വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്

ഡല്‍ഹി: ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.

വിദ്യാഭ്യാസം

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു.എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ 22 വരെ നടക്കും. ഫെബ്രുവരി 2 മുതൽ 13 വരെയാണ് എസ്എസ്എൽസി ഐടി പരീക്ഷ. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ. 2025 നവംബർ 12 മുതൽ 19 വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാം. പിഴയോടു കൂടി നവംബർ 21 മുതൽ 26 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.ഫലപ്രഖ്യാപനം മെയ് 8ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും അടക്കം 3,000 കേന്ദ്രങ്ങളിലായി 4,25,000 കുട്ടികൾ ഇത്തവണ പരീക്ഷയെഴുതും. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതുപരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. രണ്ടാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 28 വരെ. ഒന്നാം വർഷ പരീക്ഷകൾ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷകൾ രാവിലെ 9.30നും ആരംഭിക്കും. വെള്ളിയാഴ്‌ച 9.15ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. മാർച്ച് 27 നുള്ള ഒന്നാം വർഷ പൊതു പരീക്ഷകളിൽ ഒരു സെഷൻ രാവിലത്തെ സമയക്രമത്തിലും മറ്റൊരു സെഷൻ ഉച്ചക്കുള്ള സമയക്രമത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. സ്കോൾ കേരള മുഖേന അഡീഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്‌ത നൂറ്റി ഇരുപത്തിയഞ്ച് വിദ്യാർഥികൾക്ക് മാത്രമാണ് അന്ന് രണ്ട് സെഷനിലും പരീക്ഷയുള്ളത്. രണ്ടാം വർഷ വിദ്യാർഥികളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾക്ക് മുന്നോടിയായിട്ടുള്ള മാതൃകാ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളിൽ നടക്കും

പ്രവാസം

ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

കോഴിക്കോട് :2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. സ്വന്തം നിലയില്‍ സൗകര്യപ്രദമായ വിമാനവും യാത്രാ തീയതിയും  ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു.കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്. സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക. കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്യ ദിനാചരണം നടത്തി.

ഈരാറ്റുപേട്ട . മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്തദിനാചരണവും. പുഷ്പാർച്ചനയും  നടത്തി.മണ്ഡലം പ്രസിഡണ്ട് . അനസ് നാസർ ആദ്യക്ഷത വഹിച്ചു.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി. അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. സംസ്ഥാന സമിതി. അംഗം. അഡ്വ.വി.ജെ.ജോസ്. യൂത്ത് കോൺഗ്രസ്. ജില്ലാ ഉപാദ്യക്ഷൻ. ഷിയാസ്.സി.സി.എം. ബ്ലോക്ക് ഭാരവാഹികളായ . വി.പി.അബ്ദുൽ ലത്തീഫ് . വി.എസ്.അബ്ദുൽ കരീം.എസ്.എം.മുഹമ്മദ് കബീർ .സക്കീർ കീഴ്ക്കാവിൽ. അൻസർ പി.ക്കെ. റഫീക്ക് അമ്പഴത്തിനാൽ.കെ.എച്ച്.അബ്ബാസ് . അഷറഫ് കണ്ടത്തിൽ. പി.ക്കെ നാഷാദ് .സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.

