വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പുതുവർഷത്തിൽ തിരിച്ചടി; എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 111 രൂപ

ഡൽഹി: പുതുവർഷത്തിൽ കനത്ത തിരിച്ചടിയായി എൽപിജി വില വർധന. രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് (ജനുവരി 1) മുതൽ പ്രാബല്യത്തിൽ വന്നു. മറ്റൊരു ആശ്വാസമെന്തെന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതിൽ കുറച്ചിരുന്നു. ഡിസംബർ ഒന്നിനായിരുന്നു അവസാനമായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ചെറിയ മാറ്റം വന്നത്. ഡൽഹിയിലും കൊൽക്കത്തയിലും 10 രൂപ കുറഞ്ഞപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറഞ്ഞിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂടുതായി ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. അടുത്തിടെയായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ സ്ഥിരമായി മാറ്റമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. പക്ഷേ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയുമാണ്. കേരളത്തില്‍ വില ഇങ്ങനെ കേരളത്തിലും സമാനമായ വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 1,698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട് 1,730 രൂപയുമാണ് പുതിയ വില.

പ്രാദേശികം

എസ്.ഡി.പി.ഐ. കൺവെൻഷൻ നടത്തി.

ഈരാറ്റുപേട്ട:- ഇടത്- വലത് -ബി ജെ പി മുന്നണികൾ സംയുക്തമായി പരാജയപ്പെടുത്താൻ  ശ്രമിച്ചിട്ടും, കേന്ദ്രം ഭരിക്കുന്ന സംഘ പരിവാർ സർക്കാർ എസ്.ഡി.പി.ഐ. നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടി ജയിലിൽ അടച്ചിട്ടുംതദ്ദേശ തിരഞ്ഞെടുപ്പിൽ  എസ് ഡി പി ഐ സംസ്ഥാനത്ത് ചരിത്രമുന്നേറ്റമുണ്ടാക്കിയെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രവർത്തകസമിതിയംഗം എസ്.പി. അമീറലി പറഞ്ഞു. നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവെൻഷനും ശഹീദ് കെ എസ് ഷാൻഅനുസ്മരണവും  ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംഘ്പരിവാർ ഭീകരർ കൊലപ്പെടുത്തിയ 'കെ എസ് ഷാൻ ഉയർത്തിയ മുദ്രാവാക്യം ഏറ്റെടുക്കാൻ ആയിരങ്ങൾ തയ്യാറാവുന്ന കാഴ്ച്ചയാണ് ആലപ്പുഴയിൽ കണ്ടതെന്നും, ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ. സ്ഥാനാത്ഥികളെ തോൽപ്പിക്കാൻ എൽ.ഡി.എഫ് - യു.ഡി എഫ്.വോട്ടുകൾ പരസ്പരം മറിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ്, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ് , അഡ്വ സി.പി. അജ്മൽ, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ഹിലാൽ വെള്ളൂ പറമ്പിൽ, കെ.യു. സുൽത്താൻ, ജലീൽ കെ.കെ.പി., നജീബ് പാറന്നാനി,സഫീർമാടംതോട്ടത്തിൽ, കെ.യു മാഹീൻ, അൻവർ സാദിഖ്, വിമൺ ഇന്ത്യ മൂവ്മെൻ്റ് പ്രസിഡൻ്റ് അമീന നൗഫൽ,നഗരസഭാ കൗൺസിലർമാരായഷാഹുൽമുരിക്കോലിൽ,സുബൈർ വെള്ളാപള്ളിൽ, സജ്മിഷിഹാസ് ,എന്നിവർ സംസാരിച്ചു.

പ്രാദേശികം

വോളിബോൾ കോർട്ട് നവീകരണം നടത്തി എൻഎസ്എസ്

മേലുകാവ് :മേലുകാവ്മറ്റത്ത് ഒരുകാലത്ത് കായിക വിപ്ലവം തീർത്ത് കളിത്തട്ടിൽ വോളിബോൾ ജ്വരം ആളിപ്പടർത്തിയ പഞ്ചായത്ത് കോർട്ട് ആണിത്.ഈരാറ്റുപേട്ട ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് മേലുകാവ് മറ്റത്തെ പൈതൃക വോളിബോൾ കോർട്ട് നവീകരിച്ചാണ് നാടിൻ്റെ നന്മയ്ക്ക് വേണ്ടി ശ്രമദാനം നടത്തി തുടക്കം കുറിച്ചത്. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിൻസി ടോമി വെട്ടത്ത് ശ്രമദാനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ സുനിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് രണ്ടാം ഘട്ട ശ്രമദാനത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് ജോയി സ്കറിയ, വൈസ് പ്രസിഡണ്ട് ക്രിസ്റ്റിൻ സാം , ജെയിംസ് മാത്യു, വക്കച്ചൻ തെക്കേൽ, ജോസുകുട്ടി വി. വട്ടക്കാവുങ്കൽ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിജോ ജോസ് അഞ്ചു കണ്ടത്തിൽ, ഷിബു വള്ളോം കുഴിയിൽ, ഒലിവ് രാജൻ, പ്രോഗ്രാം ഓഫീസർ സിന്ധു പി ജി, പ്രിൻസിപ്പാൾ ഷീജ എസ്,മനോജ് റ്റി. ബെഞ്ചമിൻ ,സൈമൺ വി.എസ്,വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ഘട്ടം ഘട്ടമായി തുടർ പ്രവർത്തനങ്ങൾ നടത്തി വോളിബോൾ കോർട്ട് നവീകരണം പൂർത്തീകരിക്കുവാനാണ് യജ്ഞം ലക്ഷ്യമിടുന്നത്.

കേരളം

പുതുവത്സര ആഘോഷങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പോലീസ് :ആഘോഷങ്ങൾക്ക് മുൻ‌കൂർ അനുമതി കൂടിയേ തീരൂ

കോട്ടയം: ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അതത് പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ പരിശോധനയുമുണ്ടാകും. ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി.

വിദ്യാഭ്യാസം

പത്ത്, പ്ലസ് ടു പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ച് സിബിഎസ്ഇ

തിരുവനന്തപുരം 2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക് മാറ്റിയത്. നിലവിൽ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിക്കുകയും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാർച്ച് പത്ത് വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒൻപത് വരെയും നടക്കും. പുതുക്കിയ ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം:     ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക     ഹോം പേജിൽ കാണുന്ന Examination എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക     'CBSE Class 10 Board Exam 2026' അല്ലെങ്കിൽ 'CBSE Class 12 Board Exam 2026' എന്ന ലിങ്ക് കണ്ടെത്തുക.     പുതുക്കിയ ടൈംടേബിൾ PDF ഫോർമാറ്റിൽ ദൃശ്യമാകും.     തീയതികൾ കുറിച്ചെടുക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.

കേരളം

പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ മാത്രം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12 മണിവരെ നീട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവിറക്കി. സാധാരണരീതിയിൽ 10 മണിയോടെയാണ് ബാറുകൾ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ്. അതാത് സ്ഥലങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചുകൊണ്ടായിരിക്കും പ്രവർത്തനത്തിന് അനുമതി. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾക്ക് ഇളവ് നിലവിൽ ബാധകമല്ല.

കേരളം

ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി.

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. നിരാശാജനകമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കോടതിക്ക് മുന്നിൽ തെളിവുകളും സാക്ഷികളേയും ഹാജരാക്കിയിരുന്നു. എന്നാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി നിരാശ നൽകുന്നതാണെന്നും വിധിക്കെതിരെ അപ്പീൽ പോവുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. നിരാശാജനകമായ വിധിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പികെ ഗോപകുമാർ പ്രതികരിച്ചു. പ്രതികളെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ സർക്കാരും പൊലീസും ഗൂഢാലോചന നടത്തി. കോടതി വേണ്ട രീതിയിൽ വിശകലനം ചെയ്തില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കി. വിജയിച്ചത് സർക്കാർ ആണെന്നും പികെ ഗോപകുമാർ പറഞ്ഞു. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.കേസിൽ 19 പ്രതികളുടെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.  

ജനറൽ

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു.