ഖാദർ സ്വാഗതവും, ട്രഷറർ കെ.കെ അനസ് നന്ദിയും പറയും.

പ്രാദേശികം

വിവാഹം, വിവാഹമോചനം, ഇദ്ദ എം.ജി.എം സെമിനാർ നാളെ

ഈരാറ്റുപേട്ട: അടുത്ത മാസം 17 ന് ഈരാറ്റുപേട്ടയിൽ നടക്കുന്ന ഐ.എസ്.എം 'വെളിച്ചം' ഖുർആൻ സംസ്ഥാന സംഗമത്തിന്റെ മുന്നോടിയായി വിവാഹം, വിവാഹമോചനം, ഇദ്ദ എന്ന തലക്കെട്ടിൽ എം.ജി.എം സെമിനാർ സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 24 വ്യാഴം) വൈകുന്നേരം 4.30 ന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. വർധിച്ച് വരുന്ന വിവാഹമോചനം  കാരണങ്ങളും പരിഹാരങ്ങളും എന്ന സെമിനാർ  ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് വിവിധ വനിതാ സംഘടനാ പ്രതിനിധികൾ സംസാരിക്കും.

പ്രാദേശികം

അൽ മനാറിൽ സ്കൂൾ പാർലമെന്റ് അധികാരമേറ്റു

ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിലെ സ്കൂൾ പാർലമെന്റ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത പാലാ എസ്.ആർ.ടി.ഒ റെജി കെ.കെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ അവബോധത്തെക്കുറിച്ച് ക്ലാസ് നൽകി. ഐ.ജി.ടി വൈസ് ചെയർമാൻ അവിനാശ് മൂസ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റസിയ ചാലക്കൽ സ്വാഗത പ്രസംഗവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ ആശംസകൾ അർപ്പിച്ചു. എം.പി.ടി.എ പ്രസിഡന്റ് ജെസ്ന നദീർ, അക്കാദമിക് കോർഡിനേറ്റർ ജുഫിൻ ഹാഷിം, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോട്ടയം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം

കോട്ടയം ;  ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം.ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു .കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

വിദ്യാഭ്യാസം

നാളത്തെ പിഎസ്‍സി പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം വി എസിന് ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് ഇന്ന് അവധിയാണ്. വി എസിന്‍റെ സംസ്കാരം നടക്കുന്ന ആലപ്പുഴയില്‍ നാളെയും പൊതുഅവധിയാണ്.

പ്രാദേശികം

ഒഴുക്കിൽ പെട്ടവരെ രക്ഷിച്ച ബിബിൻ തോമസിനെ ആദരിച്ചു.

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ മുങ്ങിമരിച്ച ഐറിൻ ജിമ്മിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയ  ബിബിൻ തോമസിനെ ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബ് ആദരിച്ചു.റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. ബിബിൻ തോമസിന് മെമൻ്റോയും ക്യാഷ് അവാർഡും സമ്മാനിച്ചു.റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ബാബു സ്കറിയ അധ്യക്ഷത വഹിച്ചു.മാത്യു ജോസഫ്,ബിജു സ്കറിയ,അഡ്വ.ജസ്റ്റിൻ ജേക്കബ്, പി. എം.സെബാസ്ററ്യൻ എന്നിവർ പ്രസംഗിച്ചു.

കേരളം

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.ഗതാഗത വകുപ്പ് മന്ത്രിയുമായി സംയുക്ത സമിതി ഭാരവാഹികൾ നടത്തിയചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്.ചർച്ചയിൽ വിദ്യാർഥികളുടെ യാത്ര നിരക്ക് വർധനവ് സംബന്ധിച്ച് ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും തീരുമാനമായി. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.