വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

വൻ കുതിപ്പ്: ഇന്ന് കൂടിയത് 8,640 രൂപ, സ്വർണം പവന് 1,31,160 രൂപയായി

ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവൻ്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി.ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.

കേരളം

സ്ത്രീധനം നൽകുന്നത് കുറ്റമല്ലാതാക്കണമെന്ന് നിയമപരിഷ്‌കരണ കമ്മിഷൻ, വിശദീകരണം നൽകാതെ കേന്ദ്രം

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തിൽനിന്ന് ഒഴിവാക്കണമെന്ന ശുപാർശ കേരള നിയമപരിഷ്‌കരണ കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്. സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെൽമി ജോളി നൽകിയ ഹർജിയിലാണ് നടപടി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രവരി 11-നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹർജിക്കാരിയുടെ വാദം.

കേരളം

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.  അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്ന വിഷയമാണ്. ഇപ്പോൾ നൽകുന്ന 2000 രൂപ സാമൂഹ്യ ക്ഷേമപെൻഷൻ ഇനിയും ഉയർത്താനും നേരിട്ട് വലിയ തുകയിലേക്ക് ഉയർത്തുന്നതിന് പകരം ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധന പരിഗണിക്കാനും സാധ്യതയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

ഇൻഡ്യ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ വിമാനപകടത്തിൽ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. 66 കാരനായ അജിത് പവർ ഉൾപ്പെടെ മൂന്ന് പേരാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ വിമാനം പൂർണ്ണമായും കത്തി നശിച്ചു. നാല് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

കോട്ടയം

ചമ്പക്കര ആശ്രമംപടിയിൽ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ടയം – കോഴഞ്ചേരി റോഡില്‍ ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45നായിരുന്നു സംഭവം. 2 പേർക്ക് പരിക്കേറ്റു.   കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം

പ്രാദേശികം

ഐ.എസ്.എം ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത സദസ്സ് നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ ഉദ്ഘടനം ചെയ്തു

ഈരാറ്റുപേട്ട: ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ഐ.എസ്.എം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത സദസ്സ് നടയ്ക്കൽ ഹുദാ ജംഗ്ഷനിൽ നടന്നു. പി. എസ് ഹുസൈൻ്റെ അധ്യക്ഷയിൽ ചേർന്ന സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു.പി.എ.ഹാഷിം മുഖ്യ പ്രഭാഷണം നടത്തി.ഡിവിഷൻ കൗൺസിലർ സുനിൽ കുമാർ, കെ.എ ഹാരിസ് സ്വലാഹി,കെ.എ മാഹിൻ, ഹാഷിർ നദ്‌വി, കെ.പി ഷെഫീഖ്, പി.എ യാസിർ എന്നിവർ സംസാരിച്ചു.കെ.എ നിസാർ സ്വാഗതവും പി.ഇ.ഇർഷാദ് നന്ദിയും പറഞ്ഞു.

കേരളം

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതക്ക് ജാമ്യമില്ല

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയായ വടകര മുട്ടുങ്ങലിലെ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്ന് പോലിസ് കോടതിയെ അറിയിച്ചു.സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്.

പ്രാദേശികം

പൊടിയിൽ കുളിച്ച് വെട്ടിപ്പറമ്പ് റോഡ് നാളെ യു.ഡി.എഫ് ജനകീയസമരം

ഈരാറ്റുപേട്ട: ജൽജീവൻ പദ്ധതിയ്ക്കായി വെട്ടിപ്പൊളിച്ച പൂഞ്ഞാർ വെട്ടിപ്പറമ്പ് ആനിയിളപ്പ് റോഡ് പുനരുദ്ധാരണം വൈകുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിഷേധം. ആനിയിളപ്പിൽ നാളെ രാവിലെ ഒൻപതര മുതൽ ധർണസമരം നടത്തും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധർണയിൽ പങ്കെടുക്കും. റോഡ് നന്നാക്കുന്നതിലുള്ള അനാസ്ഥക്കെതിരെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. മഴക്കാലത്ത് ചെളിയിൽ നീന്താനാണ് വിധിയെങ്കിൽ വേനലാകുന്നതോടെ പൊടി തിന്ന് ജീവിക്കാനാണ് ഈ പ്രദേശത്തുകാരുടെ വിധി. വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർ പൊടിയിൽ മൂടുകയാണ്. പിന്നാലെ വരുന്ന വാഹനങ്ങളും പൊടിയിൽ മൂടുന്ന അവസ്ഥയുണ്ട്. വീടുകളിൽ ചുമയും ജലദോഷവും ഇല്ലാത്തവരായി ആരുമില്ലെന്ന സ്ഥിതിയാണ്. ശിശുക്കളും വയോധികരും ഉൾപ്പെടെ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്.