വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ മാനേജ്‌മെൻ്റ് പദ്ധതിയുടെ (KSWMP) ഐ.ഇ.സി പ്ലാനിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ 'മാലിന്യ മുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന "ഈരാറിന് അഴകായി ഈരാറ്റുപേട്ട" എന്ന ക്യാമ്പയിൻ്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. നടയ്ക്കൽ ബർക്കാത്ത് മിനി എസി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സെമിനാർ.​നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. പി. ബാസിത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ ടി. പി. ശ്രീശങ്കർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ തസ്‌ലിൻ സിറാജ്, ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി നഗരസഭാ കൗൺസിലർമാരായ സുനിൽകുമാർ, അൻവർ അലിയാർ, അഫ്സൽ വെള്ളൂപ്പറമ്പിൽ, അബ്‌സാർ മുരിക്കോലിൽ, ഇ. എ. സവാദ്, റാഷിദ്, ഷാഹുൽ, സുബൈർ വെള്ളാപ്പളളി, സുറുമി യൂസഫ്, നെസ്‌നി ഹസീബ്, ജസ്ന പി. എ., സജിമി ഷിഹാസ്, നസീറ വി. ഇ., ഷാജിദ വി. എ., ബീമാ സജീർ, സൗമി റാസി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അഷ്റഫ് മൗലവി, വി. പി. സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി, റിയാസ് ഫലാഹി, മുഹമ്മദ് സാലി, എം. എഫ്. അബ്ദുൽഖാദർ, കെ. ജെ. കുര്യൻ,മുഹമ്മദ് യൂസഫ് റഷീദ് വടയാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.ബോബി ജേക്കബ് (Kswmp പ്രതിനിധി) സുലൈമാൻ (പരിസ്ഥിതി പ്രവർത്തകൻ) എന്നിവർ സെമിനാറിൽ പങ്കെടുത്തു ക്ലിൻ സിറ്റി മാനേജർ രാജൻ റ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നഗരസഭാ സെക്രട്ടറി വിപിൻകുമാർ കെ.വി സെമിനാറിന് നന്ദി പറഞ്ഞു ​ ​മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രീയമായ സംസ്കരണ രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ സെമിനാറിൽ ഈരാറ്റുപേട്ടയിലെ വിവിധ മഹല്ല്, ചർച്ച്, ക്ഷേത്ര ഭാരവാഹികളും പുരോഹിതന്മാരും സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നഗരസഭയിലെ എല്ലാ വാർഡുകളിലും ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളം

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.

പ്രാദേശികം

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും

അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4:00 pm ന് പരി. കുർബാന ( ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഫാ. ജിജോ പ്ലാത്തോട്ടം, റവ.ഫാ. തോമസ് കൊച്ചോടയ്ക്കൽ സഹ കാർമികരാകും). 5.40pm ന് തിരുനാൾ കൊടിയേറ്റ് (വെരി.റവ.ഫാ.മാത്യു ചന്ദ്രൻകുന്നേൽ) തുടർന്ന് 6 മണിക്ക് പുറത്തുനമസ്കാരം (വെരി.റവ.ഫാ.ക്ലമന്റ് എട്ടാനിയിൽ ) അതിനുശേഷം 101 പൊൻകുരിശു മേന്തിയുള്ള  ഭക്തിനിർഭരമായ നഗരപ്രദക്ഷിണം. 23 -ാം തീയതി (വ്യാഴാഴ്ച) രാവിലെ 9: 30 ന് വി. ഗീവർഗീസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 10 :00am ന് സുറിയാനി കുർബാന (മുഖ്യകാർമ്മികൻ പാലാ  രൂപതാ അധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവ്). വൈകുന്നേരം 6:30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 24 -ാം തീയതി (വെള്ളിയാഴ്ച) പ്രധാന തിരുനാൾ ദിനം. രാവിലെ 10:00 മണിക്ക് റാസാ കുർബാന. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിൽ പിതാവ് മുഖ്യ കാർമ്മികനായിരിക്കും. വി. കുർബാനയ്ക്കു ശേഷം 12: 30 ന് തിരുനാൾ പ്രദക്ഷിണം. 25 -ാം തീയതി (ശനിയാഴ്ച) ഇടവകക്കാരുടെ തിരുനാൾ ദിവസമാണ്.  വൈകുന്നേരം 4: 30ന് കോതമംഗലം രൂപതാ  അധ്യക്ഷൻ മാർ. ജോർജ് മഠത്തികണ്ടത്തിൽ  പരി. കുർബാനയർപ്പിച്ച്  സന്ദേശം നൽകും. തുടർന്ന് 7 pm ന് തിരുസ്വരൂപ പുനപ്രതിഷ്ഠ. 24, 25 തീയതികളിൽ തിരുകർമ്മങ്ങൾക്ക് ശേഷം മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

മരണം

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഭിലാക്ഷ് ജയരാജ് നിര്യാതനായി

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു. സംസ്കാരം ചൊവ്വ 3 മണിക്ക്. പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ: സുകുമാരി. ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

കേരളം

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.

കോട്ടയം

സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ  ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു. ജില്ലയിലെ സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.   വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും.  ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.  

കോട്ടയം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകർക്കുള്ള അവസാന ഘട്ടസാങ്കേതിക പഠന പരിശീലന ക്ലാസും യാത്രയയപ്പും കോട്ടയം കുമ്മനം ഹനഫീ ജമാ അത്ത് ഓഡിറ്റോറിയത്തിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു.   മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ല അസിസ്റ്റൻറ് ടെയിനിംഗ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച സദസ്സിൽ അൽതാഫ് ഖിറാഅത്ത് അവതരിപ്പിച്ചു. കോട്ടയം ടൗൺ മസ്ജിദ് ഇമാം താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച  സംഗമത്തിൽ മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ സ്വാഗതം ആശംസിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉ ലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ,കുമ്മനം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി നജ്മി അൽകാശി ഫി, ജമാ അത്ത് സെക്രട്ടറി സാദിഖ് എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി ഷാജഹാൻ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു.   കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഈരാറ്റുപേട്ട മണ്ഡലം ട്രെയിനിങ് ഓർഗനൈസർ വി.ടി ഹബീബ് നന്ദി അറിയിച്ചു. സംഗമത്തിൽ ജില്ലാ ടെയിനിംഗ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ മണ്ഡലം ട്രെയിനർമാരായ അജി കെ മുഹമ്മദ് , സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ,, മാഹിൻ പാറയിൽ, ശമ്മാസ് സലാം, , മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കേരളം

വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ (OriginOS Update) എന്ന വ്യാജേന അയയ്ക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വിവോ (Vivo), ഐക്യൂ (iQ00) സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പെന്ന് കേരള പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയര്‍ അടങ്ങിയ എ.പി.കെ (APK)ഫയലുകള്‍ ഡൗണ്‍ലോഡാകുന്നു. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്എംഎസ്, കോണ്‍ടാക്ട് വിവരങ്ങള്‍ എന്നിവ ചോര്‍ത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. പൊലീസിൻ്റെ നിർദേശങ്ങള്‍ Settings മെനുവിലെ ‘System Update’ വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ‘ഫോണ്‍ ബ്ലോക്ക് ചെയ്യും’ എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അവ പൂര്‍ണ്ണമായും അവഗണിക്കുക. ഫോണിലെ ‘Install from Unknown Sources’ എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണില്‍ ഉപയോഗിക്കുക. അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്വേർഡുകള്‍ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടന്‍ മാറ്റുക. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുകയെന്ന് പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.