വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം :സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കയത്ത് AIYF -AISF നേതൃത്വത്തിൽ നടന്ന യുവജന വിദ്യാർത്ഥി സംഗമം റവന്യൂ മന്ത്രി സ. അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ : ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ച യുവജന സംഗമത്തിൽ പാർട്ടി മുണ്ടക്കയം മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു, AISF സംസ്ഥാന പ്രസിഡൻ്റ് ബിപിൻ എബ്രഹാം, സിപിഐ സംസ്ഥാന കൗൺസിൽ അംഗം O P A സലാം, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, AIYF ജില്ലാ ഭാരവാഹികളായ ഷമ്മാസ് ലത്തീഫ്, കെ രഞ്ജിത്ത് കുമാർ, AISF ജില്ലാ ഭാരവാഹികളായ അഖിൽ കെ യു, ജിജോ ജെ ജോസഫ്, സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ജ്യോതിരാജ്, സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനിൽ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, AISF സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് തമ്പി, AIYF മണ്ഡലം സെക്രട്ടറി അജിത മോൾ പി സതീഷ് തുടങ്ങിയവർ സംസാരിച്ചു. ദിലീഷ് ദിവാകരൻ, ശ്രീജിത്ത് ടി ആർ, സുലോചന സുരേഷ്, T P റഷീദ്, ദീപക് ദിലീഷ്, രഞ്ജിത്ത്, മേഘ സുരേഷ്, ദിൽഷിത്, ജെസ്മി മുരളി, ഷൈല സിബി തുടങ്ങിയവർ യുവജന സംഗമത്തിന് നേതൃത്വം നൽകി.

കോട്ടയം

പാലാ കൊട്ടാരമറ്റം ബസ് ടെർമിനൽ കെട്ടിട വരാന്തയിൽ രക്ത കറകൾ

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻറ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വ്യാപകമായി രക്ത കറകൾ കാണപ്പെട്ടു.ഇന്ന് രാവിലെ കട തുറക്കാൻ വന്ന വ്യാപാരികളാണ് രക്തകറ കണ്ടത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകൾ വീണ നിലയിലാണ് കാണപ്പെടുന്നത് .പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്

കോട്ടയം

മുണ്ടക്കയം - വാഗമൺ റോഡ് നിർമ്മാണം. 17 കോടി രൂപ അനുവദിച്ച് ടെൻഡറായി

ഈരാറ്റുപേട്ട : നാഷണൽ ഹൈവേ 183 ൽ മുണ്ടക്കയത്തുനിന്നും ആരംഭിച്ച് കൂട്ടിക്കൽ- ഏന്തയാർ -ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന  ബി എം ബി സി നിലവാരത്തിലുള്ള സംസ്ഥാനപാത അവിടെനിന്നും 7 കിലോമീറ്റർ ദൂരത്തിൽ പുതുതായി റോഡ് നിർമ്മിച്ച് വാഗമണ്ണിൽ എത്തിച്ച് പുതിയ മുണ്ടക്കയം - വാഗമൺ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് 17 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ക്ഷണിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടുകൂടി പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏറ്റവും സൗകര്യപ്രദവും, മികച്ചതുമായ പാതയായി ഇത് മാറും. കൂടാതെ നാഷണൽ ഹൈവേയിൽ നിന്നും നേരിട്ട് വാഗമണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുന്നതും ഈ റോഡ് മാർഗ്ഗത്തിലൂടെ ആകും. അതുപോലെതന്നെ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട് യാഥാർത്ഥ്യമാകുന്നതോടുകൂടി ആഭ്യന്തര,വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിമാനമാർഗ്ഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽ നിന്നും 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണ്ണിൽ എത്തിച്ചേരുന്നതിനും കഴിയും.വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്നതുമൂലം ഈ പ്രദേശത്തേക്ക് മുൻപ് വിനോദ സഞ്ചാരികൾ കാര്യമായി എത്തിച്ചേർന്നിരുന്നില്ല. ആയതിനാൽ ഇതുവഴി ഉന്നത നിലവാരത്തിൽ റോഡ് ഗതാഗതം സാധ്യമാകുന്നതോടുകൂടി ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഏറെ ടൂറിസം വികസന സാധ്യതകളും ഉണ്ട്. ഇപ്പോൾ വാഗമണ്ണിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിനോദസഞ്ചാരികളുടെ ബാഹുല്യം പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി വികസിപ്പിച്ച് വാഗമണ്ണിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി നാടിന്റെ പുരോഗതിയും കൈവരിക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു. 7 കിലോമീറ്റർ ദൂരത്തിൽ ശരാശരി 10 മീറ്റർ വീതിയിലുള്ള റോഡിൽ ഡബിൾ ലൈനായി 7 മീറ്റർ വീതിയിലാണ് ബി എം ബി സി നിലവാരത്തിൽ ടാറിങ് നടത്തുക. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഓടകൾ, കലുങ്കുകൾ, സൈഡ് കോൺക്രീറ്റിങ്, റോഡ് സുരക്ഷാക്രമീകരണങ്ങൾ മുതലായവ എല്ലാം ഉൾപ്പെടുത്തി മികച്ച നിലവാരത്തിലാണ് റോഡ് നിർമ്മാണം ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് മാസം പതിനൊന്നാം തീയതി വരെ ടെൻഡർ സമർപ്പിക്കാവുന്നതും പതിനാലാം തീയതി ടെൻഡർ ഓപ്പൺ ചെയ്യുന്നതുമാണ്. മികച്ച കരാറുകാരെ കണ്ടെത്തി ടെൻഡർ ഉറപ്പിച്ച് എത്രയും വേഗത്തിൽ നിർമ്മാണം പ്രവർത്തികൾ ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്യുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

വീണ്ടും അമിനിറ്റി സെന്റർ അടച്ചുപൂട്ടി;

പാലാ : പാലാ നഗരത്തിലെ 'അമിനിറ്റി സെന്റർ' അനിശ്ചി തമായി  അടച്ചിട്ടിട്ടിരി ക്കുന്നതിനെതിരെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.നഗരത്തിൽ ളാലം തോടിനു സമീപം നിർമിച്ചിരിക്കുന്ന 'അമിനിറ്റി സെന്ററു' മായി ബന്ധപ്പെട്ട പരാതികൾക്കും വിവാദങ്ങൾക്കും പദ്ധതിയോളോം തന്നെ പഴക്കമുണ്ട്.നിർമ്മാണം പൂർത്തിയാക്കി ഉദ് ഘാടനം നടത്തിയിട്ടും സ്ഥാപനം കൃത്യമായി തുറന്നു കൊടുക്കാത്തതുതന്നെയാണ് അതിന് കാരണം. ഗ്രീൻ ടൂറിസം പദ്ധതിപ്രകാരം നാലു കോടി 19 ലക്ഷം രൂപ ചിലവഴിച്ച്   'ലണ്ടൻ പാലം'മാതൃകയിലുള്ള തൂക്കുപാലവും മിനി പാർക്കും ഓപ്പൺ സ്റ്റേജുമൊക്കചേർന്ന 'അമിനിറ്റി സെന്റർ ' നിർമിച്ചത്. 2020 ൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു,അഞ്ചു വർഷം പിന്നിടുമ്പോൾ, ഇപ്പോൾ മാത്രമല്ല എപ്പോഴും അടഞ്ഞു തന്നെയാണ് ഈ സ്ഥാപനം! പാലായുടെ പുരോഗതിയും ക്ഷേമവും  തങ്ങളുടെ പ്രാഥമിക കടമയായിരിക്കെ, നികുതിപ്പണം ഉപയോഗിച്ച് നാടിനായി നിർമിച്ച ഈ സംരംഭം ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പാലാ നഗര ഭരണകൂടത്തിന് ഒഴിവാകാനാകില്ലെന്നും, lതുരുമ്പെടുത്തും കാടുകയറിയും, ജനങ്ങൾക്ക്‌ ഉപകാരപ്പെടാതെ ഈ സ്ഥാപനം പാഴായതിൽ സംസ്ഥാന സർക്കാരും, പ്രാദേശിക സർക്കാരും തുല്യപ്രതികളാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി പറഞ്ഞു.അമിനിറ്റി സെന്റർ' തുറന്നു പ്രവർത്തിപ്പിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർക്ക്‌ അപേക്ഷ നൽകിയതായും അദ്ദേഹം പറഞ്ഞു.

