വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

32 വർഷങ്ങൾക്ക് ശേഷം കോട്ടയം CMS കോളജ് യൂണിയൻ ഭരണം KSUവിന്

കോട്ടയം: സിഎംഎസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂന്നു പതിറ്റാണ്ടിനു ശേഷം കെഎസ്​യുവിന് ജയം. 15ൽ 14 സീറ്റിലും കെഎസ്​യു സ്ഥാനാർഥികൾ വിജയിച്ചു. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് നഷ്ടമായത്. ചെയർപഴ്സനായി സി. ഫഹദും ജനറൽ സെക്രട്ടറിയായി മീഖൾ എസ്.വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ബി. ശ്രീലക്ഷ്മി (വൈസ് ചെയർപഴ്സൻ), ടി.എസ്. സൗപർണിക (ആർട്സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിൻ എഡിറ്റർ), അലൻ ബിജു, ജോൺ കെ.ജോസ് (യുയുസി)

കോട്ടയം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം.

ഈരാറ്റുപേട്ട: എട്ട് വർഷക്കാലത്തെ എസ് എഫ് ഐ കുത്തക തകർത്ത് അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയൻ കെ എസ് യു പിടിച്ചെടുത്തു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണൻ സ്ഥാനം ഉൾപ്പടെ മത്സരം നടന്ന മുഴുവൻ സീറ്റുകളും നേടിയാണ് കെ എസ് യു വിജയിച്ചത്. ആദിൽ ബഷീർ ( ചെയർപേഴ്സൺ), ആഞ്ചലീന മനോജ്‌ ( വൈസ് ചെയർപേഴ്സൺ), ജോൺസൻ ജോണി ( ജനറൽ സെക്രട്ടറി), ഖദീജ സുഹ ( ആർട്സ് ക്ലബ്‌ സെക്രട്ടറി), കൃഷ്ണദാസ് എ, നെബിൻ താഹ ( യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ), ആഷ്‌ലിൻ ഷെയ്‌സ്, മീര മോഹൻ ( ബിരുദാനന്തര ബിരുദ പ്രതിനിധികൾ),  നിഖിൽ സിബി ( ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), ഫസിൽ യൂസഫ് ( രണ്ടാം വർഷ ഡിഗ്രി പ്രതിനിധി) അമൽ ജോയ് (മൂന്നാം  വർഷ ഡിഗ്രി പ്രതിനിധി)  സോന ആൻ ജോസഫ്, റിസ്വാന റഷീദ് ( വനിത പ്രതിനിധികൾ ) എന്നിവരാണ് വിജയിച്ചവർ.

കോട്ടയം

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി; ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നും ഇ.മെയിൽ സന്ദേശം; പരിശോധന ആരംഭിച്ച് പൊലീസ്

കോട്ടയം: കളക്ടറേറ്റിൽ ബോംബ് ഭീഷണി കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കോട്ടയം

എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകി

കോട്ടയം ; കെ.എസ്.ആർ.ടി.സി. എരുമേലി ഡിപ്പോയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എ ഐ വൈ എഫ് പൂഞ്ഞാർ മേഖല കമ്മറ്റി ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്. കോട്ടയം ജില്ലയിലെ എരുമേലി ഡിപ്പോയിൽ നിന്നും രാവിലെ 4:30-ന് ആരംഭിക്കുന്ന എരുമേലി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസ് (ഗുരുദേവ് ടേക്ക് ഓവർ) 2025 ജൂലൈ 28 മുതൽ നിർത്തലാക്കിയത് ശ്രദ്ധയിൽപ്പെടുത്തുന്നതിനും, പ്രസ്തുത സർവീസ് പുനരാരംഭിക്കുന്നതിനും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഈ ബസ്സ്, ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ ഒട്ടനവധി യാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കും തിരിച്ചും എത്തിച്ചേരാനുള്ള പ്രധാന ആശ്രയമായിരുന്നു. എന്നാൽ, ഈ ബസ്സ് പല ദിവസങ്ങളിലും മുടങ്ങുന്നത് പതിവാകുകയും, ഇത് യാത്രക്കാരെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. സമയത്തിന് എറണാകുളത്ത് എത്താൻ സാധിക്കാതെ വന്ന പലർക്കും മറ്റ് യാത്രാ മാർഗ്ഗങ്ങൾ തേടേണ്ടി വരികയോ യാത്ര മാറ്റിവെക്കുകയോ ചെയ്യേണ്ടി വന്നു. തന്മൂലം, ഈ സർവീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇത് സർവീസിന്റെ വരുമാനത്തെയും ബാധിച്ചു എന്നാണ് AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റി മനസ്സിലാക്കുന്നത്. എരുമേലി ഡിപ്പോയുമായി ബന്ധപ്പെട്ടപ്പോൾ, കിലോമീറ്ററിന് 40 രൂപ കളക്ഷൻ ഇല്ലാത്ത എല്ലാ സർവീസുകളും നിർത്തലാക്കാൻ ഹെഡ് ഓഫീസിൽ നിന്നുള്ള സർക്കുലർ ഉണ്ടെന്നും, അതിന്റെ ഭാഗമായാണ് ഈ സർവീസ് നിർത്തിയതെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിജയകരമായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നത് ദൂരൂഹമാണ്. ഈ ബസ്സ് വൈകുന്നേരം 12:00 PM-ന് വൈറ്റിലയിൽ നിന്നാണ് തിരികെ സർവീസ് നടത്തിയിരുന്നത്. ഗുരുദേവ് സർവീസ് നടത്തിയിരുന്ന സമയത്ത് നിറയെ യാത്രക്കാരുമായിട്ടാണ് ഈ ബസ്സ് ഓടിയിരുന്നത്. എന്നാൽ, പിന്നീട് യാതൊരു പഠനവുമില്ലാതെ സമയം രാവിലെ 11:30 AM-ലേക്ക് മാറ്റിയത് കളക്ഷൻ കുറയാൻ കാരണമായി. പിന്നീട് പഴയ സമയത്തേക്ക് മാറ്റിയെങ്കിലും, ഈ അശാസ്ത്രീയമായ സമയമാറ്റങ്ങളും സമയനിഷ്ഠയില്ലായ്മയും കാരണം യാത്രക്കാർ കുറഞ്ഞു. പിന്നീട്, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി റൂട്ട് മാറ്റിയതും ഈ സർവീസിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചു. ഈ ബസ്സ് നേരത്തെ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നു. എന്നാൽ, പിന്നീട് ഞായറാഴ്ചകളിലെ ട്രിപ്പ് ഒഴിവാക്കി. ഞായറാഴ്ചകളിൽ അരിവിത്തുറ പള്ളിയിൽ പോകുന്ന ഭക്തജനങ്ങളുൾപ്പെടെ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നതാണ്. പൊതു അവധി ദിവസങ്ങളിലും ഈ ബസ്സ് സർവീസ് നടത്തിയിരുന്നില്ല. ഇതെല്ലാം ഈ ബസ്സിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പാലായിൽ നിന്ന് രാവിലെ എറണാകുളത്തേക്ക് (ഏകദേശം 07:05 മുതൽ 7:10 വരെ) പോകുമ്പോൾ, ഞങ്ങളുടെ ഈ സർവീസുൾപ്പെടെ 3 കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് തലയോലപ്പറമ്പ് വഴി എറണാകുളത്തേക്ക് പോകുന്നത്. കുമളി-എറണാകുളം, പുനലൂർ-അസ്റ്റർ മെഡിസിറ്റി സർവീസുകളാണ് മറ്റ് രണ്ടെണ്ണം. ഈ രണ്ട് സർവീസുകളും കോവിഡിന് ശേഷം ആരംഭിച്ചവയാണ്. ഈ പുതിയ സർവീസുകൾ സ്വന്തം സമയത്ത് ആരംഭിച്ചപ്പോൾ അതിനെതിരെ പരാതി നൽകി സമയം മാറ്റിക്കാൻ എരുമേലി ഡിപ്പോ അധികൃതർ തയ്യാറായില്ല. തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ പാലായിൽ നിന്ന് കുറവാണ്. രാവിലെ 5:30-ന് കുമളി-എറണാകുളം പോയാൽ പിന്നെ 7:05-നും 7:15-നും ഇടയിൽ 3 ബസ്സുകൾ കൂട്ടത്തോടെ പോകും. പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലാണ് അടുത്ത സർവീസ്. ഈ 3 ബസ്സുകൾ ഒരുമിച്ച് പോകാതെ ക്രമമായ ഇടവേളകളിൽ പോയിരുന്നെങ്കിൽ മേൽ പറഞ്ഞ സർവീസിനെ രക്ഷിക്കാമായിരുന്നു. നിയോജകമണ്ഡലം ആസ്ഥാനമായ പൂഞ്ഞാറിൽ കൂടി കടന്നുപോകുന്ന ഏക എറണാകുളം സർവീസ് ആണിത്. നേരത്തെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് ഒരു പൂഞ്ഞാർ – എറണാകുളം സർവീസ് ഉണ്ടായിരുന്നു. അത് കോവിഡിന് ശേഷം പുനരാരംഭിച്ചിട്ടില്ല. ഇതോടെ പൂഞ്ഞാർ നിവാസികൾക്ക് എറണാകുളത്ത് എത്താനുള്ള നേരിട്ടുള്ള അവസാന ഗതാഗത മാർഗ്ഗവും അടഞ്ഞു. അതുപോലെ തന്നെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ പമ്പാവാലി, പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം, ചോലത്തടം, പാതാമ്പുഴ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് ആയിരുന്നു ഇത്. മലയോര പ്രദേശങ്ങളിൽ പൊതു ബസ്സ് സർവീസ് നഗര കേന്ദ്രങ്ങളിലേതിനേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. മലയോര മേഖലകളിലെ തനതായ വെല്ലുവിളികളും സവിശേഷതകളും ഇതിന് കാരണമാണ്. 1.മെച്ചപ്പെട്ട സഞ്ചാരവും പ്രാപ്യതയും: സ്വകാര്യ വാഹനങ്ങളില്ലാത്തവർക്കും (പ്രത്യേകിച്ച് പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും, കുറഞ്ഞ വരുമാനമുള്ളവർക്കും), ദുർഘടമായ മലമ്പാതകളിലൂടെ വാഹനമോടിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ചന്തകൾ, ജോലികൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവശ്യ പ്രവേശനം ബസ്സുകൾ നൽകുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെ വലിയ പട്ടണങ്ങളുമായും അവശ്യ സേവനങ്ങളുമായും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഇത് പ്രവർത്തിക്കുന്നു. 2.സാമ്പത്തിക വളർച്ചയും സ്ഥിരതയും: തൊഴിലാളികളെ ജോലിയുമായി ബന്ധിപ്പിക്കാൻ ബസ്സുകൾ സഹായിക്കുന്നു, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു. 3.പാരിസ്ഥിതിക സുസ്ഥിരത: നിരവധി യാത്രക്കാരെ വഹിക്കുന്നതിലൂടെ, ബസ്സുകൾ റോഡിൽ വ്യക്തിഗത കാറുകളുടെ എണ്ണം കുറയ്ക്കുന്നു, ഇത് പ്രതിശീർഷ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മലയോര മേഖലകളിലെ ദുർബലമായ ആവാസവ്യവസ്ഥയ്ക്ക് ഇത് നിർണായകമാണ്. കുറഞ്ഞ ഗതാഗതക്കുരുക്കും വിഭവങ്ങളുടെ സംരക്ഷണവും ഇത് ഉറപ്പാക്കുന്നു. 4.സാമൂഹിക ഉൾക്കൊള്ളലും ക്ഷേമവും: പൊതുഗതാഗതം സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രായമായവർക്കും സ്വകാര്യമായി യാത്ര ചെയ്യാൻ കഴിയാത്തവർക്കും. ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിനും സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ഇത് ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു. മലയോര മേഖലകളിലെ പൊതു ബസ്സ് സർവീസ് ഒരു സൗകര്യം മാത്രമല്ല; ഈ തനതായ പ്രദേശങ്ങളുടെ സഞ്ചാരം, സാമ്പത്തിക ക്ഷേമം, സാമൂഹിക ഉൾക്കൊള്ളൽ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയ്ക്ക് അടിത്തറയിടുന്ന ഒരു അടിസ്ഥാന ആവശ്യകതയാണിത്. ഈ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതും അവയിൽ നിക്ഷേപിക്കുന്നതും മലയോര സമൂഹങ്ങളുടെ വികസനത്തിനും അതിജീവനത്തിനും നിർണായകമാണ്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സർവീസ് നടത്തിയിരുന്ന ഈ ബസ്സ് പെട്ടെന്ന് നിർത്തിയതോടെ ഗ്രാമീണ പ്രദേശത്തെ ജനത പെരുവഴിയിലായിരിക്കുകയാണ്. ഒരു ഗ്രാമീണ സർവീസ് എന്ന നിലയിൽ ഈ ബസ്സ് സർവീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഗതാഗത മന്ത്രിയോട് അഭ്യർത്ഥിച്ചു.

