വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

എസ്.ഐ.ആർ: കരട് വോട്ടര്‍ പട്ടിക നാളെ; ജനുവരി 22 വരെ പരാതികള്‍ സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയുടെ കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ വോട്ടര്‍മാര്‍ക്ക് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. ഓരോ ആവശ്യത്തിനും പ്രത്യേകം ഫോം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോം 6, എന്‍ഐആര്‍ പൗരന്മാര്‍ക്കായി ഫോം 6A, പേര് നീക്കുന്നതിന് ഫോം 7, തിരുത്തലുകള്‍ വരുത്തുന്നതിനോ താമസ സ്ഥലം മാറ്റത്തിനോ ഫോം 8 ഉപയോഗിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കും. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍, അതിന്‍റെ തീരുമാനത്തെക്കുറിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന് ഒന്നാം അപ്പീല്‍ നല്‍കാം. അതിന്‌ ശേഷവും തൃപ്തികരമല്ലെങ്കില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് 30 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടൊപ്പം, മരണപ്പെട്ടവരായി പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പലരും ജീവനോടെ തുടരുന്നുവെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം കൃത്യമായി പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ എത്തുന്ന വോട്ടര്‍മാര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അവധിക്കാലത്തെത്തുന്നവരില്‍ ചിലരെ കണ്ടെത്താനായില്ലെന്നാണ് എഎസ്ഡി പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളം

അവധി കുട്ടികൾക്ക് ആഘോഷിക്കാനുള്ളത്, അവധിക്കാലത്ത് ക്ലാസ് നടത്താൻ ആരെയും അനുവദിക്കില്ല

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  

കേരളം

പ്രതിമാസം 1000 രൂപ ധനസഹായം: സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

പ്രാദേശികം

ബഡ്സ് കായിക മേള: ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആർ.സിക്ക് സെക്കന്റ് ഓവറോൾ

ഈരാറ്റുപേട്ട: ഉഴവൂർ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത് ബഡ്സ് കായിക മേളയിൽ (ബഡ്സ് ഒളിംമ്പിയ 2.0) ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സിക്ക്(ബഡ്സ് സ്കൂൾ) സെക്കന്റ് ഓവറോൾ.  ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്ത മേളയിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പും, 60 പോയിന്റും നേടിയാണ് രണ്ടാം സ്ഥാനക്കാരായത്..    

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യുടെ സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യുടെ (2025 - 2030) സത്യപ്രതിജ്ഞ ചടങ്ങ് 21.12.2025 രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി (03 –തലനാട്), ശ്രീ.മോഹനൻ കുട്ടപ്പൻ (04 – തീക്കോയി), ശ്രീ.റോജി തോമസ് (05-കല്ലേക്കുളം), ശ്രീമതി. ബീന മധുമോൻ (06 -പാതാമ്പുഴ), ശ്രീ.ക്ലിന്‍റ് അരീപ്ലാക്കൽ (07 –വളതൂക്ക്), ശ്രീമതി. ഗീതാനോബിൾ (08 – പൂഞ്ഞാർ), ശ്രീമതി. മേഴ്സി മാത്യൂ (09- കൊണ്ടൂർ), ശ്രീമതി.ധന്യ ജോസ് (10- പിണ്ണാക്കനാട്), ശ്രീമതി അജിതാ മോഹൻദാസ് (11- തിടനാട്), ശ്രീ. ജോഷി ജോഷ്വാ (13- പ്ലാശ്ശനാൽ), കുമാരി.ആൻ മരിയ അമൽ (14 – കളത്തുകടവ് എന്നിവർക്ക് ശ്രീ. പ്രേംജി.ആർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 -2030) ആദ്യ യോഗം മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ ന്‍റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ വച്ച് രാവിലെ 11.00 മണിക്ക് ചേർന്നു. പ്രസ്തുത യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ.സാജൻ.എം വായിച്ച് അവതരിപ്പിച്ചു.11.30 ന് യോഗം അവസാനിച്ചു.

കേരളം

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: രണ്ട് സംഭവങ്ങളിലും കർശന നടപടിയെന്ന് മന്ത്രി

കോട്ടയം :വിദ്യാലയങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾക്കെതിരെ സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നത്. പഠനാന്തരീക്ഷം കുട്ടികൾക്ക് ഭയരഹിതവും സുരക്ഷിതവുമാകണം. എന്നാൽ, കൊല്ലം ചാത്തിനാംകുളത്തും ഈരാറ്റുപേട്ട കാരക്കാടും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും മർദ്ദനമേറ്റതായുള്ള വാർത്തകൾ അത്യന്തം ഗൗരവകരവും വേദനിപ്പിക്കുന്നതുമാണ്. ഈ രണ്ട് സംഭവങ്ങളിലും പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ:ഇവിടെ മൂന്നാം ക്ലാസ് വിദ്യാര്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂൾ:പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചുവെന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. കുട്ടിക്ക് തോളെല്ലിന് പരിക്കേറ്റെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സ്‌കൂളിലും കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. എയിഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി. രണ്ട് സംഭവങ്ങളിലും വകുപ്പുതല നടപടികൾക്ക് പുറമെ, പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

പ്രാദേശികം

നഗരസഭകളിലും ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍,ഗ്രാമപഞ്ചായത്തുകള്‍, എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.  ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങളുടെ ആദ്യയോഗം ചേര്‍ന്നു. ജോയി മന്നാമല (ഏറ്റുമാനൂര്‍),അബ്ദുള്‍ സലാം റാവുത്തര്‍(വൈക്കം),സാലി മാത്യു (കോട്ടയം), പ്രസന്നകുമാരി ടീച്ചര്‍ (ചങ്ങനാശേരി), ഷാജു തുരുത്തന്‍(പാലാ),സുബൈര്‍ വെള്ളാപ്പള്ളില്‍(ഈരാറ്റുപേട്ട) എന്നിവരാണ് നഗരസഭകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അയ്മനം ഡിവിഷനില്‍ നിന്നുമുള്ള നാസര്‍ ചാത്തന്‍കോട്ടുമാലിക്ക് കോട്ടയം ആര്‍.ഡി.ഒ. ജിനു പുന്നൂസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്തുകളില്‍ ചിന്നമ്മ പാപ്പച്ചന്‍ (അയ്മനം),എ.പി. ഗോപി (കുമരകം), മാത്യു എം. പടപ്പന്‍ (ആര്‍പ്പൂക്കര),ജോസ് അമ്പലക്കുളം(അതിരമ്പുഴ), സിജി രാജു(നീണ്ടൂര്‍), പി.എ. അബ്ദുള്‍ കരീം (തിരുവാര്‍പ്പ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ചെമ്മനത്തുകര ഡിവിഷനില്‍ നിന്നുള്ള കെ.കെ. ശശികുമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)പി.പി. സലീം സത്യവാചകം ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്തുകളില്‍ പോള്‍സണ്‍ ജോസഫ് (ടി.വി. പുരം), പി.പി. പദ്മനന്ദനന്‍ (മറവന്തുരുത്ത്), വി.ടി. ജയശ്രീ (വെച്ചൂര്‍), സുശീലകുമാരി (തലയാഴം),കെ.ജെ. സണ്ണി (ചെമ്പ്),കെ.ജി. രാജു(ഉദയനാപുരം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പാമ്പാടി ഡിവിഷനില്‍ നിന്നുള്ള മേരിക്കുട്ടി മര്‍ക്കോസാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. ആഷ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ എം.എസ്. രാജു(അകലക്കുന്നം),അബ്ദുല്‍ കരീം (എലിക്കുളം),ലിസി എബ്രഹാം(കിടങ്ങൂര്‍), ആന്‍റണി തുപ്പലഞ്ഞിയില്‍ (കൂരോപ്പട),തോമസ് തടത്തിമാക്കല്‍ (മണര്‍കാട്),ഏലിയാമ്മ മത്തായി(മീനടം), ഫിലിപ്പോസ് തോമസ് (പാമ്പാടി), റോസമ്മ ടീച്ചര്‍(പള്ളിക്കത്തോട്) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനില്‍ നിന്നുള്ള ഇ.സി. അച്ചാമ്മ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.) സോളി ആന്‍റണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തോമസ് സ്‌കറിയ (മാടപ്പള്ളി), ജോസഫ് തോമസ് (പായിപ്പാട്),തോമസ് കുര്യന്‍ പാറവേലില്‍ (വാകത്താനം), റോസമ്മ ദേവസ്യ മണമേല്‍ (വാഴപ്പള്ളി), ജയിംസ് ജോസഫ് പതാരംചിറ(തൃക്കൊടിത്താനം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ആയാംകുടി ഡിവിഷനില്‍ നിന്നുള്ള ജോസ് പുത്തന്‍കാലായ്ക്ക് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ.പി. ദീപ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോസ് മുണ്ടുകുന്നേല്‍ (കടുത്തുരുത്തി),ബാബു ജോര്‍ജ് തയ്യില്‍ (കല്ലറ), ജോണ്‍ തറപ്പേല്‍ (തലയോലപ്പറമ്പ്),സുജത രമണന്‍ (മുളക്കുളം), ടി.ബി. ബേബി( വെള്ളൂര്‍), ശോഭ ഗോപിനാഥന്‍ നായര്‍ ( ഞീഴൂര്‍)എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കോതനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ടി.എസ്. ബാബുവാണ് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയ് ജയിംസ് മുന്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.  ഗ്രാമപഞ്ചായത്തുകളില്‍ കെ.എം. തങ്കച്ചന്‍ (ഉഴവൂര്‍), ലിസമ്മ മത്തച്ചന്‍ (രാമപുരം), കെ.എ. ജോസഫ് (മരങ്ങാട്ടുപിള്ളി), ജോര്‍ജ് ജി. ചെന്നേലില്‍ (കുറവിലങ്ങാട്),വത്സ രാജന്‍ (വെളിയന്നൂര്‍ ), ശ്യാമളകുമാരി(കാണക്കാരി), കെ.എന്‍. തങ്കപ്പന്‍(മാഞ്ഞൂര്‍)എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തലപ്പലം ഡിവിഷനില്‍ നിന്നുള്ള ആര്‍. പ്രേംജി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ എബി ലൂക്കോസ് കിഴക്കേത്തോട്ടം (പൂഞ്ഞാര്‍), സേവ്യര്‍ കണ്ടത്തിന്‍കര (തിടനാട്), ജോസഫ് മാത്യു (തലപ്പലം), ജോണി ആലാനി (തലനാട്), അലക്‌സ് ടി ജോസഫ് (മേലുകാവ്), ലീന ജോസഫ് പോര്‍ക്കാട്ടില്‍ (തീക്കോയി), മിനര്‍വാ മോഹന്‍ (പൂഞ്ഞാര്‍ തെക്കേക്കര), ഇത്തമ്മ മാത്യു പല്ലാട്ട്(മൂന്നിലവ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ ഭരങ്ങാനം ഡിവിഷനില്‍ നിന്നുള്ള അല്‍ഫോന്‍സാ ജോസ് വെട്ടിക്കല്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.എം. ജോസ്‌കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തങ്കച്ചന്‍ കുന്നുംപുറം (കടനാട്), കെ.ടി.തോമസ് (ഭരണങ്ങാനം), ആലീസ് ജോയി മറ്റം(കൊഴുവനാല്‍), ഓമന സോമന്‍ ഇട്ടിക്കുന്നേല്‍ (മീനച്ചില്‍), ചാക്കോ താന്നിയാനിയ്ക്കല്‍ (മുത്തോലി), വത്സമ്മ തങ്കച്ചന്‍(കരൂര്‍) എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നീറിക്കാട് ഡിവിഷനില്‍ നിന്നുള്ള കെ.സി. ഐപ്പ് ആണ് സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ ഉഷാകുമാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോയി പൊറ്റത്തില്‍ (അയര്‍ക്കുന്നം), കെ.ബി. ഗിരീശന്‍(പുതുപ്പള്ളി), ഡോ. ഇ.കെ. വിജയകുമാര്‍ (പനച്ചിക്കാട്), രാജഗോപാല്‍ (കുറിച്ചി), സിസി ഗോപി(വിജയപുരം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തെക്കേത്തുകവല ഡിവിഷനില്‍ നിന്നുള്ള അഡ്വ. ജയാ ശ്രീധര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജിനി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ മോഹന്‍കുമാര്‍ കൂഴിക്കുന്നേല്‍(ചിറക്കടവ്), പി. വിജയകുമാരി(കങ്ങഴ), കെ.ജെ. ജോണ്‍ (നെടുംകുന്നം), ജലജ മോഹന്‍ (വെള്ളാവൂര്‍), പ്രഫ. എസ്. പുഷ്‌കലാദേവി (വാഴൂര്‍) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആനയ്ക്കല്‍ ഡിവിഷനില്‍നിന്നുള്ള ബേബി വട്ടയ്ക്കാടിന് വരണാധികാരിയായ എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ്. ശംഭു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോണ്‍ മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യാമ്മ ചാക്കോ (എരുമേലി), ജേക്കബ് ചാക്കോ (കൂട്ടിക്കല്‍), പീതാംബരന്‍ (കോരൂത്തോട്), കെ.എ. അസീസ് (പാറത്തോട് ), മിനി മാത്യു(മണിമല), റോയി കപ്പലുമാക്കല്‍ (മുണ്ടക്കയം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

പ്രാദേശികം

അൽമനാർ പബ്ലിക് സ്കൂൾ വാർഷികം 23 ന്

ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം 'മെഹ്‌ഫിലെ മനാർ 2k25' ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.