വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ശബരി റെയിൽ പാത യാഥാർഥ്യമാകുന്നു ; പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ തയാറെന്ന് കേരളം.

എരുമേലി : സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ അങ്കമാലി-എരുമേലി  ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന്  കേരള മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും.   27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു നടപടി.  നേരത്തെ ശബരി റെയിൽ തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാൻ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്‌ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം. ഉടൻ റെയിൽവേ മന്ത്രാലയത്തെ അറിയിക്കും. 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ്  പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ  വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 3810 കോടി രൂപയാണ് പുതുക്കിയ എസ്‌റ്റിമേറ്റ്. 6 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്‌റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി- ശബരി റെയിൽവേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയിൽവേ സംയുക്‌ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്‌ഥലമെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്‌റ്റേഷനുകൾ നിർമ്മിക്കുക. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്‌റ്റേഷൻ എവിടെയാണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.  

കോട്ടയം

ക്രിസ്ത്യൻ പള്ളിയിലേക്ക് റോഡിന് സൗജന്യമായി സ്ഥലം നൽകി മുസ്ലിം കുടുംബങ്ങൾ

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. യോഗത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ ചെറിയാൻ, പൊതുപ്രവർത്തകരായ ബിനോ ജോൺ ചാലക്കുഴി, സി.പി. മാത്തൻ, സ്ഥലം വിട്ടുനൽകിയ കുടുംബാംഗം ഇസ്മായിൽ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം ഭാഗത്തെ സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിലേക്കും, ആ പ്രദേശത്തെ താമസക്കാർക്കും ഉണ്ടായിരുന്ന ഏക യാത്ര സൗകര്യമായ കനകപ്പലം - പഴയപള്ളി റോഡ് നിലവിൽ വലിയ കുത്തിറക്കമുള്ള മൺറോഡ് ആയിരുന്നു. അതിനാൽ തന്നെ പള്ളിയിലേക്ക് ആരാധനയ്ക്ക് പോയിരുന്നവരും, പ്രദേശവാസികളും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ട് കാണിച്ച് പള്ളി അധികൃതരിൽ നിന്നും പ്രദേശവാസികളിൽ നിന്നും നിവേദനം ലഭിച്ചതിനെ തുടർന്നാണ് റോഡ് നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.  പി.ഡബ്ല്യു.ഡി റോഡിൽ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്ഥല ഉടമസ്ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവർ ഭൂമി സൗജന്യമായി വിട്ടു നൽകാൻ തയ്യാറായതിനെത്തുടർന്ന് മികച്ച നിലയിൽ റോഡിന്റെ കോൺക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവർത്തികളും നടപ്പിലാക്കാൻ കഴിഞ്ഞത്.

കോട്ടയം

കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം

​കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നാലാം മൈലിൽ ഇന്ന് രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായിയത് . കാളകെട്ടിക്കും കപ്പാടിനും ഇടയിലുള്ള ഭാഗത്തുവെച്ച് റോഡിലൂടെ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന് പിന്നിൽ അതിവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട വാഹനം സമീപത്തെ കടയിലേക്കും ഇടിച്ചു കയറി. ​അപകടത്തിൽ ഇരു വാഹനങ്ങൾക്കും വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടയുടെ ഷട്ടർ തകർന്നിട്ടുണ്ടെങ്കിലും, അപകടസമയത്ത് കടയുടെ മുൻവശത്തോ റോഡരികിലോ കാൽനടയാത്രക്കാരോ മറ്റു ആളുകളോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവായി . നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് ഭാഗികമായി മറിഞ്ഞ നിലയിലായിരുന്നു. ​വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാർ ആർക്കും തന്നെ പരിക്കുകൾ ഇല്ല . സംഭവത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. അമിതവേഗതയാണോ അതോ ഡ്രൈവർക്ക് ഉണ്ടായ പെട്ടെന്നുള്ള അശ്രദ്ധയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