കോട്ടയം

കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു

ഈരാറ്റുപേട്ട: ആന പ്രേമികളുടെ ഇഷ്ട താരമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. രോഗങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു.   ഈരാറ്റുപേട്ട പരവൻപറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പൻ കോടനാട് ആനകളരിയിൽ നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളിൽ ഒന്നായിരുന്നു.  കോടനാട് ആനക്കളരിയിലെ അവസാന ലേലംവിളിയിലൂടെ ഈരാറ്റുപേട്ട പരവൻപറമ്പിൽ വെള്ളൂക്കുന്നേൽ വീട്ടിലെത്തിയ ആരാം എന്ന കൊച്ചുകുറുമ്പനാണ് പിന്നീട് ആനപ്രേമികളുടെ മനസ്സിനെ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യമായ ഈരാറ്റുപേട്ട അയ്യപ്പനായി മാറിയത്. പരവൻപറമ്പിൽ വെള്ളൂകുന്നേല് കുഞ്ഞൂഞ്ഞ്ചേട്ടന് എന്ന ജോസഫ് തോമസും ഭാര്യ ഈത്താമ്മയും ചേർന്നാണ് ആരാമിനെ വാങ്ങാൻ തീരുമാനിക്കുന്നത്. 1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം. കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാൻ അധികകാലം വേണ്ടിവന്നില്ല. ഉത്സവകാലംകഴിഞ്ഞ് അയ്യപ്പന് ഈരാറ്റുപേട്ടയിലെത്തുന്നനാൾ ഇഷ്ടക്കാർക്കൊക്കെ ഉത്സവമായിരുന്നു. 

കോട്ടയം

പൂഞ്ഞാർ മണ്ഡലത്തെ വന്യജീവി ആക്രമണ വിമുക്തമാക്കുക ലക്ഷ്യം -അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിയോജകമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും, മനുഷ്യജീവനും കാർഷിക വിളകളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, കൃഷി വകുപ്പ് മുഖേന RKVY ഫണ്ട്, നബാർഡ്, ഫണ്ട് എന്നീ ഫണ്ടുകൾ സംയോജിപ്പിച്ച് 7.34 കോടി രൂപ അനുവദിച്ചാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 30 കിലോമീറ്ററോളം വരുന്ന വനമേഖല പൂർണ്ണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി സുരക്ഷിതത്വമാക്കുന്നതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. ഇതിൽ ഒന്നാം ഘട്ടമായി കോയിക്കക്കാവ് മുതൽ പായസപ്പടി 9.5 കിലോമീറ്ററും, മഞ്ഞളരുവി മുതൽ പാക്കാനം വരെ 3.7 കിലോമീറ്ററും ഒന്നാം ഘട്ടമായി തൂക്ക് സൗരവേലുകൾ സ്ഥാപിച്ചു. കിടങ്ങ്, ഹാങ്ങിങ് ഫെൻസ്, സോളാർ ഫെൻസ് എന്നിവ സ്ഥാപിച്ച് വന്യജീവി ആക്രമണം പൂർണ്ണമായും പ്രതിരോധിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാറിനെ മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ ആഗ്രവാൾ, വനം വകുപ്പ് എരുമേലി റേഞ്ച് ഓഫീസർ കെ. ഹരിലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി സാബു, ജനപ്രതിനിധികളായ സുകുമാരൻ, സനില രാജൻ, സി.സി തോമസ്, കൃഷി ഓഫീസർമാരായ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കളായ സംഘടന നേതാക്കളായ ഉണ്ണി രാജ് പത്മാലയം, ടി.ഡി. സോമൻ, വി.സി രവീന്ദ്രൻ നായർ, ടി.വി പ്രസന്നകുമാർ, കെ.കെ ജനാർദ്ദനൻ, ലിജോ പുളിക്കൽ, പി.ജി റെജിമോൻ, പി.വി ശിവദാസ്, എം.ഡി ശ്രീകുമാർ വർമ്മ, കെ.കെ ഷൈലേന്ദ്രൻ, പി.ജെ ഭാസ്‌കരൻ, രാജേഷ് കീർത്തി, വി.കെ ചെല്ലപ്പൻ, സി.സി. രാധാകൃഷ്ണൻ, വി.എ മോഹനൻ, വി.പി ജനാർദ്ദനൻ നാരായണൻ മേനോത്ത്, ബി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.    

കോട്ടയം

കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഇന്ന് എത്തുo. ജോസ്.കെ.മാണി എം.പി

കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതു തെളിവെടുപ്പ് ഇന്ന് ചൊവ്വാഴ്ച നടത്തുമെന്ന് ജോസ്.കെ.മാണി എം.പി അറിയിച്ചു' സമീപന പാതയ്ക്കായി 2020-ൽ 13.39 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നുള്ള ഇടപെടലിനെ തുടർന്നാണ് 2013-ലെ കേന്ദ്ര ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത്. ഉചിതവും അർഹതപ്പെട്ടതുമായ നഷ്ട പരിഹാരം ഉറപ്പാക്കുകയാണ് പOന റിപ്പോർട്ടിൻ്റെ ലക്ഷ്യം. ഇതിനായി കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പൂവരണി വില്ലേജിലെ ഒൻപത് സർവ്വേ നമ്പറുകളിലായുള്ള 32.919 ആർ സ്ഥലമാണ് സമീപനപാതയ്ക്കായി മാത്രം ഏറ്റെടുക്കുക. സമീപന പാത നിർമ്മാണം പൊതുമരാമത്ത് വകുപ്പിനാണ് ചുമതല.പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും സമീപത പാത വരെയുള്ള ഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബി ഫണ്ട് വഴിയാണ് നടപ്പാക്കുക എന്നും ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു അദ്ദേഹം പറഞ്ഞു.

കോട്ടയം

മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ

കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു.  എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.  യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), നിഷാൻ ഷറഫ് (എം.ഡി സെമിനാരി കോട്ടയം), മുഹമ്മദ് റയാൻ ഷാ (എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥലങ്ങൾ നേടി. മലർവാടി ജില്ലാ രക്ഷാധികാരി പി.എ. മുഹമ്മദ് ഇബ്രാഹിം, കാഞ്ഞിരപ്പള്ളി സബ്ജില്ല രക്ഷാധികാരി ഒ.എസ്. അബ്ദുൽ കരീം, മലർവാടി ജില്ലാ കോർഡിനേറ്റർ സാജിദ് നദ്‌വി, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ അഫ്സൽ ചങ്ങനാശ്ശേരി, കെ.എം.ഇ.ബി ജില്ലാ സെക്രട്ടറി അസ്‍ലം ഷാജി എന്നിവർ മത്സരം നിയന്ത്രിച്ചു.വിജയികളായവർ സെപ്റ്റംബർ 13ന് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാറ്റുരയ്ക്കും.