വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മാസപ്പിറവി കണ്ടു; കേരളത്തിൽ നബി ദിനം സെപ്തംബർ അഞ്ചിന്

കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ( തിങ്കള്‍) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം സെപ്തംബർ 5നും (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് കൂടിയായ കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

കോട്ടയം

ഇല്ലിക്കൽ കല്ല്: സുരക്ഷ ഉറപ്പാക്കണം -പി.ഡി.പി നിവേദനം നൽകി

ഈരാറ്റുപേട്ട: ദിനംപ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തി ചേരുന്ന മൂന്നിലവ് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറയിൽ വലിയ വിള്ളൽ കണ്ടെത്തിയെന്ന വാർത്ത ഭീതിജനകമാണ്. ഇതിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി അടിയന്തിരമായി മൈനിങ്ങ് ആന്റ് ജിയോളജി വിഭാഗവും ദുരന്തനിവാരണ വിഭാഗവും പഠനം നടത്തണം. സംഭവത്തിന്റെ പ്രാധ്യന്യം കണക്കിലെടുന്ത് അടിയന്തര സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കലക്ടർക്ക് പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നിവേദനം നൽകി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും.

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്റർ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കലാലയമാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്. വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുന്ന പുതിയ അവസരം പ്രയോജനപ്പെടുത്താൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് കോളേജ് മാനേജർ വെരി. റവ .ഫാ . സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ  പറഞ്ഞു.

കേരളം

ടൂറിസ്റ്റ് ബസ് ഉടമകളുടെ ശ്രദ്ധയ്ക്ക്: 2025 സെപ്റ്റംബർ ഒന്നാം തീയതി മുതല്‍ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ മാറ്റങ്ങള്‍

തിരുവനന്തപുരം:പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ വരുന്ന മാറ്റങ്ങ‍‍ളെ പറ്റി ഓര്‍മിപ്പിച്ച് എം വി ഡി. അറിഞ്ഞിരിക്കാം രജസ്ട്രേഷനില്‍ വരുന്ന മാറ്റങ്ങള്‍.നിലവിൽ ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള എല്ലാ പാസ്സഞ്ചർ വാഹനങ്ങളും, കേന്ദ്രമോട്ടോർ വാഹന ചട്ടം നിഷ്കര്ഷിക്കുന്ന പ്രകാരം AIS 052 (ബസ് ബോഡി കോഡ്) പാലിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ബോഡിബിൽഡർ FORM 22 B യിൽ നൽകുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് രജിസ്റ്റർ ചെയ്ത് വരുന്നത്. എന്നാൽ 2025 സെപ്റ്റംബർ ഒന്നാം തീയതി മുതൽ, മേൽ ചട്ടത്തിൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ബോഡി ബിൽഡർ നൽകിവരുന്ന സെൽഫ് ഡിക്ലറേഷൻ (FORM 22B) ചട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. മേൽ തീയതി മുതൽ ഡ്രൈവറടക്കം പതിനാലോ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റി ഉള്ള പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ AIS:052 നിബന്ധനകൾ പാലിച്ച് നിർമ്മിക്കണം. മാത്രവുമല്ല കേന്ദ്ര മോട്ടോർ വാഹന 126 പ്രകാരം അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ടെസ്റ്റിംഗ് ഏജൻസി നൽകുന്ന ബസ് ബോഡി ടൈപ്പ് അപ്പ്രൂവൽ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം. സാക്ഷ്യപത്രം ഹാജരാക്കി വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.കൂടാതെ ഡ്രൈവറടക്കം 23 ൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി ഉള്ള ബസുകൾ AIS 153 നിബന്ധന കൂടി പാലിക്കണമെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ, നിലവിൽ സ്വീകരിച്ചു വരുന്ന Form 22 B സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല എന്നതിനാൽ ബസ് ക്യാബ് ചാസ്സിസ് ആയി വാങ്ങിയിട്ടുള്ളവർ ബോഡി നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റ് മാസം തന്നെ വാഹനം ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഹാജരാക്കുന്ന വാഹനങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടം 126 ഇൽ പരാമർശിക്കുന്ന ഏജൻസികൾ നൽകുന്ന ബസ് ബോഡി ടൈപ്പ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ. നിലവിൽ വാഹന ചാസിസ് വാങ്ങിയിട്ടുള്ളവർ അതിനുമുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ?

കോട്ടയം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം കോമ്പൗണ്ടിൽ മൂന്നു ദിവസങ്ങളിലായാണ് പരിശോധന.3430 കൺട്രോളിങ് യൂണിറ്റുകളും ഓരോന്നിനും മൂന്നുവീതം ബാലറ്റിങ് യൂണിറ്റുകളും (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ടു രേഖപ്പെടുത്തുന്നതിന്) ആണ് ആകെയുള്ളത്. ഇതിൽ 343 യന്ത്രങ്ങളിലാണ് മോക് പോൾ നടത്തുന്നത്.ഒൻപത് യന്ത്രങ്ങളിൽ 2000 വോട്ടുവീതവും ബാക്കിയുള്ളവയിൽ 60 വോട്ടുകൾ വീതവും ചെയ്ത് യന്ത്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെകൂടി സാന്നിധ്യത്തിലാണ് പരിശോധന. വെള്ളി, ശനി ദിവസങ്ങളിലും തുടരും.വെള്ളിയാഴ്ച രാവിലെ 11ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധന വിലയിരുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ചാർജ് ഓഫീസർ നിജു കുര്യൻ എന്നിവർ നേതൃത്വം നൽകി.

കോട്ടയം

അത്തപ്പൂക്കള-പുഞ്ചിരി മത്സരം പാലായിൽ ആഗസ്റ്റ് 30 ന്

പാലാ: വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അത്ത പൂക്കളമത്സരവും പുഞ്ചിരി മത്സരവും ഓഗസ്റ്റ് 30 പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. അത്തപ്പൂക്കളമത്സരം വിജയികൾക്ക് ഒന്നാം സമ്മാനമായി സോമതീരം ആയുർവേദ റിസോർട്ട്, തിരുവനന്തപുരം നല്കുന്ന 25001/- രൂപ, രണ്ടാം സമ്മാനം ഹോട്ടൽ ഗ്രാന്റ് കോർട്ട്യാർഡ് പാലാ നല്കുന്ന 15001/- രൂപ, മൂന്നാം സമ്മാനം പവിത്ര സിൽക്സ് പാലാ നല്കുന്ന 10001/- രൂപയും പുഞ്ചി രിമത്സരവിജയികൾക്ക് എസ്.ഡബ്ല്യൂ.എ. നല്കുന്ന ഡയമണ്ട് റിംഗ്സ്, വൈപ്പന ജൂവല്ലറി പാലാ നല്കുന്ന ഗോൾഡ് റിംഗ്, പങ്കജ് ജൂവല്ലറി നല്കുന്ന ഗോൾഡ് ലോക്കറ്റ് എന്നിവ വിതരണം ചെയ്യും. 30 ന് രാവിലെ 10 മണിക്ക് അത്തപ്പൂക്ക മത്സരവും 4 മണിക്ക് പൂഞ്ചിരി മത്സരവും നടക്കും. തുടർന്ന് 5 മണിക്ക് സാംസ്കാരിക സമ്മേളനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാ ക്കൾക്ക് സ്വീകരണം, സമ്മാനദാനം എന്നിവ ടൗൺഹാളിൽ നടക്കും. പ്രമുഖ രായ വ്യക്തികൾ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. വിജയികൾക്ക് സിനിമാതാരം അഞ്ജലി നായർ സമ്മാനവിതരണം നിർവ്വഹിക്കും. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അഡ്വ. സന്തോഷ് മണർകാട്, വി എം അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, ജോർജ് വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.

കേരളം

ലയണല്‍ മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സിപ്പട കേരളത്തിലെത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം. നവംബര്‍ പത്തിനും പതിനെട്ടിനും ഇടയിലുള്ള സമയത്തായിരിക്കും മത്സരം നടക്കുക. എതിരാളികള്‍ ആരെന്ന് നിശ്ചയിച്ചിട്ടില്ല.കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സൗഹൃദ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകാനാണ് സാധ്യത. നവംബറില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.കേരളത്തിലേത് കൂടാതെ മറ്റൊരു മത്സരം അംഗോളയിലായിരിക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് കേരളത്തിലെ മെസ്സി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.മുന്‍പ് മെസ്സിപ്പട ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് കായികമന്ത്രി നടത്തിയ പ്രസ്താവനകളിലെ അവ്യക്തത വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

കോട്ടയം

ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായി റിപ്പോർട്ട്; പ്രദേശവാസികൾ ആശങ്കയിൽ

കോട്ടയം: കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽ കല്ലിലേയ്ക്ക് ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് എത്താറുള്ളത്. എന്നാൽ, ഇല്ലിക്കൽ കല്ലിൽ വിള്ളൽ കണ്ടെത്തിയതായുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ ദൃശ്യമായെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രദേശവാസികൾ ഉൾപ്പെടെ ആശങ്കയിലായിരിക്കുകയാണ്. മൂന്നിലാവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലെ കൂറ്റൻ പാറക്കെട്ടുകളിൽ വിള്ളലുകൾ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സംയുക്തമായി ഇവിടെ അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പരിശോധനയുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. ചെറിയ ഭൂചലനങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലും മേലടുക്കം, പഴുക്കാക്കാനം, മങ്കൊമ്പ് മേഖലകളിൽ വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇല്ലിക്കൽ കല്ലിന് സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ വർഷങ്ങളായി തുടരുന്ന സ്ഫോടനങ്ങളാകാം വിള്ളലിന് കാരണമാകുന്നതെന്ന അഭിപ്രായവും പ്രദേശവാസികളിൽ നിന്ന് ഉയരുന്നുണ്ട്. അതേസമയം, വിള്ളലുകളുടെ കാര്യം സ്ഥിരീകരിച്ച മൂന്നിലാവ് പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക് ഇവ നേരത്തെയും ഉണ്ടായിരുന്നതാണെന്നും പ്രദേശത്ത് ഒരു ഗ്രാനൈറ്റ് ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ പോകുന്ന സമയത്താണ് ഈ പ്രശ്നം വീണ്ടും ഉയർന്നുവരുന്നതെന്നും ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരമെങ്കിലും ഇപ്പോഴും ജനവാസമില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും, പഞ്ചായത്ത് ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റിയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.