പ്രാദേശികം

മാലിന്യം വലിച്ചെറിഞ്ഞാൽ പിഴ മാത്രമല്ല , ക്ലീനിംഗും നിർബന്ധം

ഈരാറ്റുപേട്ട : ആറുകളിലേക്കും കൈ തോടുകളിലേക്കും മാലിന്യം  വലിച്ചെറിയുന്നവർക്ക് പിഴ മാത്രമല്ല  അവരെ കൊണ്ട് പ്രദേശം ക്ലീൻ ചെയ്യിക്കാനും നഗരസഭ ആരോഗ്യ വിഭാഗം നടപടി ആരംഭിച്ചു. ജനങ്ങളുടെ പരാതിയെ തുടർന്ന് മീനച്ചിലാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ചെയർപേഴ്സൺ ആരോഗ്യകാര്യ ചെയർപേഴ്സൺ ക്ലീൻ സിറ്റി മാനേജർ എന്നിവർ നടത്തിയ പരിശോധനക്ക് ശേഷമാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നഗരസഭ ക്ലീൻ ചെയ്യുകയും നാട്ടുകാർ മാലിന്യം വലിച്ചെറിയുകയും ചെയ്യുന്ന നടപടി ഇനി സമ്മതിക്കില്ലന്നുംആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി. തുടക്കമെന്നോണം തടവനാൽ പാലത്തിൻ്റെ താഴ്ഭാഗത്തെ ആറും പരിസരവും സ്ഥാപന ഉടമകളുടെ മേൽ നോട്ടത്തിൽ വൃത്തിയാക്കി.  ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, ഡയപ്പർ തുടങ്ങിയ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക്കുകൾ ഹരിത കർമ സേനക്ക് നൽകുകയും ഭക്ഷണ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കാനും കെട്ടിട ഉടമകൾക്ക് നിർദേശം നൽകി.   മാത്രമല്ല വാടക്കക്ക് നൽകുന്ന  കെട്ടിടങ്ങളിൽ സ്വന്തമായി  മാലിന്യ സംസ്കരണം നടത്തണം അതിനായി ആധുനിക നിലവാരത്തിലുള്ളമാലിന്യസംസ്‌കരണ യൂനിറ്റ് സ്ഥാപിക്കണം അല്ലാത്ത പക്ഷം സ്ഥാപനത്തിൻ്റെ ലൈസൻസ് ഉൾപ്പടെയുള്ളവ നഷ്ടപെടുത്തുമെന്നും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  നഗരസഭ ചെയർമാൻ  അഡ്വ.വി.പി.നാസർ അറിയിച്ചു.

പ്രാദേശികം

ബഡ്സ് ജില്ലാ കലോത്സവം: ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സി ഫസ്റ്റ് റണ്ണറപ്പ്

  ഈരാറ്റുപേട്ട: കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തിൽ കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ നടത്തിയ ബഡ്സ് കലോത്സവത്തിൽ -തില്ലാന 2026 - 65 പോയിന്റ് നേടി വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡസ് സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 62 പോയിന്റുമായി ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഫസ്റ്റ് റണ്ണറപ്പും 46 പോയിന്റുമായി രാമപുരം കൈന്റ് ആന്റ് കെയർ ബഡ്സ് സെക്കന്റ് റണ്ണറപ്പും നേടി. മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാൻ വേദി ഒരുക്കി അതു വഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ ഏഴ് സ്കൂളുകളിൽ നിന്നായി 100 കണക്കിന് വിദ്യാർഥികൾ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായവും ശാരീരിക-മാനസിക സാഹചര്യങ്ങളും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ഉപകരണ സംഗീതം, ചെണ്ട, മിമിക്രി, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

കേരളം

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയില്‍ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോണ്‍ സബ്സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു

കോട്ടയം

വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണം - ജോർജ് കുളങ്ങര

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്ന് ലേബർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ ജോർജ് കുളങ്ങര ആവശ്യപ്പെട്ടു.കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഒമ്പതാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം ഇ എസ് മീനച്ചിൽ താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു. എം ഇ എസ് താലൂക്ക് വൈസ് പ്രസിഡണ്ട് അഡ്വ. സുഹൈൽ ഖാൻ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,ആസിഫ് മുഹമ്മദ്,മുഹമ്മദലി ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോൺസൺ പാറക്കൽ എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് 2 കോടി രൂപയുടെ കേന്ദ്രഫണ്ട്.

ഈരാറ്റുപേട്ട.കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്കിന്റെയും കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് മിഷൻ (NHM), എച്ച്.എൽ.എൽ (HLL) എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ​കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. പുതിയ ഒ.പി ബ്ലോക്കിനായി 1.43 കോടി രൂപയും, കുത്തിവയ്പ്പ് കേന്ദ്രത്തിനായി 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.പരിശോധനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വാർഡ് കൗൺസിലർ ജെയിംസ് കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു