വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് വേനല്‍ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നല്‍കിയ മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെല്‍ഷ്യസ് കാസര്‍കോട് പാണത്തൂരില്‍ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയില്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ് ഇന്‍ഡക്‌സ് നെയ്യാറ്റിന്‍കര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്.

പ്രവാസം

റമദാനിലെ ആദ്യ 10 ദിവസം മദീനയിലെത്തിയത് ഒരു കോടിയിൽ പരം വിശ്വാസികൾ

ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.  റിയാദ്: റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ചതായി മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി അറിയിച്ചു. ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.  മസ്ജിദിന് ഉൾവശവും മുറ്റവും ശുചീകരണ മേഖലയും അണുവിമുക്തമാക്കുന്ന പ്രക്രിയ മുടങ്ങാതെ നടക്കുന്നു. ലോക മുസ്‌ലിംകൾക്ക് ഉംറയുമായി ബന്ധപ്പെട്ട കർമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്‌കാരവും നിർവഹിക്കാനുതകുന്ന മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിനും  അതുമായി ബന്ധപ്പെട്ട പരിചരണത്തിനും സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ - സുദൈസ് നന്ദി പറഞ്ഞു. അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങ് ആരംഭിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുക്ക് ചെയ്യാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്’ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടത്.  റമദാനായതോടെ ഉംറ ബുക്കിങ്ങിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറക്കാൻ ഘട്ടങ്ങളായാണ് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും പെർമിറ്റ് നേടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന് അവസരം ലഭിക്കാനാണ് ഇത്.

പ്രവാസം

മദീനയിലെ പ്രവാചക പള്ളിയിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 400 ടൺ സംസം

പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു. റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ റമദാനിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 400 ടൺ സംസം. മക്കയിൽ നിന്ന് പ്രത്യേക ടാങ്കർ ലോറികളിലാണ് ഇത്രയും വെള്ളം മദീനയിലെത്തിക്കുന്നത്. ഇതിന് മേൽനോട്ടം വഹിക്കുന്നതിന് 520 ജീവനക്കാരുണ്ട്. മദീനയിലെത്തിക്കുന്ന സംസം പാത്രങ്ങളിൽ നിറച്ച് ഹറമിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുന്നത് ഈ ജീവനക്കാരാണ്.  പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു. ദിവസവും 10 ലക്ഷത്തിലധികം ഗ്ലാസുകളും ഒരുക്കുന്നുണ്ട്. ഹറമിനകത്തും പുറത്തും സംസം വിതരണം ചെയ്യുന്നതിനായി 80 കൈവണ്ടികളും 20 ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. ഒഴിഞ്ഞ പാത്രങ്ങൾ നീക്കം ചെയ്യാൻ 10 ട്രെയിലറുകളുണ്ട്.  ഒരോ പാത്രവും മൂന്ന് തവണ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തശേഷമാണ് സംസം നിറക്കുന്നത്. സംസം നിറയ്ക്കാൻ എട്ട് സ്ഥലങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന സംസം ബോട്ടിലുകൾ തണുപ്പിക്കാൻ മൂന്ന് കേന്ദ്രങ്ങളും ഉണ്ട്. നമസ്കാര സ്ഥലങ്ങളിൽ സംസം വിതരണം ചെയ്യാൻ പ്രത്യേക ആളുകളുണ്ട്. സംസം ചുമക്കുന്നതിനായി പ്രത്യേക ബാഗുകൾ ഇവർക്ക് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

ഇൻഡ്യ

കൊവിഡ് കേസുകളിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ വർദ്ധന തുടരുന്നു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. കൊവിഡ് ആശങ്ക ചർച്ചചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ആകും എന്നാണ് സൂചന.  

പ്രാദേശികം

വൃത്തി " 2023

"വൃത്തി " 2023 ക്യാമ്പയിൻ്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആരോഗ്യ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ  പൊതുയിട ശുചീകരണം നടത്തി.  ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക് സ്വാഗതം ആശംസിച്ച  ചടങ്ങിൽ ആരോഗ്യ കാര്യ സ്റ്റാറ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സഹ്ലലഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുനിസിപ്പൽ തല ഉദ്ഘാടനം  വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇലിയാസ് നിർവഹിച്ചു. കൗൺസിലർമാരായ നാസ്സർവെള്ളൂ പറമ്പിൽ ,അനസ് പാറയിൽ എസ്.കെ.നൗഫൽ ,നഗരസഭ സെക്രട്ടറി സുമയ്യ ബീവി എസ് , ഹരിത കേരള മിഷൻ  കോർഡിനേറ്റർ  അൻഷാദ് ഇസ്മായീൽ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ ,ജെറാൾഡ് മൈക്കിൾ ,അനീസ്സാ ,നൗഷാദ് പി.എം ,ലിനീഷ് രാജ് ,ഹരിത കർമസേന അംഗങ്ങൾ,ശുചീകരണ തൊഴിലാളികൾ,ടീം നന്മക്കൂട്ടം ,ടീം എമർജെൻസി എന്നീ സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ,  എന്നിവർ പങ്കെടുത്തു.ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം (without  plastic cover ) കൈമാറേണ്ടതുമാണ് . പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതും ആണ്.  മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ് എന്ന് നഗര സഭ സെക്രട്ടറി അറിയിച്ചു.

മരണം

തെക്കേക്കര പുതുപ്പറമ്പിൽ നാസറുദ്ദീൻ (66) അന്തരിച്ചു

ഈരാറ്റുപേട്ട: തെക്കേക്കര പുതുപ്പറമ്പിൽ നാസറുദ്ദീൻ (66) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഖദറുന്നിസ വണ്ടിപ്പെരിയാർ തവക്കൽ കുടുംബാംഗം. മക്കൾ: ബമാസ്, ബാസ്മ, മുന, മജ്മ. മരുമക്കൾ: ജുമാന, മുഹമ്മദ് സാലിഹ്, ഉമ്മർമുഖ്തർ, തസ്‌നിം

ജനറൽ

ഇന്നസെന്റിന്റെ കല്ലറയില്‍ കന്നാസും, വാര്യരും, കിട്ടുണ്ണിയും തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലെ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമാണ് ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് മലയാളികളുടെ മനസില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെയാണ് കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. കാബൂളിവാല, ദേവാസുരം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം,ഫാന്റം പൈലി, രാവണപ്രഭു, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നു. ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് സെന്റ് തോമസ് കത്തീഡ്രലില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികം

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി - നഗരസഭ ഈരാറ്റുപേട്ട:

ബ്രഹ്മപുരം പ്ലാൻ്റിൽ തീപിടിച്ചതിനെ തുടർന്ന്  .കേരള ഹൈക്കോടതിയുടെ 21/ 3 /23ലെ WP (C)  7844 /2023 നമ്പർ വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ ഖര മാലിന്യ പരിപാലന ചട്ടങ്ങൾ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് എന്നിവ പ്രകാരം  ഈരാറ്റുപേട്ട നഗരസഭയിൽ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ  കർശനമായ നടപടികൾ സ്വീകരിച്ചു തുടങ്ങി  . ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന  നഗരസഭ ആരോഗ്യ ജാഗ്രത സമിതി ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.  ഹൈക്കോടതി വിധിപ്രകാരം സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നാട്ട് പോകാൻ തീരുമാനിച്ചു. ഉറവിടത്തിൽ തന്നെ ജൈവം അജൈവം എന്നിങ്ങനെ മാലിന്യം വേർതിരിക്കുകയും അജൈവമാലിന്യങ്ങൾ നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ നൽകി ഹരിത കർമ്മ സേനയ്ക്ക് കൈമാറേണ്ടതും ജൈവമാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തേണ്ടതുമാണ് .ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും നഗരസഭയിൽ അപേക്ഷ നൽകേണ്ടതും നഗരസഭ നിശ്ചയിച്ചിട്ടുള്ള യൂസർഫി നൽകി നഗരസഭയിൽ നിന്നും വരുന്ന ജീവനക്കാർ മുഖാന്തരം ജൈവ വേസ്റ്റ് മാത്രം ( പ്ലാസ്റ്റിക്ക് കവറിൽ അല്ലാതെ ) കൈമാറേണ്ടതുമാണ് . പൊതുസ്ഥലത്തും ജലസ്രോതസ്സുകളിലും മാലിന്യം വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നഗരസഭ സ്ക്വാഡ് രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നതും ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ  നിയമനടപടി സ്വീകരിക്കുന്നതുമാണ് .  മാലിന്യം കൂട്ടിക്കലർത്തി പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും  വലിച്ചെറിയുന്നവർക്കെതിരെ 1994ലെ കേരള മുനിസിപാലിറ്റീസ്  ആക്ട് സെക്ഷൻ 340 A ,334 A എന്നിവ പ്രകാരം 10000 രൂപ മുതൽ 50000 രൂപ വരെ  പിഴയും  6 മാസം മുതൽ ഒരു വർഷം വരെ തടവു ശിക്ഷയും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണന്ന് നഗരസഭ ചെയർ പേഴ്സൻ സെക്രട്ടറി എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു