വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

എ പ്ലസ് ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തില്‍ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് എ പ്ലസ് കുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങള്‍ക്ക് അരമാർക്ക് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇനി അതുപോലും നല്‍കേണ്ടെന്നാണ് നിർദേശം. പൂർണമായ ഉത്തരം എഴുതിയാല്‍ മാത്രം മുഴുവൻ മാർക്കും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

ജനറൽ

ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി : നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനമാണ് നിയന്ത്രണം വിട്ട് ഏകദേശം 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. നാരകക്കാനത്ത് നടന്ന വിവാഹ ചടങ്ങിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കേരളം

വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർകട്ടും ലോഡ്ഷെഡിങ്ങും ഒഴിവാക്കാന്‍ തീവ്രശ്രമം

വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ‍കുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. e പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനറൽ

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിരുദുനഗര്‍ കട്ടുന്നാര്‍പട്ടിയിലാണ് അപകടം. നാല് മുറികളുള്ള കെട്ടിടത്തിലായിരുന്നു പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്. ഈ നാല് മുറികളും പൂര്‍ണമായി തകര്‍ന്നു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് 30ലധികം തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് നിലവിലെ ആശങ്ക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മന്ത്രിമാരായ കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍, തങ്കം തെന്നരശ് എന്നിവരോട് സംഭവസ്ഥലത്തേക്ക് എത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

കോട്ടയം

കെഴുവങ്കുളത്തേ ഹോസ്റ്റലിൽ മരിച്ച വനിതാ ഡോക്ടറുടെ മൃത സംസ്ക്കാരം ഇന്ന്

കോട്ടയം : പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായ യുവതിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി... പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ​കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ). മൃതദേഹം ഇന്ന് ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനടയിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും . (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കോട്ടയം

ഒരുവട്ടം കൂടി .... പഴയ ചിരിയും കളിയുമായി പഴയ പത്താം ക്ലാസുകാർ അര നൂറ്റാണ്ടുകൾക്ക് ശേഷം അവർ ഒന്നിച്ചു

മേലുകാവ് : സിഎംഎസ് ഹൈസ്കൂൾ 1976-77 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 50 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു.അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16-ഓളം പേർ മരണപ്പെട്ടു. എങ്കിലും പലയിടത്തു നിന്നുമായി ഏറെ കഷ്ടപ്പെട്ട് അറുപതോളം പേരെ കണ്ടെത്തി. കൂടി കാഴ്ചയിൽ അനുഭവങ്ങൾ പങ്കിട്ടും, വീണ്ടും പരിചയപ്പെടുത്തിയും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ ഓർമ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ആദ്യ കൂട്ടായ്മ ചേർന്നത് മുട്ടം റൈഫിൾ ക്ലബ്ബിലായിരുന്നു.   ജോൺസൺ ജോസഫ്, എൻ.സി.ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ ഫിലിപ്പ് , രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ടീം നന്മക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുത്തു* *പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി

ഈരാറ്റുപേട്ട :2026-27 കാലയളവിലേക്കുള്ള ടീം നന്മക്കൂട്ടം ഭാരവാഹികളെ മൂന്നിലവ് പഴുക്കാകനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.  പ്രസിഡന്റ് ഷാജി കെകെപി, സെക്രട്ടറി എബിന്‍ ഉണ്ണി, ട്രഷറര്‍ ഷാഹുല്‍ കെപി, വൈസ് പ്രസിഡന്റുമാരായി അന്‍സാര്‍ നാകുന്നത്ത്, നദീര്‍ ആശാന്‍സ്, ജോയിന്റ് സെക്രട്ടറിമാരായി ജലീല്‍ കെകെപി, നെജീബ് പിപി, ജോയിന്റ് ട്രഷററായി അഫ്‌സല്‍ വി എം കമ്മിറ്റി അംഗങ്ങളായി ഫൈസല്‍ ടിഎ, റമീസ് ബഷീര്‍, അജ്മല്‍ എസ്എസ്, മുഹമ്മദ് ഷാഫി വിഎഫ്, അനസ് പുളിക്കീല്‍, ഷിഹാബ് പാറയില്‍, നിസാര്‍ ആലുംതുറ, ഫൈസല്‍ പാറേക്കാട്ടില്‍, തന്‍സീര്‍ സുനീര്‍, അഫ്‌സല്‍ സ്‌പെക്ട്രം എന്നിവരെയും തിരഞ്ഞെടുത്തു. വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നാകുന്നത്ത് അധ്യക്ഷത വഹിച്ചു, രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ഫൈസല്‍ ടിഎ റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ പാറേക്കാട്ടില്‍ വരവ് ചിലവ് കണക്കുകളും അനസ് പുളിക്കീല്‍ സ്വാഗതവും സ്വീമ്മിംഗ് അക്കാദമിക് ചെയര്‍മാനും നന്മക്കൂട്ടം രക്ഷാധികാരിയുമായ അബ്ദുല്‍ കലാം ആസാദ്  മോട്ടിവേഷന്‍ ക്ലാസ്സും നല്‍കി. രക്ഷാധികാരികള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പ്രസിഡന്റ് സ്‌നേഹോപകാരവും നല്‍കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജലീല്‍ കെകെപി, അജ്മല്‍ എസ്എസ്, റമീസ് ബഷീര്‍, ഷാജി കെകെപി, നദീര്‍ ആശാന്‍സ്, തന്‍സീര്‍ സുനീര്‍, ഷാഹുല്‍, കെപി, എബിന്‍ ഉണ്ണി, നൈസല്‍ തേക്കേക്കര, ഷറഫുദ്ദീന്‍, നിസാര്‍ ആലുംതറ, ഷിഹാബ് തിക്കോയി തുടങ്ങിയര്‍ സംസാരിച്ചു.

പ്രാദേശികം

ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട :ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈരാറ്റുപേട്ട പൊന്തനാൽ മിനി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. പി.എം. അബ്ദുൽ ഖാദർ, ഡിജോ സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളാണ്.  നൗഷാദ് വി.എം - പ്രസിഡന്റ്, ആരിഫ് വി.ബി -​ജനറൽ സെക്രട്ടറി,   മുഹമ്മദ് യാസിർ -​ട്രഷറർ,  ജോർജുകുട്ടി -​ വൈസ് പ്രസിഡന്റ്, നിയാസ് എ.ബി - ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഭാരവാഹികൾ.  ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ രംഗത്തും കേരളത്തിലുടനീളം സജീവമായ ഇടപെടലുകൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് ടീം റെസ്ക്യൂ ഫോഴ്സ് കേരള. കൂടുതൽ നൂതനമായ പരിശീലന പരിപാടികളും സേവന പ്രവർത്തനങ്ങളും വ്യാപിപ്പിക്കാൻ പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.