വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല; പി സി ജോർജിന് മറുപടിയുമായി ദീപിക

കോട്ടയം: ബിജെപി നേതാവ് പി സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തില്‍ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാര്‍ അധികാരമുണ്ട് കാണിച്ചു തരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ടെന്നും എഫ്‌സിആര്‍എയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി.

കോട്ടയം

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന് ആഘോഷിക്കും.

വാഗമൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന് ആഘോഷിക്കും. തിരുനാൾ ദിനത്തിൽ മലമുകളിലെ ദേവാലയത്തിൽ  വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. രാവിലെ 06:30: ഫാ. പോൾ ചിറപ്പുറത്ത് (OFM Cap.) രാവിലെ 08:30: ഫാ. രനീഷ് (ലത്തീൻ ക്രമം) ഉച്ചയ്ക്ക് 12:00: ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉച്ചകഴിഞ്ഞ് 02:30: ഫാ. സെബാസ്റ്റ്യൻ എട്ടുപാറയിൽ വൈകുന്നേരം 04:00: ഫാ. ആന്റണി വാഴയിൽ അന്നേദിവസം രാവിലെ 10 മണിക്ക് കല്ലില്ലാകവലയിൽ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും.തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ: പുതുഞായർ തിരുനാളിനോടനുബന്ധിച്ച് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോട്ടയം

പി. സി. ജോർജിന്റെയും, ഷോൺ ജോർജിൻ്റെയും ക്രൈസ്തവ മത മേലധ്യക്ഷന്മാർക്ക് ക്കെതിരായ പ്രസ്താവനകൾ അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി സി ജോർജിന്റെയും, ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ബിജെപി നേതാക്കളായ ഇരുവരുടെയും പ്രസ്താവനകൾ ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൻ്റെ ഭാഗമായി കാണേണ്ടി വരുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. മത മേലധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എല്ലാ വിഭാഗക്കാരെയും ആക്ഷേപിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന പി. സി. ജോർജിന്റെയും, മകന്റെയും സമീപനം തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതു സമൂഹം പ്രതികരിക്കണമെന്നും ഇത്തരം സാമൂഹിക സ്പർദ്ധ വളർത്തുന്ന പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ ആവില്ല എന്നും എംഎൽഎ പറഞ്ഞു. പിസി ജോർജിനെയും, മകനെയും കേരളത്തിൻ്റെ പൊതുസമൂഹം അവജ്ഞയോടെയാണ് നോക്കിക്കാണുന്നതെന്നും കേരള സമൂഹം ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം

കനത്ത പോളിങ്: കേരളം വിധിയെഴുതി.....ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

തിരുവനന്തപുരം: വാനോളമുയർന്ന വോട്ടാവേശത്തിന് പോളിങ് കഴിഞ്ഞതോടെ കൊടിയിറക്കം. ജന വിധിയറിയാൻ ഇനി 24 ദിവസം നീണ്ട കാത്തിരിപ്പ്. മേയ് നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. തപാൽ വോട്ടുകളാണ് (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) ആദ്യം എണ്ണുക. അവ ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയതിനാൽ എണ്ണിത്തീർക്കാൻ സമയമെടുക്കും. തുടർന്നാണ് വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ക്രമനമ്പർ അനുസരിച്ച് ഓരോ ബൂത്തിലെയും യന്ത്രങ്ങൾ ഡീകോഡ് ചെയ്ത് ഓരോ സ്ഥാനാർഥിക്കും ലഭിച്ചവോട്ടുകൾ എത്രയെന്ന് കണക്കാക്കും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് ഇത് നടക്കുക. ഓരോ ബൂത്തിലും ആർക്കാണ് ലീഡെന്ന് അറിയാം. ജനവിധിയെക്കുറിച്ച് സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെ ടുത്തിയിട്ടുണ്ട്. ഏപ്രിൽ 29 ന് വൈകീട്ട് ആറിന് ശേഷമേ എക്സ‌ിറ്റ് പോൾ സർവേ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂ എന്നാണ് നിർദേശം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മേയ് 23ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും.

