വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മേലുകാവ് പഞ്ചായത്തിൽ‌; റോബിന്‍ ബസ് ഉടമ ഗിരീഷിന് തോല്‍വി

ഈരാറ്റുപേട്ട: റോബിന്‍ ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 73 വോട്ടുകള്‍ മാത്രമേ ഗിരീഷിന് നേടാന്‍ സാധിച്ചുള്ളു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെറ്റോ ജോസ് ആണ് എട്ടാം വാര്‍ഡില്‍ വിജയിച്ചത്. പോസ്റ്ററുകളും ഫ്‌ളെക്‌സും ഒഴിവാക്കി ഡിജിറ്റല്‍ പ്രചാരണം മാത്രമേ നടത്തുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഗിരീഷ് മത്സരരംഗത്ത് ഇറങ്ങിയത്. വാര്‍ഡിലുള്ളവര്‍ക്ക് എല്ലാം തന്നെ അറിയാമെന്ന ആത്മവിശ്വാസത്തിലായിരുന്നു റോബിന്‍ തെരഞ്ഞെടുപ്പ് നേരിട്ടത്. പെര്‍മിറ്റിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിനോടും സര്‍ക്കാരിനോടും ഏറ്റുമുട്ടിയതോടെയാണ് റോബിന്‍ ബസ് ഉടമ റോബിന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

കോട്ടയം

ഈരാറ്റുപേട്ടയിൽ താമര വിരിഞ്ഞില്ല പി സി ജോർജിന്റെ സഹോദരൻ ചാർലി ജേക്കബ് പരാജയപ്പെട്ടു

ഏറെ ശ്രദ്ധനേടിയ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി. പ്രമുഖ സ്ഥാനാർഥിയായിരുന്ന ചാർളി ജേക്കബ് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജെയിംസ് കുന്നേൽ ആണ് വാർഡിൽ വിജയം നേടിയത്. എൽഡിഎഫ് മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് (എം) ഈ വിജയം നിലനിർത്തിയതോടെ, ഈരാറ്റുപേട്ടയിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.വാർഡിലെ ഫലം ബിജെപി കേന്ദ്രങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശികം

ഫെയ്സ് ഏകദിന ക്യാമ്പും, പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും

ഈരാറ്റുപേട്ട : ഫൈൻ ആർട്ട്സ് ക്ലബ്ബ് ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14 ന് ഏകദിന ക്യാമ്പ് വാഗമണിൽ നടക്കുകയാണ്.നേതൃപരിശീലന ക്ലാസ്സ്, സാഹിത്യ ശില്പശാല, അവാർഡ് സന്ധ്യ, മെഹ്ഫിൽ രാവ് എന്നിവയാണ് പരിപാടികൾ.ഫെയ്സ് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാര സമർപ്പണവും ക്യാമ്പിൽ നടക്കും.ഇച്ചിരിപ്പറമ്പിൻ്റെ കഥ എൻ്റെയും' എന്ന നോവലാണ് അവാർഡിന് അർഹമായിട്ടുള്ളത്.ശ്രീ. ഹമീദ് പറപ്പൂരാണ് ഗ്രമ്പകാരൻ.തോമസ് തലനാട്, പൊൻകുന്നം രാധാകൃഷ്ണൻ, കെ.എം. ജാഫർ എന്നിവരാണ് ജൂറി അംഗങ്ങൾ. ചടങ്ങിൽ ഫെയ്സ് ലീഗൽ അഡ്വൈസർ അഡ്വ. വി.പി. നാസർ, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ശ്രീ. അൻഷാദ് അതിരമ്പുഴ, പ്രശസ്ത എഴുത്തുകാരൻ ശ്രീ.സുരേഷ് തെക്കീട്ടിൽ, പ്രശസ്ത നോവലിസ്റ്റ് തോമസ് തലനാട്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി ഇമ്മാനുവൽ, സാഹിത്യവേദി പ്രഥമ പുരസ്കാര ജേതാവ് ശ്രീ. ഹമീദ് പറപ്പൂര് എന്നിവർ പങ്കെടുക്കും. ഫെയ്സ് പ്രസിഡൻ്റ് കെ.പി.എ. നടയ്ക്കൽ, ഡയറക്ടർ സക്കീർ താപി, സെക്രട്ടറി ഹാഷിം ലബ്ബ , ട്രഷറർ തസ്നീം കെ. മുഹമ്മദ്, സാഹിത്യവേദി പ്രസിഡൻ്റ് ജാഫർകെ.എം, സെക്രട്ടറി പി.പി.എം. നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കേരളം

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ  രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യം  പോസ്റ്റൽ ബാലറ്റുകള്‍ എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക.   ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ . സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക.  വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. 

വിദ്യാഭ്യാസം

സ്‌കൂളുകള്‍ക്കുള്ള ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാണ് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ അധ്യയനവര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത്തവണ ക്രിസ്മസ് അവധി 12 ദിവസമുണ്ടാകും. ഡിസംബര്‍ 24 മുതല്‍ ജനുവരി നാലു വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. സാധാരണ ക്രിസ്മസ് അവധി പത്തു ദിവസമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ക്രിസ്മസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിനങ്ങളുടെ എണ്ണം കൂടിയത്. ഡിസംബര്‍ 15ന് തുടങ്ങുന്ന ക്രിസ്മസ് പരീക്ഷകള്‍ 23നാണ് അവസാനിക്കുക. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം 23നാണ് സ്‌കൂള്‍ അടയ്ക്കുക. പിന്നീട് ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി അഞ്ചിന് സ്‌കൂള്‍ തുറക്കും.  

കേരളം

തദ്ദേശ സ്ഥാപനങ്ങളില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച അവധിയായിട്ടും 21ന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. പൊതുഅവധി ദിവസം തദ്ദേശ ഭരണസമിതിയുടെ ആദ്യ യോഗം ചേരാമെന്ന ഭേദഗതി ഏതാനും ദിവസം മുമ്പ് കൊണ്ടുവന്നത് ഇതു ലക്ഷ്യമിട്ടാണ്. രാവിലെ 11ന് ഭരണസമിതി നിലവില്‍വന്ന ശേഷം ആദ്യയോഗം ചേരും. ഓരോ തദ്ദേശ സ്ഥാപനത്തിലും മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ അംഗത്തിന് മുന്നിലാണ് മറ്റുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുക. ആദ്യ യോഗത്തിലാണ് തദ്ദേശ സ്ഥാപന അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള അജണ്ട സെക്രട്ടറി അവതരിപ്പിക്കേണ്ടത്. കോര്‍പറേഷനുകളില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, നഗരസഭകളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. തീരുമാനിക്കുന്ന ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടിസ് നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാല്‍ ക്രിസ്മസിനു ശേഷമാകും ഈ തിരഞ്ഞെടുപ്പുകള്‍ നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ് ഇതിനുശേഷമാകും നടക്കുക. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി ആദ്യം നടക്കും. സാധാരണ നിലയില്‍ നവംബര്‍ ഒന്നിനാണ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ കോവിഡ് ആയതിനാല്‍ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു. 2020 ഡിസംബര്‍ 21നാണ് ഭരണസമിതികള്‍ നിലവില്‍വന്നത്. ഇനിയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഡിസംബറിലാണ് നടക്കുക.

കേരളം

കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആര്‍ നീട്ടി സുപ്രിംകോടതി. രണ്ടു ദിവസം കൂടിയാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയത്. ഡിസംബര്‍ 20 വരെ എന്യൂമറേഷന്‍ ഫോം നല്‍കാം. എസ്‌ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാമെന്നാണ് വിശദീകരിച്ചത്.

കോട്ടയം

തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട  തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ   പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും  പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു. ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന  പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു.   കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും  പലപ്പോഴും പി.സി ജോർജ് ആക്ഷേപിച്ചിട്ടുണ്ട്. ഒരു പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ ഭിന്നതയും വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുകയാണ്. മത സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും നാടായ പൂഞ്ഞാറിൽ മതസ്പർദ്ധ ഉണ്ടാക്കാനും നാടിനെ വിഷലിപ്തമാക്കാനുമുള്ള പി.സി ജോർജിന്റെ ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എംഎൽഎ പറഞ്ഞു. സൗഹാർദ്ദ അന്തരീക്ഷങ്ങൾ തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള പി.സി ജോർജിന്റെ വിലകുറഞ്ഞ തന്ത്രങ്ങൾ  ജനങ്ങൾ തള്ളിക്കളയുമെന്നും, അദ്ദേഹത്തിന്റെ ഹീന തന്ത്രത്തിനെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ ജനങ്ങൾ വിധിയെഴുതുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.