വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വ്യാജ പരസ്യം നൽകി കബളിപ്പിച്ച സ്വർണക്കടയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി കബിളിപ്പിച്ചെന്ന പരാതിയിൽ സ്വർണക്കടയ്ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.കൂരോപ്പട സ്വദേശി ലിൻസി ജോസഫിന്റെ  പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിനെതിരെയാണ് നടപടി ' സോഷ്യൽ മീഡിയയിലെ പരസ്യത്തിൽ വിശ്വസിച്ച് 2024 ജൂൺ 25ന് പഴയ സ്വർണം നൽകി പാദസരം വാങ്ങി. ഇത് ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പോയി. ജ്വല്ലറിയെ സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ലിൻസി കമ്മീഷനിൽ പരാതി നൽകിയത്.പാദസരം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തിൽ പൊട്ടിയതല്ലെന്നും നിർമാണത്തിലെ പാകപ്പിഴയാണെന്നുംകമ്മീഷന് അപ്രൈസർ റിപ്പോർട്ടു നൽകി. പാദസരത്തിന് ചെലവായ 36200 രൂപയും ഒൻപതു ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവിനത്തിൽ 2000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. ആഭരണം പൊട്ടിപോകില്ലെന്ന് ഉറപ്പു നൽകിയ സോഷ്യൽ മീഡിയ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണമെന്നും  അഡ്വ.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു,കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശം നൽകി.

കോട്ടയം

ഇടക്കാല ഉത്തരവ് ഭരണഘടനയുടെ പരമാധികാരത്തിന് അടിവരയിട്ടു. മുസ്ലിം ജമാഅത്ത് ഫെഡറേഷൻ.

കോട്ടയം: പാർലമെൻറ് പാസ്സാക്കിയ വക്കഫ് നിയമ ഭേദഗതി ബില്ലിൻറെ ഭരണഘടനാ വിരദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൻമേൽ ഇന്ന് പ്രസ്താവിച്ച ഇടക്കാല ഉത്തരവ് , മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ ആത്മാഭിമാനം സംരക്ഷിച്ച വിധിയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട പ്രസ്താവിച്ചു. സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭരണഘടന നൽകിയ സമ്പൂർണ്ണമായ നിയമ പരിരക്ഷയെ നിരാകരിക്കുന്നതും വ്യക്തിപരമായ മൗലിക അവകാശങ്ങളെ കവർന്നെടുക്കുന്നതുമായ നിയമമാണ്, വക്കഫ് നിയമ ഭേദഗതി ബില്ലായി പാർലമെൻറിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്,സ്ഥാപിത താൽപര്യ സംരക്ഷണത്തിനായി പാർലമെൻറിനെ ദുരുപയോഗം ചെയ്ത ഫാസിസ്റ്റ് ഭരണ സംവിധാനത്തെ തിരുത്തിയ പരമാധികാര നീതിപീഠം, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻറെ അന്തസ്സും മഹിതമായ പാരമ്പര്യവും കാത്തു സംരക്ഷിച്ചിരിക്കുന്നു. ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, ജില്ലാ പ്രസിഡൻറ് അബ്ദുൽ നാസർ മൗലവി, ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിമാരായ പി.എ. ഇർഷാദ്, സലീം കിണറ്റിൻമൂട്ടിൽ, ജില്ലാ ഭാരവാഹികളായ ഹബീബ് മൗലവി, നാസർ പനച്ചി(എരുമേലി ജമാഅത്ത് പ്രസിഡൻറ്), മിഥുലാജ് പുത്തൻ വീട്ടിൽ, അഡ്വ പി.എച്ച്. ഷാജഹാൻ, അബ്ദുൽ മജീദ്,ആർ.കെ.ഫിറോസ്, പി.റ്റി.ഷാജി, വി.പി.മജീദ്, കെ.എ.മാഹീൻ, ജലാൽ പൂതക്കുഴി,അബ്ദുൽ സമദ് മൗലവി,നസീർ ചക്കാലക്കൽ,അബ്ദുൽ കരീം,സാബിർ മൗലവി തുടങ്ങിയവർ സംസാരിച്ചു.ജില്ലാ വർക്കിംഗ് പ്രസിഡൻറ് അബ്ദുൽ സലാം (കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.

കോട്ടയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.

ഈരാറ്റുപേട്ട :പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ പ്രക്ഷോഭ ജാഥ നടത്താൻ ഈരാറ്റുപേട്ടയിൽ ചേർന്ന ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.. കൺവീനർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സെറ്റ്കൊ ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. കെ.എ. സന്തോഷ് കുമാർ,കെ.കെ. കൊച്ചു മുഹമ്മദ്, മുഹമ്മദ് യാസീൻ, തൗഫീഖ് ബഷീർ എന്നിവർ പ്രസംഗിച്ചു

കോട്ടയം

പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും

പാലാ: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു . ഇതിനുമുമ്പും പല അപകടങ്ങൾ സംഭവിച്ചിട്ടുള്ള കടവാണ് ഇത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി ജീന

കോട്ടയം

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ. ഉച്ചകഴിഞ്ഞ് 2.30 ഓടെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു,

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. എരുമേലി മൂക്കൻപെട്ടി കാലായിപ്പറമ്പിൽ മോഹനൻ മകൻ സുമേഷ് കുമാർ (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടർന്നാണ് സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാൻ വയ്യാതായതോടെ നാലാം നിലയിൽ ഡോക്ടർമാർ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനൽ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.

കോട്ടയം

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ

പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4.00 ന് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് പാലാ വലിയപാലം ജംഗ്ഷ നിൽ സംഗമിച്ച് ളാലം മഹാദേവക്ഷേത്രം, പോണാട്, കരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകളുമായി ചേർന്ന് ളാലം പാലം ജംഗ്ഷനിൽ എത്തി പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നും ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു. ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാ സമിതിയംഗം റ്റി.എൻ. രഘു ഇടയാറ്റ് , പ്രശാന്ത് കടപ്പാട്ടൂർ ,മിഥുൻ കൃഷ്ണ വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി സി. ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ. എസ്. ഗിരീഷ്, അഭിലാഷ് രാജ്, കെ. എം. പ്രസിത് സുനീഷ് വെള്ളാപ്പാട്, സതീഷ് കുമാർ , കണ്ണൻ ചെത്തിമറ്റം, എം. ആർ. ബിനു, എം.ആർ രാജേഷ്, റ്റി.പി. ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.

കോട്ടയം

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിലുണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകുകയും ചെയ്യും. ഇതിലൂടെ നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും, കൂടാതെ 19 മുതൽ 25 വരെയും ഉള്ള വാർഡുകളിൽ ആണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷനുകൾ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. , അതിനായി കൂടുതൽ ഫണ്ട് അനുവദിക്കും. തേവരു പാറയിലെ ഉപരിതല ടാങ്കിലേക്ക് മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 90 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ നിന്നും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റിയ ജലം, പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വെട്ടിപ്പറമ്പിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിങ് മെയിൻ പൈപ്പിൽ നിന്നും 300 mm വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുങ്ങുകയാണ്. പദ്ധതി പൂർത്തീകരിച്ച ശേഷം കൂടുതലായി ജലവിതരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വിതരണ പൈപ്പുകൾ മാത്രം സ്ഥാപിച്ച കണക്ഷൻ നൽകാൻ കഴിയും. അടുത്ത മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടുകൂടി 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി കാര്യമായി നിലവിലില്ലാത്ത സംസ്ഥാനത്തെ അപൂർവ്വം ചില നഗരസഭകളിൽ ഒന്ന് എന്ന അവസ്ഥയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് മോചനമാകും.