വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഷിരൂർ ദൗത്യം; വെയിലും ഒഴുക്കും അനുകൂലം, നാവിക സംഘം ഇനിയും എത്തിയില്ല; രക്ഷാ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

  ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ 9ന് തെരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോ​ഗിക വിവരം ലഭിച്ചിട്ടില്ല.  കാർവാറിൽ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാർവാറിലുണ്ടെന്നാണ് നേവി അനൗദ്യോ​ഗികമായി അറിയിക്കുന്നത്. ഇവർക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്റഫ് എംഎൽ‍എ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയും പറയുന്നത്.  ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.  തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.  

കേരളം

*മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; അടുത്ത അഞ്ച് ദിവസം മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വനയാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അന്ന് ഒരിടത്തും ഓറഞ്ച് അലർട്ടില്ല. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരളം

സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച തുംഗഭദ്ര; ആശങ്ക മുല്ലപ്പെരിയാറിലേക്കും

കര്‍ണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു പ്രളയഭീതി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാര്‍ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുര്‍ക്കി മിശ്രിതംകൊണ്ട് നിര്‍മിച്ചതാണ്. 1953ലാണ് തുംഗഭദ്ര കമ്മിഷന്‍ ചെയ്തത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. ഒരു ഡാമിന്റെ കാലാവധി അറുപത് വര്‍ഷമാണ്‌. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ തന്നെ നൂറ്റിമുപ്പത് വര്‍ഷത്തോളം പഴക്കമായി. 1895ലാണ് ബ്രിട്ടീഷുകാര്‍ ഇടുക്കിയില്‍ ഡാം നിര്‍മ്മിച്ചത്. തുംഗഭദ്ര ദുര്‍ബലാവസ്ഥയിലല്ല. എന്നിട്ടുകൂടി ഒരു ഗേറ്റിന് തകരാര്‍ സംഭവിച്ചതോടെ ഡാം തകരാതിരിക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി അപകടഭീതിയിലാണ്. ഇടുക്കി നിവാസികളുടെ ഉറക്കംകെടുത്തുന്ന ഡാം കൂടിയാണിത്. പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദുരന്തങ്ങളായാണ് മാറിയതും. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇടുക്കിയിലും സംഭവിച്ചാല്‍ എന്നൊരു ചോദ്യം ജില്ലക്കാര്‍ക്ക് മുന്നിലുണ്ട്. അപകടാവസ്ഥ കാരണം ഡാം തകര്‍ന്നാലും വന്‍നാശമാണ് കേരളത്തെ കാത്തിരിക്കുന്നതും.

കേരളം

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.   മുസ്ല‌ിം ലീഗ് താനൂർ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് മഴ വീണ്ടും കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളം

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും ; ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. അമ്പലവയല്‍ വില്ലേജിലെ  ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്,  നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ  സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും  ശബ്ദവും  മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

കേരളം

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്

കേരളം

ഓണം സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെ പ്രത്യേക അധിക സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകള്‍ക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സര്‍വീസ് നടത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നാളെ മുതല്‍ ആരംഭിക്കും. www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വിസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എ.സി, ഡിലക്‌സ് ബസ്സുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ബത്തേരി, മൈസൂര്‍, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസ്സുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്.