കോട്ടയം

ബഡ്ജറ്റിൽ പൂഞ്ഞാറിന് സമഗ്ര വികസന പദ്ധതികൾ

ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികൾ താഴെ പറയുന്നു. ശബരിമല തീർത്ഥാടന പാതകൾ നവീകരിക്കൽ - 15 കോടി, പിണ്ണാക്കനാട് - പടിഞ്ഞാറ്റുമല റോഡ് ബി.എം & ബി.സി റീ ടാറിങ്, - 3 കോടി, വെള്ളികുളം- കാരികാട് - കമ്പിപ്പാലം - വാഗമൺ റോഡ് - 1 കോടി, വഴിക്കടവ്- നാട് നോക്കി - മലമേൽ - മാടത്താനി റോഡ് -1 കോടി, എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല ബൈപ്പാസ് പുനർ നിർമ്മാണം -1 കോടി, പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം - 1 കോടി, ചേനപ്പാടി മാടപ്പാട്ട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ചേന്നാട് പഞ്ചായത്ത് സ്റ്റേഡിയം നവീകരണം -1 കോടി, തിടനാട് ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്ത് സ്റ്റേഡിയം നിർമ്മാണം - 1 കോടി, ഈരാറ്റുപേട്ട നഗരസഭയിൽ തടവനാൽ ബൈപ്പാസ് വീതി കൂട്ടി പുനർ നിർമ്മാണം -1 കോടി എന്നീ പദ്ധതികളാണ് ഭരണാനുമതി ലഭ്യമാകുന്ന നിലയിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  കൂടാതെ താഴെപ്പറയുന്ന പദ്ധതികളും ടോക്കൺ പ്രൊവിഷനോടു കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളിയിൽ സ്ഥലം ഏറ്റെടുത്ത് നഴ്സിംഗ് കോളേജ് സ്ഥാപിക്കൽ - 2 കോടി, കോരുത്തോട് ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരം -5 കോടി, കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ഡോർമെറ്ററി കം ഷോപ്പിംഗ് കോംപ്ലക്സ് - 5 കോടി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പനച്ചികപ്പാറയിൽ ജി.വി രാജ പ്രതിമയും പാർക്കും സ്ഥാപിക്കൽ - 1 കോടി, മുണ്ടക്കയം ടൗണിൽ മുണ്ടക്കയം കോസ് വേയ്ക്ക് സമാന്തരമായി മണിമലയാറിന് കുറുകെ പുതിയ പാലവും ഫ്ലൈ ഓവറും -15 കോടി, പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ മിനി ഐടി പാർക്ക് -10 കോടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഇളംകാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട് -10 കോടി, എരുമേലിയിലെ നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കുന്നതിന് മുന്നോടിയായി പുതിയ റിംഗ് റോഡുകളും, ബൈപ്പാസ് റോഡുകളും ഉൾപ്പെടുത്തി എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം -25 കോടി, മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയലിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രീ എക്സാമിനേഷൻ ട്രെയിനിങ്, സ്കിൽ ഡെവലപ്മെന്റ് , കരിയർ ഗൈഡൻസ് എന്നീ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രം സ്ഥാപിക്കൽ - 5 കോടി, കോട്ടയം ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആയ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് രൂപീകരണം, കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ കേന്ദ്രമാക്കി പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരണം, എന്നീ പദ്ധതികൾ ആണ് സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ളത്. ടോക്കൺ പ്രൊവിഷൻ ഉള്ള പദ്ധതികളും ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തും. കഴിഞ്ഞ 5 വർഷക്കാലവും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് സംസ്ഥാന ബഡ്ജറ്റിലൂടെയും , സംസ്ഥാന ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിലൂടെയും വലിയ പരിഗണനയാണ് ലഭിച്ചിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാറിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള വികസന മുന്നേറ്റം കൈവരിക്കുന്നതിന് കഴിഞ്ഞതായും എംഎൽഎ പറഞ്ഞു. അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളിൽ 75% ത്തോളം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കേരളം

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ( എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്‌സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎല്‍ഒമാര്‍ക്ക് നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം. സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആര്‍ അന്തിമ പട്ടികയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക.

പ്രാദേശികം

പെൻഷനേഴ്സ് യൂണിയൻ സമ്മേളനം

ഈരാറ്റുപേട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനം വ്യാപാരഭവനിൽ ജോസഫ് മൈലാടി ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് റ്റി എം.റഷീദ് പഴയംപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി സെബാസ്റ്റ്യൻ മേക്കാട്ട്, എം.സി.ജോസഫ്, ബാബുരാജ്, ഇ.മുഹമ്മദ്, ജെയിംസ് മാത്യൂ, ലുക്കോസ് വേണാടൻ എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി റ്റി.എം.റഷീദ് (പ്രസിഡൻ്റ്) കെ.ഇ.മുഹമ്മദ് ബഷീർ, മേരിക്കുട്ടി ജോർജ്, എം.വി.സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറുമാർ) വി.എം. അഷറഫ് വടക്കേടത്തിൽ (ജനറൽ സെക്രട്ടറി) മാത്യു ജേക്കബ്, ആലിസ് മാത്യൂ. ആരിഫാ ബീവി (സെക്രട്ടറിമാർ)എൻ.കെ.ജോൺ വടക്കേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളം

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർധിപ്പിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കി. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്‍കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. 607 സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശ്ശിക അടക്കം 35,089 രൂപ നല്‍കി. കായികമേഖലയിൽ അടിസ്ഥാനവികസനത്തിന് 5000 കോടിരൂപ ചെലവഴിച്ചു. ഇന്ത്യയിലെ ആകെ പിഎസ്സി നിയമനങ്ങളുടെ 60% വും കേരളത്തിലാണ്. മെഡിസെപ്പ് വഴി 2374 കോടി രൂപയുടെ 14 ലക്ഷം ക്ലൈമുകൾ ചെയ്തു. ലോകത്തിനൊപ്പം കേരളത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.വിസ്മയകരമായ വികസനം വിഴിഞ്ഞത്ത് നടപ്പാകുന്നു. ആ വികസനം മുന്നോട് കുതിക്കും. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും ചേർത്തുപിടിച്ച സർക്കാരാണ്.കെഎസ്ആർടിസി ജീവനക്കാർ ഇന്ന് ശമ്പളം വാങ്ങുന്നത് ഒന്നാം തീയതിയാണ്. 3.92 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങി. ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ കേരളം ഒന്നാമതാണ്. ഈ സർക്കാർ നെല്ലിന്റെ സംഭരണ വില 30 രൂപയായി ഉയർത്തി. റബറിന് 200 രൂപയാക്കി. സർക്കാരിന്റെ വലിയ നേട്ടമാണ് പവർകട്ട് ഇല്ലാത്ത കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.