വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

ആലപ്പുഴ: ആവേശമേറിയ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ജലരാജാവായി വിജയിച്ചത് വീയപുരം.നടുഭാഗം, വീയപുരം, മേൽപ്പാടം, നിരണം എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത് മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിച്ചത്.    

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കാർ നിയന്ത്രണം വിട്ട് നവദമ്പതികളടക്കം സഞ്ചരിച്ച കാർ ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപമാണ് ദേശീയ പാത 183ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് മരിച്ചത്. അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റു.ദീപുവിനെയും ,  ആതിരയെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്.ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു

കോട്ടയം

കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്: പ്രതി അഖിൽ അറസ്റ്റിൽ, പിടിയിലായത് കൊല്ലത്തു നിന്ന്

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ ക്ലർക്കുമായ അഖിൽ സി.വർഗീസ് കൊല്ലത്ത് വിജിലൻസ് പിടിയിൽ. ഇയാൾ ഒരു വർഷമായി ഒളിവിലായിരുന്നു. 2024 ഓഗസ്റ്റിലാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് അഖിൽ ഒളിവിൽ‌ പോയത്. നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു അഖിൽ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവരുമ്പോൾ വൈക്കം നഗരസഭയിലെ ക്ലർക്കായിരുന്നു കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി.ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം റജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. സെക്രട്ടറിയുടെ മേശപ്പുറത്ത് എത്തുന്നതു വരെ പെൻഷൻ ഫയൽ കൃത്യമായിരിക്കും. സെക്രട്ടറി ഒപ്പിട്ട ശേഷം ബാങ്കിലേക്ക് പണം അയയ്ക്കുന്നതിനുള്ള സ്ലിപ്പിൽ അഖിലിന്റെ അമ്മയുടെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർത്തായിരുന്നു തട്ടിപ്പെന്നു നഗരസഭാ ഉദ്യോഗസ്ഥർ കണ്ടെത്തി. പതിവുപോലെ ബാങ്ക് വഴി നേരിട്ട് പണം അയയ്ക്കുന്നതിന് ഒരിക്കൽ തടസ്സം വന്നു. പെൻഷൻ സ്ലിപ്പുകൾ പതിവില്ലാതെ ട്രഷറി വഴി ബാങ്കിലേക്ക് അയയ്ക്കാൻ തുടങ്ങിയപ്പോൾ അക്കൗണ്ടിൽ സംശയം ഉണ്ടായി. വിവരം അറിഞ്ഞ നഗരസഭയിലെ സെക്‌ഷൻ ക്ലർക്ക് പെൻഷൻ ഫയലുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തായത്. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിച്ചിരുന്നു

കോട്ടയം

ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ധനസഹായം നൽകുന്ന "കാരുണ്യ സ്പർശം" പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കോരുത്തോട്- കൊമ്പുകുത്തിയിൽ സ്വാതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യർ മങ്കുഴിയിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ലതാ സുശീലിന്റെ അധ്യക്ഷതയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുധീർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാണി കുമ്പുക്കൽ, ജോർജ് കരീക്കുന്നേൽ, ഷാജി തുണ്ടത്തിൽ, ജോസഫ് പെരുവാച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.  തുടർന്ന് ഓരോ ഭവനങ്ങളിലും എംഎൽഎ നേരിട്ട് എത്തി കിറ്റുകൾ കൈമാറി. വരും ദിവസങ്ങളിൽ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കിടപ്പ് രോഗികളുടെ ഭവനങ്ങളിൽ എത്തി കിറ്റുകൾ കൈമാറും എന്നും എംഎൽഎ അറിയിച്ചു.

കോട്ടയം

കാണാതായ വ്യക്തിയുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ നിന്നും കണ്ടെത്തി

ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ ആളുടെ മൃതദേഹം ഇല്ലിക്കൽകല്ലിൽ നിന്നും കണ്ടെത്തി.ഈരാറ്റുപേട്ട ഇളപ്പുങ്കൽ സ്വദേശിയായ മോഹനൻ എന്ന വ്യക്തിയെ 23  മുതൽ കാണ്മാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഇല്ലിക്കൽ കല്ലിന്റെ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് പ്രാഥമിക വിവരം

കോട്ടയം

വാഗമൺ റൂട്ടിൽ വളവിലെ ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു

തീക്കോയി: ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയിയിൽ റോഡരികിൽ വളവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ അപകടകരമായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സർവീസ് സഹകരണ ബാങ്കിന് എതിർവശമായാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. വലിയ വളവ് ആയതിനാൽ ഇരുവശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് ട്രാൻസ്ഫോർമർ മറ സൃഷ്ടിക്കുകയാണ്. റോഡിലേക്ക് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോർമർ മൂലം നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിക്കഴിഞ്ഞു. നിരവധി തവണ ട്രാൻസ്ഫോർമർ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വഴി പരിചയം ഇല്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റോഡിനോട് ചേർന്ന് വളവിൽ നിൽക്കുന്ന ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിനായി സമീപത്ത് സ്ഥലവും ഉണ്ട്. ബസ്റ്റോപ്പും സീബ്രാലൈനും ഈ ട്രാൻസ്ഫോർമറിന്റെ അടുത്ത് തന്നെയാണ് ഉള്ളത്. റോഡ് മുറിച്ചു കടക്കുമ്പോൾ കാൽനടയാത്രക്കാരെ ഈ ട്രാൻസ്ഫോർമർ മൂലം ഡ്രൈവർമാർക്ക് കാണാനും സാധിക്കില്ല. ഇതുമൂലം വലിയ അപകടത്തിനാണ് സാധ്യത ഉള്ളത്. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. വളവിൽ റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടുന്നതിനും കാരണമാവും. പ്രശ്നത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഡി. ജോർജ്, വൈസ് പ്രസിഡന്റ് പയസ് കവള്ളംമാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, യു.ഡി.എഫ് ചെയർമാൻ ജോയി പൊട്ടനാനിയിൽ എന്നിവർ ആവശ്യപ്പെട്ടു.

കോട്ടയം

അർഹമായ പ്രാതിനിധ്യം അവകാശമാണ്‌. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കോട്ടയം.അധികാരങ്ങളിൽ അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങളുടെ അവകാശമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.എം.എൽ.എ.മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) 37-മത് ജന്മദിന സമ്മേളത്തിന്റെ പ്രചാരണാർഥം കോട്ടയത്ത് സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പ്രൊ.(ഡോ).പി.നസീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അസിം ഷാ റാവുത്തർ അധ്യക്ഷത വഹിച്ചു. മെക്കാ മീംസ് ഡയറക്ടർ പ്രൊ. എ എം.റഷീദ്,സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ജാഫർ, ജില്ലാ സെക്രട്ടറി ശുഐബ്, വൈസ് പ്രസിഡന്റ് പി.പി.എം. നൗഷാദ്,ട്രഷറർ  എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

കോട്ടയം

മേലുകാവ്,മൂന്നലവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ,ഫിറ്റ്നസ് സെന്റർ : 25 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മേലുകാവ് പഞ്ചായത്തിൽ വലിയമംഗലത്തും, മൂന്നിലവ് പഞ്ചായത്തിൽ കളത്തൂക്കടവ് പിഎച്ച്എസിയോട് ചേർന്നുള്ള സ്ഥലത്തും ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും തലപ്പലം ഗ്രാമപഞ്ചായത്തിൽ വനിത വികസന കേന്ദ്രത്തിനോട് ചേർന്ന് ഫിറ്റ്നസ് സെന്ററിൽ കായിക  ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ജില്ലാ പഞ്ചായത്തിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ഷോൺ ജോർജ് അറിയിച്ചു. വലിയ മംഗലത്ത് റോഡിനോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി നവീകരിച്ച് ഓപ്പൺ ജിംനേഷ്യം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്കിൽ അറിയിച്ചിട്ടുണ്ട്. മേലുകാവ് പഞ്ചായത്തിൽ പിഎച്ച്എസിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വളരെ സൗകര്യപ്രദമായ രീതിയിൽ ഫിറ്റ്നസ് സെന്റർ നിർമിക്കാൻ കഴിയുമ്പോൾ കളത്തൂക്കടവ് മൂന്നിലവ് പ്രദേശത്തുള്ള ആളുകൾക്ക് ഇത് വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ഈരാറ്റുപേട്ട തൊടുപുഴ മെയിൻ റോഡിനോട് ചേർന്നാണ് വലിയമംഗലത്ത് ഓപ്പൺ ജിമിനേഷൻ തുടങ്ങുന്നത്.കായിക വ്യായാമരംഗങ്ങളിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന പ്രദേശത്താണ് ഇത് സ്ഥാപിക്കുന്നത്. തലപ്പലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വനിതാ വികസന കേന്ദ്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് ജിം ഉപകരണങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഷോൺ ജോർജ് പറഞ്ഞു