വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയ പരിധി നീട്ടി.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോക്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലാത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലത്തത്. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി ജൂണ്‍ 30-നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

കോട്ടയം

ഷേർളിയുടെ മടക്കം നാട്ടുകാർക്കും നോവാകുന്നു” സാമ്പത്തിക തർക്കവും സംശയവും കൊലപാതകത്തിൽ കലാശിച്ചു; സംസ്കാരം പൊതുശ്മശാനത്തിൽ

കോട്ടയം: കുളപ്പുറത്ത് വീടിനുള്ളിൽ ഷേർളി മാത്യു (45) കൊല്ലപ്പെട്ട വാർത്തയുടെ ഞെട്ടലിലാണ് നാട്. ഷേർളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് ജോബ് സക്കറിയ (40) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാമ്പത്തിക ഇടപാടുകളും സംശയവുമാണ് ദാരുണമായ ഈ ഇരട്ട മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുമ്മനം സ്വദേശിയായ ജോബ് സക്കറിയയും ഷേർളിയും തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. ഇടുക്കി കല്ലാർ സ്വദേശിനിയായ ഷേർളി ആറുമാസം മുൻപാണ് കുളപ്പുറത്ത് പുതിയ വീട് നിർമ്മിച്ച് താമസം തുടങ്ങിയത്. • പണമിടപാടുകൾ: ജോബിൽ നിന്നും ഷേർളി പലതവണയായി പണം കൈപ്പറ്റിയിരുന്നതായി പോലീസ് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. • സംശയം: ഷേർളിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ജോബിന്റെ സംശയവും കൊലപാതകത്തിന് പ്രേരണയായതായി സൂചനയുണ്ട്. • സംഭവം: വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷേർളിയുടെ കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഹാളിനുള്ളിലെ സ്റ്റെയർകേസിൽ ജോബ് തൂങ്ങിമരിക്കുകയായിരുന്നു. അനാഥമായി ആ സ്വപ്നഭവനം ചെടികളെയും നായ്ക്കളെയും ഏറെ സ്നേഹിച്ചിരുന്ന ഷേർളി, തന്റെ വീടിന്റെ മുറ്റവും ടെറസും മതിലുകളുമെല്ലാം പൂച്ചെടികൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാരുടെ കണ്ണ് നനയിച്ചതും ഷേർളി നട്ടുപിടിപ്പിച്ച ആ പൂന്തോട്ടമാണ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷേർളിയുടെ വിയോഗത്തോടെ വളർത്തുനായ്ക്കളും ആ വീടും ഇപ്പോൾ അനാഥമായിരിക്കുകയാണ്. ദുരൂഹത നീക്കി ഡോഗ് സ്ക്വാഡ് ഞായറാഴ്ച വൈകിട്ട് ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് നൽകിയ വിവരമാണ് പോലീസിനെ വീട്ടിലെത്തിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടന്നത് ആദ്യം ദുരൂഹതയുണ്ടാക്കിയെങ്കിലും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ മറ്റ് വ്യക്തികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിച്ചു. ജോബ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ബന്ധുക്കൾ എത്തി; സംസ്കാരം പൊതുശ്മശാനത്തിൽ അയൽവാസികളോട് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്താതെ കഴിഞ്ഞിരുന്ന ഷേർളിയുടെ കുടുംബ പശ്ചാത്തലം ബന്ധുക്കൾ എത്തിയതോടെയാണ് വ്യക്തമായത്. • ഷേർളിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. ഒമ്പത് വയസ്സുള്ള ഒരു മകനുണ്ട്. • ജോബ് സക്കറിയ കുമ്മനത്ത് ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു. ഇയാൾ വിവാഹബന്ധം വേർപെടുത്തിയിരുന്നയാളാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഷേർളിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നും പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കോട്ടയം

ആസാദ് ഫൗണ്ടേഷൻ കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച വാർത്താ അവതരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

തൊടുപുഴ, പി ഡബ്ലിയു റെസ്റ്റ് ഹൌസിൽ നടന്ന സോഷ്യൽ കോൺക്ലേവിലാണ് വിജയികളെ  പ്രഖ്യാപിച്ചത് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫൈഹ മെഹ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി. മുവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ മെഹ്‌ന അജിംസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ നവാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൊല്ലം കടയ്ക്കൽ സി പി ഹയർ സെക്കന്ററി സ്കൂളിലെ ഷെഹർസാദ. മൂന്നാം സ്ഥാനം നേടി.   ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000/2500/1000 ക്യാഷ് അവാർഡുകൾ നൽകും - എസ്. എ  അജിംസ് (മീഡിയ വൺ )ഷബ്ന സിയാദ് ( ന്യൂസ്  മലയാളം ) അംജദ് പി ബഷീർ (മലയാള   മനോരമ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആസാദ് ഫൗണ്ടേഷൻ  ചെയർമാൻ ഡോ. കെ എം   അബൂബക്കർ  ഭാരവാഹികളായ ഷാലിക്കർ മുഹമ്മദലി, എം. എഫ് അബ്ദുൾ ഖാദർ,  ഈരാറ്റുപേട്ട എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.  വൈസ് ചെയർമാൻ എം എ നജീബ്, സെക്രട്ടറി അഡ്വ അൻസാരി എന്നിവർ പ്രസംഗിച്ചു..തുടർന്ന് ഫൗണ്ടേഷൻ 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന  വിവിധ പരിപാടികൾ പ്രഖ്യാപിച്ചു.  അഡ്വ. ഇ എസ് മൂസ അധ്യക്ഷനായിരുന്നു പ്രൊഫ. അബ്ദുൽ മാലിക്ക് കോൺക്ലെവിന്റെ സമാപനം നിർവഹിച്ചു. ട്രഷറർ നൗഷാദ് കാസിം  സ്വാഗതവും  ഷാലിക്കർ മുഹമ്മദലി നന്ദിയും പറഞ്ഞു..

പ്രാദേശികം

എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ കോളേജിൽ .

അരുവിത്തുറ : എംജി യൂണിവേഴ്സിറ്റി ശരീര സൗന്ദര്യ മത്സരങ്ങൾ അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ജനുവരി 15 വ്യാഴാഴ്ച നടക്കും.8 ശരീര ഭാര വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എംജി യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി പ്രൊഫ.ഡോ ബിനു വർഗീസ്,അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.

കോട്ടയം

കോട്ടയത്ത് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയത്ത് നടുക്കുന്ന ഒരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ഉഴവൂർ സ്വദേശിയായ അഭിഭാഷകൻ ജോബി ഓക്കാട്ടാണ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണപ്പെട്ടത്. ഉഴവൂർ പൈസ് മൗണ്ടിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. തന്റെ ലൈസൻസുള്ള തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജോബി. യാത്രയ്ക്കിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.കുറവിലങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.  

പ്രാദേശികം

വി ടി ഹബീബിന് ദേശീയ അംഗീകാരം

ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് ജമാഅത്ത് സൗജന്യ പരീക്ഷാ പരിശീലന കേന്ദ്രം ഡയറക്ടർ വി.റ്റി.ഹബീബ് ,മികച്ച സംഘാടകനുള്ള ഭാരത് സേവക് സമാജ് ദേശീയ അവാർഡ് കരസ്ഥമാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് വി റ്റി ഹബീബ് പുരസ്ക്കാരം സ്വീകരിച്ചു

കേരളം

സെന്‍ട്രല്‍ ജയിലുകളിലെ കൂലിയില്‍ വന്‍വര്‍ധനവ്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ പ്രതിദിന വേതനം പത്ത് മടങ്ങോളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തൊഴിൽ വിഭാഗങ്ങളിലായി നിലവിലുണ്ടായിരുന്ന ആറ് വ്യത്യസ്ത വേതന ഘടനകൾ നിർത്തലാക്കി, രാജ്യത്തെ പൊതുമാനദണ്ഡമനുസരിച്ചുള്ള മൂന്ന് വിഭാഗങ്ങളായി ഏകീകരിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ തടവുകാർക്ക് ലഭിക്കുന്ന പരമാവധി വേതനം 620 രൂപയായി ഉയർന്നു. പുതിയ നിരക്കുകൾ പ്രകാരം സ്‌കിൽഡ് ജോലികൾക്ക് 620 രൂപയും സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപയും അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ അൺ സ്‌കിൽഡ് വിഭാഗത്തിൽ പെട്ടവർക്ക് ലഭിച്ചിരുന്ന 63 രൂപയാണ് ഇപ്പോൾ 530 രൂപയായി വർദ്ധിച്ചത്. സമാനമായി 127 രൂപ ലഭിച്ചിരുന്നവർക്ക് 560 രൂപയും 152 രൂപ ലഭിച്ചിരുന്നവർക്ക് 620 രൂപയും ലഭിക്കും. 2018-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു വർദ്ധനവ് വരുത്തുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലെ ശിക്ഷാതടവുകാർ ഉൾപ്പെടെ മൂവായിരത്തിലധികം പേർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. തമിഴ്‌നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജയിൽ വേതനം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. അന്തേവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമൂഹത്തിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് സർക്കാർ കരുതുന്നു. തടവുകാർക്ക് ലഭിക്കുന്ന ഈ തുക അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കോ ജയിലിലെ കാന്റീൻ ചിലവുകൾക്കോ ഉപയോഗിക്കാം. ഒരു ഭാഗം മോചനവിഹിതമായി നീക്കിവെക്കുന്നതിലൂടെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവർക്ക് ഒരു സാമ്പത്തിക കരുതലായി ഇത് മാറും. ഇതോടൊപ്പം നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബ്ബർ ടാപ്പിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഓണക്കാലത്ത് പ്രത്യേക ഇൻസെന്റീവ് നൽകുന്ന രീതി തുടരുമെന്നും അധികൃതർ അറിയിച്ചു. തടവുകാരുടെ അന്തസ്സ് ഉറപ്പാക്കാനും അധ്വാനത്തിന് അർഹമായ മൂല്യം നൽകാനുമാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ നിന്ന് മാറി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ അന്തേവാസികൾക്ക് ഈ സാമ്പത്തിക പിന്തുണ വലിയ സഹായമാകുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കോട്ടയം

കേരള യാത്ര നാളെ കോട്ടയത്ത്

കോട്ടയം :'മനുഷ്യർക്കൊപ്പം' എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം A.P അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന *കേരളയാത്ര* ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30 ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ *സ്നേഹ സംഗമം* നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദ മാക്കി നേതാക്കന്മാരുമായി സംവദിക്കും. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, ലബീബ് സഖാഫി, പി എം അനസ് മദനി, അനീഷ് സംക്രാന്തി എന്നിവർ നേതൃത്വം നൽകും വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും