വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽനിന്ന് ശനിയാഴ്ച്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകിത്തുടങ്ങും. ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന്റെ 1925 കൺട്രോൾ യൂണിറ്റുകളും 5775 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ ആവശ്യമുള്ളത്. നിലവിൽ 3404 കൺട്രോൾ യൂണിറ്റുകളും 9516 ബാലറ്റ് യൂണിറ്റുകളും കമ്മീഷനിംഗിനായി സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ അധികമായി ഉൾപ്പെടുത്തിയാണ് നിലവിൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 20 ശതമാനം പേരെക്കൂടി ഒഴിവാക്കി 20 ശതമാനം ജീവനക്കാരെ റിസർവായി നിലനിർത്തിക്കൊണ്ട് പോളിംഗ് ജീവനക്കാരുടെ അന്തിമ പട്ടിക നിർണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ രണ്ടിന് നടക്കും. പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ എന്നീ ചുമതലകളിൽ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസർവായി ഉൾപ്പെടുത്തും. ഇതനുസരിച്ച് റാൻഡമൈസേഷനു ശേഷം 9240 ഉദ്യോസ്ഥരാണ് ഉണ്ടാവുക.പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ വെള്ളിയാഴ്ച്ച പൂർത്തിയായി.ജില്ലയിൽ 60 സെൻസിറ്റീവ് പോളിംഗ് ബൂത്തുകളാണുള്ളത്. ജില്ലയിൽ 89 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 നിയോജക മണ്ഡസലങ്ങളിൽ 5281 പേരാണ് ഡിസംബർ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനവധി തേടുന്നത്. ഇതിൽ 2823 പേർ സ്ത്രീകളും 2458 പേർ പുരുഷൻമാരുമാണ്. ജില്ലയിൽ ആകെ 16,41,176 വോട്ടർമാരാണുള്ളത്. 784842 പരുഷൻമാരും 856321 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 1925 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളിൽ ഹരിത ചട്ടം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.എം. ശ്രീജിത്ത്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.  

കോട്ടയം

ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ ‘എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്‌ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, തെരഞ്ഞെടുപ്പ് കാലത്തുള്ള ഹരിതചട്ട പ്രവർത്തനങ്ങൾ, നിരോധിച്ച ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരണം, തെരഞ്ഞെടുപ്പു പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകത, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. എ.ഡി.എം. എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. ശ്രീലേഖ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് അക്ഷയ് സുധർ എന്നിവർ പങ്കെടുത്തു.

കേരളം

സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴയും; നടപടി കർശനമാക്കി ഗതാഗത വകുപ്പ്

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശ‌നമാക്കാനൊരുങ്ങി എംവിഡി. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് റോഡപകടത്തിൽ മരിച്ചതെന്ന് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കി. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു.  

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി.ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്.അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

പ്രാദേശികം

തദ്ദേശ തെരഞ്ഞെടുപ്പ്, എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവൻഷൻ നടത്തി

ഈരാറ്റുപേട്ട: തദ്ദേശ തെരഞ്ഞെടുപ്പ്, എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവൻഷൻ നടത്തി. പ്രവർത്തക കൺ വൻഷൻ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ അർഹരിലേക്ക്, അഴിമതി ഇല്ലാത്ത വികസനം എന്ന കാലികപ്രസക്തി ഉളഉ മുദ്രാവാക്യം ആണ് എസ്.ഡി.പി.ഐ ഉയർത്തി പിടിക്കുന്നത് എന്ന് തുളസിധരൻ പള്ളിക്കൽ പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.എച്ച് ഹസീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം അജ്മൽ ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗം സിബി തോട്ടുംപുറം, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളി, ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.പി അജ്മൽ , മണ്ഡലം ഖജാൻജിഎസ്.എം. ഷാഹിദ് എന്നിവർ സംസാരിച്ചു.

കോട്ടയം

പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് തെഞ്ഞെടുപ്പ് കമീഷൻ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപറേഷനുകളിൽ 2015 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഡിസംബർ ഒമ്പത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് തെഞ്ഞെടുപ്പ് കമീഷൻ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.പോളിങ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമീഷൻ നിർദേശിച്ചു. വോട്ടെടുപ്പ് ദിവസം പേപ്പറുകളും മറ്റ് പാഴ്വസ്‌തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ഇതിനായി ഹരിത കർമസേനയുടെ സേവനം പ്രയോജനപ്പെടുത്തണം. പോളിങ് സ്റ്റേഷനുകൾ നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിങ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദേശം നൽകണം.വോട്ടെടുപ്പ് ദിവസവും തലേന്നും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ അത് ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ശുചിമുറി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ അതിനുള്ള ക്രമീകരണം നടത്തണം. ഇതിനായി സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്താം.പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കും. ഉൾപ്രദേശത്തുള്ള പോളിങ് സ്റ്റേഷനുകളിലെത്തുന്ന വഴികളും പരിസരവും വൃത്തിയാക്കുന്ന നടപടികൾ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് പൂർത്തിയാക്കണം. അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറികളും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറാനും നിർദേശിച്ചു.  

കോട്ടയം

കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടം.തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു.ബസിൽ നാൽപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരിക്ക്. ഒരാളുടെ കൈ അറ്റുപോയി.അതുവഴികടന്നുപോയ വാഹനയാത്രികരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷിച്ച് മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്.

പ്രാദേശികം

നിയമ ബോധവത്കരണ സെമിനാർ

പൂഞ്ഞാർ.ഭരണഘടന ദിനത്തോടനുബന്ധിച്ച് ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച നിയമബോധവത്കരന്ന സെമിനാർ ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വ.ക്രിസ്റ്റീന പി. കുര്യൻ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു .കെ.പി ഷെഫീഖ്, സി.ടി മഹേശ്, ജിഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു