വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ-മീറ്റ് 2025; സ്വാഗതസംഘം രൂപീകരിച്ചു

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ (IAPA)  'എഡ്യു മീറ്റ് 2025' - ന് കോട്ടയം ആതിഥേയത്വമരുളുന്നു.കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ മെയ്‌ 17 നാണ് പ്രോഗ്രാം.കേരളത്തിലെ അക്യുപങ്ചർ ചികിത്സകരുടെ സംഘടനയായ ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ്റെ ( IAPA ) തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് എഡ്യൂ മീറ്റിൽ പങ്കെടുക്കുന്നത്. ഇതിനോടകം ജന മനസ്സുകളിൽ വലിയ സ്വാധീനം ചെലുത്താൻ അക്യുപങ്ചർ ചികിത്സക്ക്  സാധിച്ചിട്ടുണ്ട്.സംഘടനാ മെമ്പർമാർക്കായി നടത്തി വരാറുള്ള എഡ്യൂ മീറ്റ്   ഇത്തവണ പതിവിന് വിപരീതമായി  പൊതുജനങ്ങൾക്കായി  ഒരു സെഷൻ  ഈ എഡുമീറ്റിൻ്റെ പ്രത്യേകതയാണ്.കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ അക്യു. മാസ്റ്റർ. സുധീർ സുബൈറിന്റെ അധ്യക്ഷതയിൽ ഐ എ പി എ സംസ്ഥാന പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. ഷുഹൈബ് റിയാലൂ ഉൽഘാടനം ചെയ്തു.  സംസ്ഥാന ജനറൽ സെക്രട്ടറി അക്യു. മാസ്റ്റർ. സുനീർ മുക്കം, സംസ്ഥാന ട്രെഷറർ അക്യു. മാസ്റ്റർ. ഖമറുദ്ധീൻ കൗസരി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സയ്യിദ് അക്രം, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അക്യു. മാസ്റ്റർ. അൽത്താഫ് മുഹമ്മദ്‌, അക്യു. മാസ്റ്റർ. സെലീന കാസിം, സംസ്ഥാന പി ആർ ഓ അക്യു. മാസ്റ്റർ. ജുനൈദ് അഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.ഐ എ പി എ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം അക്യുപങ്ചർ പ്രാക്ടീഷനർ ജാരിഷ് സ്വാഗതവും, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അക്യുപങ്ചർ പ്രാക്ടീഷനർ അനസ് ഗഫൂർ നന്ദിയും പറഞ്ഞു.ഏറ്റവും മികച്ച രീതിയിൽ  എഡ്യൂ മീറ്റ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായും, വിവിധ പദ്ധതികൾ ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു.പ്രോഗ്രാം കൺവീനറായി ഐ എ പി എ കോട്ടയം ജില്ലാ പ്രസിഡന്റ്‌ അക്യു. മാസ്റ്റർ. സുധീർ സുബൈർ, ജോയിൻ്റ് കൺവീനറായും അക്യുപങ്ചർ പ്രാക്ടീഷണർ ഫസിൽ ഫരീദ്, ഹോസ്റ്റിംഗ് ടീം ഇൻചാർജായി അക്യുപങ്ചർ പ്രാക്ടീഷണർ ജാരിഷ് എന്നിവരെയും തെരഞ്ഞെടുത്തു.

കോട്ടയം

എന്റെ കേരളം പ്രദര്‍ശന വിപണനമേളയിൽ ശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് ആന

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന്‍ എന്ന 'കൊമ്പനെ' കാണാം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ അതേ ഗാംഭീര്യമാണ് ഇവന്. തുമ്പി കുലുക്കി ചെവികളാട്ടി നില്‍ക്കുന്ന ഈ ഇലക്ടിക്ക് ആന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്ന് കാട്ടുകയാണ് ഈ സ്റ്റാളില്‍. തൊട്ടപ്പുറത്തെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12-ഓളം സ്ത്രീകളുടെ കരവിരുതാണ് ഇവ. ഒന്നര അടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചുനല്‍കും. 2022 മുതല്‍ ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന സംഘം പ്രധാനമായും തൃശൂര്‍, കൊല്ലം മേഖലയില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ എടുക്കുന്നത്.

കോട്ടയം

പോലീസകണോ...അതോ പ്രതിയാകണോ... കാക്കി അണിയാനും ജയിലിൽ കിടക്കാനും അവസരമൊരുക്കി പോലീസ്.

കോട്ടയം: പോലീസാകണോ...അതോ പ്രതിയാകണോ... രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലിൽ കിടന്നും  പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ. അതോടൊപ്പം, അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് വകുപ്പിനെ  ബന്ധപ്പെടാനുള്ള നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ മാർഗങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രനേഡുകൾ, പിസ്റ്റളുകൾ, റിവോൾവറുകൾ, ബുള്ളറ്റ്സ്, വയർലസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈബർ സുരക്ഷയേക്കുറിച്ചുള്ള അവബോധന ക്ലാസും ക്വിസ് മൽസരവും ഇവിടെ സംഘടിപ്പിക്കുന്നു. അതേ സമയം, ജില്ലാ ജയിലിന്റെ സ്റ്റാളിലും തിരക്കേറുകയാണ്. എങ്ങനെയാണ് ഒരു ജയിലിലെ സെൽ ഉള്ളതെന്നും പ്രതിയ്ക്ക് എന്തൊക്കെ സാധനങ്ങളാണ് സെല്ലിൽ നൽകുന്നതെന്നും കാണിച്ചിട്ടുണ്ട്. തൂക്കു കയറും ജയിലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം മാത്രമല്ല, വിപണനവും ഇവിടെ തകൃതിയായി നടക്കുന്നു. ജയിൽ നിവാസികൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ, കുടകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം.  

കോട്ടയം

തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം കൂടി അനുവദിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ PHC കിണർ നവീകരണം, പാർക്കിംഗ് ഷെഡ് നിർമ്മാണം, ചുറ്റുമതിൽ പൂർത്തീകരണം എന്നീ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. PHC ലേക്കുള്ള റോഡും മുറ്റവും കോൺക്രീറ്റും ടൈൽ പാകിയും വൃത്തിയാക്കിയിട്ടുണ്ട്. സോക്ക് പിറ്റ് നിർമ്മാണവും ഇതോടൊപ്പം പൂർത്തീകരിച്ചിട്ടുണ്ട്.   PHC യിൽ മരുന്നുവാങ്ങൽ ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. PHC യിൽ മരുന്നു വാങ്ങൽ 7 ലക്ഷം, പാലിയേറ്റീവ് കെയർ 11 ലക്ഷം, ലാബ് ടെക്നീഷ്യൻ വേതനം 3 ലക്ഷം, PHC കണ്ടിജന്റ് ചാർജ് 70,000/- എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 190 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം പരിചരണം നൽകുന്നുണ്ട്. തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീക്കോയി പഞ്ചായത്തിലെ ജനങ്ങൾക്ക് പുറമേ തലനാട്, പൂഞ്ഞാർ തെക്കേക്കര, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും മരുന്നു വാങ്ങാൻ എത്തുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചില മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും എന്നാൽ അത് സമയാസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും പ്രസിഡന്റ് കെസി ജയിംസ് അറിയിച്ചു.