കോട്ടയം

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ ഏറ്റവും കൂടുതൽ വോട്ടർമാർ പൂഞ്ഞാറിൽ

കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ പൂഞ്ഞാറിൽ. 184122 വോട്ടർമാരാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലുള്ളത്. വിശദ വിവരങ്ങൾ: 1. പാലാ-175747 (പുരുഷൻമാർ-85585, സ്ത്രീകൾ-90162, ട്രാൻസ് ജെൻഡർ-0) 2. കടുത്തുരുത്തി -175466 (പുരുഷൻമാർ-85561, സ്ത്രീകൾ-89904, ട്രാൻസ് ജെൻഡർ-1) 3. വൈക്കം-155557 (പുരുഷൻമാർ-75777, സ്ത്രീകൾ- 79777, ട്രാൻസ് ജെൻഡർ-3) 4. ഏറ്റുമാനൂർ -157788 (പുരുഷൻമാർ-77140, സ്ത്രീകൾ-80647, ട്രാൻസ് ജെൻഡർ-1) 5. കോട്ടയം -148745 (പുരുഷൻമാർ-71588, സ്ത്രീകൾ-77156, ട്രാൻസ് ജെൻഡർ-1) 6. പുതുപ്പള്ളി-169844 (പുരുഷൻമാർ-82717, സ്ത്രീകൾ-87122, ട്രാൻസ് ജെൻഡർ-5) 7. ചങ്ങനാശേരി -161816 (പുരുഷൻമാർ-78038, സ്ത്രീകൾ-83776, ട്രാൻസ് ജെൻഡർ-2) 8. കാഞ്ഞിരപ്പള്ളി -176900 (പുരുഷൻമാർ-85866, സ്ത്രീകൾ-91034, ട്രാൻസ്‌ജെൻഡർ -0) 9. പൂഞ്ഞാർ-184122 (പുരുഷൻമാർ 91113, സ്ത്രീകൾ-93009, ട്രാൻസ് ജെൻഡർ-0)

പ്രാദേശികം

നാടിന്റെ സാമ്പത്തിക പുരോഗതിക്ക് നടപടി സ്വീകരിക്കും

ഈരാറ്റുപേട്ട: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കാർഷിക വ്യാപാര മേഖലയായ പൂഞ്ഞാർ നിയോജകമണ്ഡല ത്തിലെ ജനങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് സമഗ്രമായ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റിയൻ എംജെ (സജി ജോസഫ്) പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പുപ്രചരണാർത്ഥം ഈരാറ്റുപേട്ട വടക്കേക്കര മേഖലയിലെ കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം മൂലം ജനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നിരിക്കുകയാണ്. കാർഷിക വിളകളുടെ വില തകർച്ചയും കച്ചവടമാന്ദ്യവുംമൂലം ജനങ്ങൾ ആകെ ദുരിതത്തിൽ ആക്കിയിരിക്കയാണ്. മീൻപിടിച്ചു നൽകുകയല്ല, മീൻ പിടിക്കാൻ ജനങ്ങളെ പഠിപ്പിക്കുക എന്നതാണ് യുഡിഎഫ് നയ മെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കാര്യദർശി എസ്എം ഷെരീഫ് സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്എം മുഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വിപി നാസർ മുഖ്യ പ്രഭാഷണം നടത്തി. മുൻ ചെയർമാൻ വിഎം സിറാജ്, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം പിഎച്ച് നൗഷാദ്, യുഡിഎഫ് മണ്ഡലം ചെയർമാൻ കെഇഎ ഖാദർ, മുഹമ്മദ് ബഷീർ, കെഎ മാഹിൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ

യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ.  കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു.   കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി

കോട്ടയം

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം.ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് ഫോൺ 'മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി'ൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന്  ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ച്  ഓരോ പോളിങ് സ്റ്റേഷനിലും  സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.