കോട്ടയം

തീക്കോയിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തീക്കോയിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയീട്ടി കുട്ടിയാനിക്കൽ സോണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കോയി ടൗണിൽ ഉള്ള കെട്ടിടത്തിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പറയുന്നു. സമീപത്തെ ഹോട്ടലിൽ ജീവനക്കാരൻ ആയിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

കോട്ടയം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ചേതൻകുമാർ മീണ കോട്ടയം കളക്ടർ.

തിരുവനന്തപുരം: ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി.

കോട്ടയം

പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്കു ഇടിച്ചു കയറി;

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി. ഡ്രൈവർ ചുഴലി ബാധിച്ച് കുഴഞ്ഞ് വീണതിനെ തുടർന്നാണ് സ്വകാര്യ ബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാൻഡിലേയ്ക്കു പാഞ്ഞു കയറിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30 ഓടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന മൈബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് ഇറങ്ങിയ ബസ് അതിവേഗം നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷാ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിന്നും ഓട്ടോഡ്രൈവർമാർ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. പാമ്പാടി പൊലീസ് സ്ഥലത്ത് എത്തി.

കോട്ടയം

പറഞ്ഞ സമയത്ത് കാർ നൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കോട്ടയം: വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി.2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് വിവാഹാവശ്യത്തിനായി കാർ വാടകയ്ക്കെടുക്കേണ്ടിവന്നു.  2023 ആദ്യം കമ്പനി ഈ മോഡൽ കാറുകളുടെ വിൽപന നിർത്തലാക്കിയെങ്കിലും പരാതിക്കാരനെ അറിയിക്കുകയോ അഡ്വാൻസ് തുക തിരിച്ചുനൽകുകയോ ചെയ്തില്ല. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. ഡെലിവറി തീയതി താത്കാലികമായി മാത്രമേ നൽകിയിട്ടുള്ളൂവെന്നും ബുക്ക് ചെയ്ത വേരിയന്റ് നിർത്തലാക്കിയ കാര്യം പരാതിക്കാരനെ കൃത്യമായി അറിയിച്ചിരുന്നുവെന്നുമുള്ള എതിർകക്ഷികളുടെ വാദം തെളിവുകളില്ലാത്തതിനാൽ കമ്മിഷൻ അംഗീകരിച്ചില്ല. വാഹനത്തിന്റെ നിർമാണം നിർത്തുന്ന വിവരം ഡീലറെ മുൻകൂട്ടി അറിയിക്കുകയും ബുക്കിംഗ് സ്വീകരിക്കരുതെന്നു നിർദ്ദേശിക്കുകയും ചെയ്യേണ്ടിയിരുന്നെന്നും ഡീലറുടെ വീഴ്ചകൾക്ക് വാഹന നിർമാതാവായ ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് പൂർണമായും ബാധ്യസ്ഥരാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരന്റെ സമ്മതമോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഏകപക്ഷീയമായി ഓർഡർ റദ്ദാക്കിയത് സേവനം നൽകുന്നതിലെ പോരായ്മയും അനുചിത വ്യാപാര നയമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഡീലറായ പോപ്പുലർ ഹ്യൂണ്ടായ് അഡ്വാൻസ് തുകയായ 10000 രൂപ പണം നൽകിയ തീയതി മുതൽ 12 ശതമാനം നിരക്കിൽ തിരികെ നൽകണമെന്നും പരാതിക്കാരനുണ്ടായ മാനസിക വേദനയ്ക്കും അസൗകര്യത്തിനും നഷ്ടപരിഹാരമായി ഹ്യൂണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ നൽകണമെന്നുമാണ് അഡ്വ. വി.എസ്. മനുലാൽ പ്രഡിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.