കോട്ടയം

ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ച ഹജിമാർക്കുള്ള വാക്സിനേഷൻക്യാമ്പും മൂന്നാംഘട്ട പഠന പരിശീലന ക്ലാസും ചെവ്വാഴ്ച കോട്ടയത്ത്

ഈരാറ്റുപേട്ട- വിരശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പഠന പരിശീലന ക്ലാസും വാക്സിനേഷന്‍ ക്യാമ്പും (മെനിഞ്ചറ്റിസ് വാക്സിനും പോളിയോ തുള്ളിമരുന്നും) 29.4.2025 തീയതി ചെവ്വാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം  അറുപുഴ ഹിദായത്തുൽ ഇസ്ലാം കമ്മ്യൂണിറ്റി  ഹാളിൽ വച്ച് നടത്തപ്പെടും* കുത്തിവെപ്പിന് വരുമ്പോൾ വെള്ള പ്രതലമുള്ള കളർ ഫോട്ടോ ചെറുത് (Size 3.5 x 3.5 cm), സ്ഥിരമായി രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മെഡിസിൻ  കഴിച്ചിട്ട് വരികയും മരുന്നിന്റെ കുറിപ്പടിയും  കൊണ്ടുവരേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

കോട്ടയം

വാക്ക് തർക്കം; പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു*

കോട്ടയം: കോട്ടയം പാലായിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പാലാ വള്ളിച്ചിറയിലാണ് സംഭവം. വള്ളിച്ചിറ സ്വദേശി വലിയകാലായിൽ ബേബിയാണ് സുഹൃത്തിന്‍റെ കുത്തേറ്റ് മരിച്ചത് വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം - സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ

പാലാ: കഴിഞ്ഞ 30 വർഷമായി പാലായിലെയും മീനച്ചിൽ താലൂക്കിലെയും കലാ സാംസ്കാരിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മറ്റ് കൂട്ടായ്മകൾക്ക് മാതൃകയാക്കാവുന്നതാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു.മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്യം നിന്ന് കൊണ്ടിരിക്കുന്ന കലകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി പോലുള്ള കൂട്ടായ്മകൾക്ക് ജനങ്ങൾ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാ ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബെന്നി മൈലാടൂർ,നഗരസഭാ വൈസ് ചെയർപേഴ്സൺ ബിജി ജോജോ,ബൈജു കൊല്ലംപറമ്പിൽ,കെ. കെ.രാജൻ,ഷിബു തേക്കേമറ്റം, വി. എം.അബ്ദുള്ള ഖാൻ,ഉണ്ണി കുളപ്പുറം,ബേബി വലിയകുന്നത്ത്,ഐഷാ ജഗദീഷ്,വിജി ആർ.നായർ,വിനയകുമാർ മാനസ,ജോണി വെട്ടിക്കുഴിച്ചാലിൽ, മോനി വി ആദ്കുഴി എന്നിവർ പ്രസംഗിച്ചു. എം എൽ എ യെയും നഗരസഭാ ചെയർമാനേയും പൊന്നാട അണിയിച്ച് ആദരിച്ചു.തുടർന്ന് ഈ വർഷത്തെ ആദ്യ പരിപാടി അമ്പലപ്പുഴ അക്ഷര ജ്വാല അവതരിപ്പിച്ച  അനന്തരം എന്ന നാടകം അരങ്ങേറി.

കോട്ടയം

കോട്ടയത്ത് 'എന്റെ കേരളം' പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്.45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. മേളയിൽ കലാസാംസ്‌കാരിക പരിപാടികളും വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന സംഗമങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഗ്രൂവ് ബാൻഡ് ലൈവ് മ്യൂസിക് ഷോ, മിമിക്രിയും ഗാനമേളയും ഡാൻസ് ഫ്യൂഷനുമുള്ള അക്മ മെഗാഷോ,സൂരജ് സന്തോഷ് ലൈവ് ബാൻഡ്, രൂപ രേവതിയുടെ വയലിൻ ഫ്യൂഷൻ സംഗീതപരിപാടി, അൻവർ സാദത്ത് മ്യൂസിക് നൈറ്റ്, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവര – പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന വിപണമേള, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക വിനോദ പരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തലുകൾ, ടൂറിസം – ക്യാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്‌കൂൾ മാർക്കറ്റ്, കായിക വിനോദ പരിപാടികൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവയും മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും.