ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോര്‍ജ്ജ്. അറസ്റ്റിലൂടെ സംഭവം ലൈവായി നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ്ജ്.
ഈരാറ്റുപേട്ട ; മത വിദ്വേഷ പരാമർശത്തിൽ അറസ്റ്റിനുള്ള സാധ്യത മുന്നിൽകണ്ട് ബിജെപി നേതാവ് പി സി ജോർജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് പി സി ജോർജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോർജ് വീട്ടിലില്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ആണ് നോട്ടീസ് കൈപ്പറ്റിയത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോർജ്ജ് പാലാ ഡൈിവസ്‌പിയ്ക്ക് നല്കിയ കത്തിൽ വ്യക്തമാക്കി. അതേസമയം, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിറ്റേന്ന് തന്നെ അതിന് ക്ഷമാപണം നടത്തിയതാണെന്ന് മകൻ ഷോൺ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിലൂടെ സംഭവം ലൈവായി നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. നോട്ടീസ് കൊടുത്ത ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഹാജരാവേണ്ട മജിസ്ട്രേറ്റ് കോടതിയും പിസി ജോർജ്ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി.സി ജോർജ്ജ് പറഞ്ഞിട്ടില്ല. ഏറെ സ്നേഹിച്ച നാട് വഴിതെറ്റുമ്പോൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു