വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു

കേരളം

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രക്കൾ ഒഴിവാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക. പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം. മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം. സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാം.

പ്രാദേശികം

പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്‌തു.

പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. കടുവാമൂഴി കരോട്ട് പറമ്പിൽ അബ്ദുൽസലാം (70) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്‌തത്‌. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ സലാമിൻ്റെ രണ്ടാം ഭാര്യയാണ് സെലീന. അബ്ദുൽ സലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കേരളം

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോ​ഗത്തിൽ ധാരണ

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോ​ഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ആഘോഷങ്ങൾ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.കുടമാറ്റം 15 മിനിട്ട് മാത്രമാകും ഉണ്ടാവുക. മത്സര കുടമാറ്റം പേരിന് മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. ആനകളുടെ എണ്ണം കുറയ്ക്കില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും. സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക. വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി പിന്മാറിയിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നായിരുന്നു പറമേക്കാവിന്റെ നിലപാട്. ഇതിലാണ് സർക്കാർ ഇടപെടലിലൂടെ മാറ്റം വന്നിരിക്കുന്നത്.

കേരളം

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.

പ്രാദേശികം

ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ ശ്രദ്ധേയമായി

ഈരാറ്റുപേട്ട: കേരള ഖരമാലിന്യ മാനേജ്‌മെൻ്റ് പദ്ധതിയുടെ (KSWMP) ഐ.ഇ.സി പ്ലാനിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ 'മാലിന്യ മുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന "ഈരാറിന് അഴകായി ഈരാറ്റുപേട്ട" എന്ന ക്യാമ്പയിൻ്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. നടയ്ക്കൽ ബർക്കാത്ത് മിനി എസി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സെമിനാർ.​നഗരസഭാ ചെയർമാൻ അഡ്വ. വി. പി. നാസർ സെമിനാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. പി. ബാസിത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ ടി. പി. ശ്രീശങ്കർ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.പൊതുമരാമത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ തസ്‌ലിൻ സിറാജ്, ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഇൽമുന്നിസ ഷാഫി നഗരസഭാ കൗൺസിലർമാരായ സുനിൽകുമാർ, അൻവർ അലിയാർ, അഫ്സൽ വെള്ളൂപ്പറമ്പിൽ, അബ്‌സാർ മുരിക്കോലിൽ, ഇ. എ. സവാദ്, റാഷിദ്, ഷാഹുൽ, സുബൈർ വെള്ളാപ്പളളി, സുറുമി യൂസഫ്, നെസ്‌നി ഹസീബ്, ജസ്ന പി. എ., സജിമി ഷിഹാസ്, നസീറ വി. ഇ., ഷാജിദ വി. എ., ബീമാ സജീർ, സൗമി റാസി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അഷ്റഫ് മൗലവി, വി. പി. സുബൈർ മൗലവി, ഇബ്രാഹിംകുട്ടി മൗലവി, റിയാസ് ഫലാഹി, മുഹമ്മദ് സാലി, എം. എഫ്. അബ്ദുൽഖാദർ, കെ. ജെ. കുര്യൻ,മുഹമ്മദ് യൂസഫ് റഷീദ് വടയാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.ബോബി ജേക്കബ് (Kswmp പ്രതിനിധി) സുലൈമാൻ (പരിസ്ഥിതി പ്രവർത്തകൻ) എന്നിവർ സെമിനാറിൽ പങ്കെടുത്തു ക്ലിൻ സിറ്റി മാനേജർ രാജൻ റ്റി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നഗരസഭാ സെക്രട്ടറി വിപിൻകുമാർ കെ.വി സെമിനാറിന് നന്ദി പറഞ്ഞു ​ ​മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ശാസ്ത്രീയമായ സംസ്കരണ രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ സെമിനാറിൽ ഈരാറ്റുപേട്ടയിലെ വിവിധ മഹല്ല്, ചർച്ച്, ക്ഷേത്ര ഭാരവാഹികളും പുരോഹിതന്മാരും സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിൽ ക്യാമ്പയിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നഗരസഭയിലെ എല്ലാ വാർഡുകളിലും ഊർജ്ജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളം

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്.

പ്രാദേശികം

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും

അരുവിത്തുറ : ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകിട്ട് 4:00 pm ന് പരി. കുർബാന ( ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിക്കും.റവ.ഫാ. ജിജോ പ്ലാത്തോട്ടം, റവ.ഫാ. തോമസ് കൊച്ചോടയ്ക്കൽ സഹ കാർമികരാകും). 5.40pm ന് തിരുനാൾ കൊടിയേറ്റ് (വെരി.റവ.ഫാ.മാത്യു ചന്ദ്രൻകുന്നേൽ) തുടർന്ന് 6 മണിക്ക് പുറത്തുനമസ്കാരം (വെരി.റവ.ഫാ.ക്ലമന്റ് എട്ടാനിയിൽ ) അതിനുശേഷം 101 പൊൻകുരിശു മേന്തിയുള്ള  ഭക്തിനിർഭരമായ നഗരപ്രദക്ഷിണം. 23 -ാം തീയതി (വ്യാഴാഴ്ച) രാവിലെ 9: 30 ന് വി. ഗീവർഗീസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 10 :00am ന് സുറിയാനി കുർബാന (മുഖ്യകാർമ്മികൻ പാലാ  രൂപതാ അധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവ്). വൈകുന്നേരം 6:30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 24 -ാം തീയതി (വെള്ളിയാഴ്ച) പ്രധാന തിരുനാൾ ദിനം. രാവിലെ 10:00 മണിക്ക് റാസാ കുർബാന. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിൽ പിതാവ് മുഖ്യ കാർമ്മികനായിരിക്കും. വി. കുർബാനയ്ക്കു ശേഷം 12: 30 ന് തിരുനാൾ പ്രദക്ഷിണം. 25 -ാം തീയതി (ശനിയാഴ്ച) ഇടവകക്കാരുടെ തിരുനാൾ ദിവസമാണ്.  വൈകുന്നേരം 4: 30ന് കോതമംഗലം രൂപതാ  അധ്യക്ഷൻ മാർ. ജോർജ് മഠത്തികണ്ടത്തിൽ  പരി. കുർബാനയർപ്പിച്ച്  സന്ദേശം നൽകും. തുടർന്ന് 7 pm ന് തിരുസ്വരൂപ പുനപ്രതിഷ്ഠ. 24, 25 തീയതികളിൽ തിരുകർമ്മങ്ങൾക്ക് ശേഷം മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.