വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട ട്രാഫിക് കമ്മിറ്റിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം

ഈരാറ്റുപേട്ട.സമഗ്ര ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നതിനായി നഗരസഭയിൽ വിളിച്ച് ചേർത്ത ട്രാഫിക് കമ്മിറ്റിയിൽ പൊലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ എത്താതിരുന്നത് രൂക്ഷ വിമർശനത്തിനിടയായി. പാലാ ഡി.വൈഎസ്.പി. ആർ.ടി.ഒ തഹസിൽദാർ , എസ്.എച്ച്.ഒ തുടങ്ങിയ ഉദ്യോഗസ്ഥർ സംബന്ധിക്കേണ്ട യോഗമായിരുന്നു. എന്നാൽ ഇവരാരും പങ്കടുത്തില്ല. യോഗ തീയതി ഔദ്യോഗികമായി നഗരസഭയിൽ നിന്നും അറിയിച്ചിരുന്നതാണ്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നഗരസഭ കൗൺസിൽ ഹാളിലാണ് യോഗം വിളിച്ചത്. വ്യാപാരി നേതാക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തൊഴിലാളി നേതാക്കളുമെല്ലാം കൃത്യസമയത്ത് എത്തിചേർന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥർ ആരും എത്തിചേർന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് കാത്തിരുന്നതിന് ശേഷ മാണ് യോഗം ആരംഭിച്ചത്.സ്ഥലം എസ്.ഐ  മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.ചെയർമാൻ വി.പി.നാസർ അധ്യക്ഷത വഹിച്ചു.  ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിനെ നിയമിക്കണം,ഗതാഗത തടസം സൃഷ്ടിക്കുന്ന ബസുകളുടെ മെല്ല പോക്ക് അവസാനിപ്പിക്കണം,അനധികൃതമായി വട്ടം കറങ്ങുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണം,ട്രാഫിക്ക് യൂനിറ്റ് അനുവദിക്കണം സാധ്യമാകുന്ന റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ വന്നത്. കെ.എ.മുഹമ്മദ് ഹാഷിം, എ എം.എ ഖാദർ ,അമീൻപിട്ടയിൽ, പി എ.ഷെമീർ, അനസ് നാസർ, വി.എ.ഹസീബ് , അഡ്വ.ജെയിംസ് വലിയ വീട്ടിൽ, പി.എ.നജീബ്, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്

പൊൻകുന്നം: കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ് .സ്ഥലത്തിൻ്റെ പോക്ക് വരവിനെത്തിയ ആളോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ ബിജു എന്ന വില്ലേജ് ആഫീസർ പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ ഇദ്ദേഹം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം ചാടി വീണ് പിടികൂടുകയായിരുന്നു.മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.

കേരളം

താമസമില്ല; ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി ലൈസന്‍സ് തത്സമയം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് താമസമില്ലാതെ തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്‍വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഈ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.

കോട്ടയം

കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും, ഉദ്ഘാടനം നാളെ

കോട്ടയം: കേരളത്തിന് പുതുതായി അനുവദിച്ച 2 അമൃത് ഭാരത് എക്സ്പ്രസുകളും കോട്ടയം വഴി സർവീസ് നടത്തും. പുതുതായി അനുവദിച്ച നഗർകോവിൽ-മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്-ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. രണ്ട് ട്രെയിനുകളും വ്യത്യസ്‌ത ദിവസങ്ങളിലാണ് ഓടുന്നതെങ്കിലും വെള്ളിയാഴ്ച ഇരു ട്രെയിനുകളുടെയും ഉദ്ഘാടന ഓട്ടം നടക്കുമെന്ന് അധികൃതർ പറയുന്നു. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നോൺ-എ സി വിഭാഗത്തിലുള്ള സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.

കേരളം

നാലുദിവസം ബാങ്കുകൾക്ക് അവധി

കൊച്ചി: നാലുദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി വരുന്നത് ശ്രദ്ധിക്കുക.ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. തുടർച്ചയായ മൂന്നുദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് രാജ്യവ്യാപക പണിമുടക്ക് ആയതിനാൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.

കോട്ടയം

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസജില്ലാതല മത്സരം ഇന്ന്

കോട്ടയം: കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾവിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസജില്ലാതല മത്സരം ജനുവരി 22ന് (വ്യാഴാഴ്ച) നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ ഒൻപതു മുതൽ വിദ്യാഭ്യാസജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം(കോട്ടയം വിദ്യാഭ്യാസ ജില്ല), എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ തലയോലറപ്പമ്പ് (കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല), സെൻറ് തോമസ് എച്ച്.എസ്.എസ് ഓഡിറ്റോറിയം പാലാ (പാലാ വിദ്യാഭ്യാസ ജില്ല), എസ്.ഡി സ്‌കൂൾ ഹാൾ കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല) എന്നിവയാണ് കോട്ടയം ജില്ലയിലെ മത്സര വേദികൾ. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടും.  ഫെബ്രുവരി മൂന്നാം വാരം ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാൻഡ് ഫിനാലെ നടക്കും. സ്‌കൂൾതല ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ചുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നുലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ടുലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രശസ്തി പത്രവും മെമൻറോയും  നൽകും. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തിൽ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ചുലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.  

കോട്ടയം

എരുമേലി എയർപോർട്ട് സ്ഥാപിക്കൽ : പാലാ സബ് കോടതി വിധി തടസ്സമാവില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

എരുമേലിയിൽ സ്ഥാപിക്കുന്ന ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ സബ്ബ് കോടതി പുറപ്പെടുവിച്ച വിധി തടസ്സമാവില്ലെന്ന്  അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ  എംഎൽഎ പറഞ്ഞു. വിധി അനുകൂലമായിരുന്നുവെങ്കിൽ ഭൂമി എയർപോർട്ട് നിർമ്മാണത്തിന് വേണ്ടി ട്രാൻസ്ഫർ ചെയ്ത്  പദ്ധതിയുമായി മുന്നോട്ടു പോകുവാൻ കഴിയുമായിരുന്നു. വിധി എതിരായ സാഹചര്യത്തിൽ ഇനി നിലവിൽ നടന്നുവന്നിരുന്ന ഭൂമി ഏറ്റെടുക്കൽ നടപടികളിലൂടെ ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടി വരും.  ലാൻഡ് അക്വസിഷൻ  റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013 പ്രകാരം ഏതു ഭൂമിയും വികസന ആവശ്യത്തിനുവേണ്ടി സർക്കാരിന് ഏറ്റെടുക്കാൻ കഴിയും. ഇത് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതായും എംഎൽഎ പറഞ്ഞു.  അതിനാൽ തന്നെ പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന്  സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോയി ഭൂമി ഏറ്റെടുത്ത് വിമാനത്താവളം യാഥാർത്ഥ്യമാക്കും.  ചെറുവള്ളി എസ്റ്റേറ്റിന്റെ   ഉടമസ്ഥാവകാശം സംബന്ധിച്ച്  പാലാ സബ്ബ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധി എല്ലാ വസ്തുതകളും പരിഗണിക്കാതെ ഉള്ളതാണ്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, അവരുടെ പിൻഗാമികളുടെയും  ദീർഘകാലത്തെ കൈവശാവകാശം മാത്രം അടിസ്ഥാനപ്പെടുത്തി  നിയമസാധുത കണക്കാക്കിയാണ്  അവർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്.  പാലാ സബ് കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പിൽ സമർപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ലാൻഡ് അക്വസിഷന്‍ ആക്ട് സെക്ഷൻ 11(1) പ്രകാരം പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു കഴിഞ്ഞു. അധികം ഭൂമി ഏറ്റെടുക്കുന്നതിന്റെ ആവശ്യകത വിശദീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി വിജ്ഞാപനം റദ്ദാക്കിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച ന്യൂനത പരിഹരിച്ച് വിജ്ഞാപനം പുനപുറപ്പെടുവിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.  എല്ലാ തടസ്സങ്ങളും പരിഹരിച്ച് വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും. ഗവർണർ നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപന പ്രസംഗത്തിലും  എരുമേലി വിമാനത്താവളം യാഥാർത്ഥ്യമാക്കുമെന്നും 2030 ഓടുകൂടി നാടിനു സമർപ്പിക്കും എന്നും നയ പ്രഖ്യാപന രേഖയിൽ പ്രസ്താവിച്ചിട്ടുണ്ട് എന്നും എംഎൽഎ ചൂണ്ടിക്കാണിച്ചു. 

കേരളം

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണ വിധേയനായ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.   മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ റിപ്പോർട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.