വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി ; എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ്  മെയ് 9 വെള്ളിയാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ ആരംഭിക്കും. കോഴ്സിന്‍റെ ഔപചാരിക ഉദ്ഘാടനം ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ   ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി സുജ എം.ജി, കോഴ്സ് കോർഡിനേറ്റർ അഭിലാഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ക്യാമ്പിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ്, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐ.ആർ.എസ് എന്നിവർ കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തും.  മികച്ച പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോർജ് കരുണയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലകർ    ക്ലാസുകൾ നയിക്കും. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ  അധ്യാപകർ ബിനോയ് സി ജോർജ്, നിയാസ് എംഎച്ച്,  എലിസബത്ത് തോമസ്, പ്രിയാ അഭിലാഷ് തുടങ്ങിയവർ കോഴ്സ് കോർഡിനേറ്റർമാരായി പ്രവർത്തിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികൾക്കാണ്  കോഴ്സിൽ അഡ്മിഷൻ നൽകിയിരിക്കുന്നത്. കോഴ്സ് തികച്ചും സൗജന്യമാണ്.  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തുടർന്ന്   ഓൺലൈനായി നൽകുന്ന ക്ലാസുകളിലൂടെ കോഴ്സ് പൂർത്തീകരിച്ച് കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ആഭിമുഖ്യവും , ലക്ഷ്യബോധവും നൽകും

കോട്ടയം

കടനാട്ടിൽ 10ന് ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു

കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ  കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്. വിജയികൾക്ക് ക്യാഷവാർഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.  വിശദ വിവരങ്ങൾക്കു 7034484538, 9745346346 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിൻസ് ഫ്രാൻസീസ്, ഷൈൻ മാത്യു എന്നിവർ അറിയിച്ചു.

കോട്ടയം

സിവിൽ ഡിഫൻസ് മോക്ഡ്രിൽ നടത്തി

കോട്ടയം: ബുധനാഴ്ച വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ 'വ്യോമാക്രമണം'. നാലുമണിയായപ്പോൾ അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി. മിനിട്ടുകൾക്കുള്ളിൽ ഫയർ എൻജിൻ കുതിച്ചെത്തി എമർജൻസി എക്‌സിറ്റിന്റെ ഭാഗത്ത് ആളിപ്പടർന്ന തീയണച്ചു. തുടർന്ന് 'ആക്രമണത്തിൽ തകർന്ന' ഒന്നാംനിലയിലെ ഓഫീസിൽ കുടുങ്ങിക്കിടന്നവരെ ഏണിയും വടവും ഉപയോഗിച്ചും എമർജൻസി എക്‌സിറ്റിലൂടെയും രക്ഷിച്ച് പുറത്തെത്തിച്ചു. സൈറൺ മുഴങ്ങിയ ഉടൻ ഓഫീസുകളിലെ ലൈറ്റടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കി ഓഫീസ് മുറികൾ അടച്ച് താഴത്തെ നിലയിലെ സുരക്ഷാമുറികളിലേക്ക് ജീവനക്കാർ മാറി. അരമണിക്കൂർ കൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഓൾ ക്ലിയർ സൈറൺ മുഴങ്ങിയതോടെ എല്ലാവരും തിരികെ ഓഫീസുകളിലേയ്ക്കു പോയി. കേന്ദ്രസർക്കാരിന്റെ നിർദേശത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക്ഡ്രില്ലിന്റെ ഭാഗമായിട്ടാണ് കളക്‌ട്രേറ്റിൽ വ്യോമാക്രമണവും തുടർന്നുള്ള രക്ഷാപ്രവർത്തനവും സ്ജ്ജമാക്കിയത്.  ദുരന്തനിവാരണ അതോറിട്ടിയുടെ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള കോട്ടയം താലൂക്കോഫീസ് അടക്കമുള്ള അഞ്ചുസ്ഥലങ്ങളിലും ജില്ലയിലെ നഗരസഭകളിലും സിവിൽ ഡിഫൻസിന്റെ ഭാഗമായി വൈകിട്ട് നാലുമണി മുതൽ നാലരവരെയുള്ള സമയത്ത് മോക്ഡ്രിൽ നടത്തി.  അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ്് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേന, ആപ്്തമിത്ര എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് കളക്‌ട്രേറ്റിൽ മോക്ഡ്രിൽ സജ്ജമാക്കിയത് രക്ഷാപ്രവർത്തത്തനിന്റെ ഭാഗമായി ഒൻപതുപേരെയാണ് പുറത്തെത്തിച്ചത്. ഇതിൽ ഗുരുതര പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതും ബാക്കിയുള്ളവർക്ക് തൽസമയം പ്രഥമശുശ്രൂക്ഷ നൽകിയതും മോക്ഡ്രില്ലിന്റെ ഭാഗമായി. 57 സിവിൽ ഡിഫൻസ് -ആപ്ത മിത്രസേനാംഗങ്ങളും 30 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് മോക്ഡ്രില്ലിൽ പങ്കാളിയായത്. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രറ്റ് എസ്. ശ്രീജിത്ത്്, സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡിവൈഎസ്പി കെ.ജി. അനീഷ്, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്്, അഗ്നിരക്ഷാസേന ചങ്ങനാശേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവർ മോക്ഡ്രില്ലിനു നേതൃത്വം നൽകി.

കോട്ടയം

മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ മത്സരിക്കും

പാലാ: മെയ്‌ 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും.പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ് പി. മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്)റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ⁠ജോർജ് ജോസഫ് (മീനച്ചിൽ കോ-ഓപ്പറേറ്റീവ് ഹൗസ്സിങ് സൊസൈറ്റി)ക്ഷീര സംഘങ്ങളിൽ നിന്ന് ജോഷി മാത്യു (കടപ്ലാമറ്റം ക്ഷീര വ്യവസായ സഹ. സംഘം)പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവന ക്കാരുടെ പ്രതിനിധിയായി കെ. സി. ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി.ജി (മുത്തോലി ഈസ്റ്റ്‌ സർവീസ് സഹ. ബാങ്ക്)ഇതരസംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി അംഗം ⁠റിനോജ് മാത്യു (മീനച്ചിൽ ഈസ്റ്റ്‌ അർബൻ സഹ. ബാങ്ക്)വനിതാ പ്രതിനിധിയായി ലാലി മൈക്കിൾ (കടനാട് അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം)പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെ പ്രതിനിധിയായി രാമൻ പി.വി (വലവൂർ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം) എന്നിവർ മത്സരിക്കും.മെയ്‌ 16 നു പാലാ ളാലം സെന്റ്. ജോർജ് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.

കോട്ടയം

മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

കോട്ടയം: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.  മഴ ശക്തമാകുന്ന ദിവസങ്ങളിൽ ജില്ലാ- താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും.  രണ്ടു ദിവസം തുടർച്ചയായി മഴ പെയ്യുന്ന വില്ലേജുകളിലെ പാറമടകളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവെപ്പിക്കും.  പൊതുസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും അതുറപ്പുവരുത്തുകയും ചെയ്യണം.  തദ്ദേശ എൻജിനീയറിങ് വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിച്ച് നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കും.  എല്ലാ സ്‌കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ-സ്വയംഭരണ എൻജിനീയറിങ് വിഭാഗം വിലയിരുത്തും. അറ്റകുറ്റപ്പണികൾ നടത്തി അധ്യയനം നടത്താൻ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനാണ് ചുമതല.ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും നഗരസഭകൾക്ക് രണ്ടുലക്ഷം രൂപ വീതവും ദുരന്തപ്രതികരണ നിധിയിൽ നിന്നനുവദിക്കും.ക്യാമ്പുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. മഴക്കാല രോഗങ്ങൾക്കുള്ള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നുറപ്പാക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതി തയാറാക്കും. മരുന്നുകളും ഉറപ്പാക്കും.  മുഴുവൻ പാലങ്ങളുടെയും ബലം പരിശോധിച്ച് മഴക്കാലത്ത് വാഹന ഗതാഗതം നിരോധിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കും.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്ക് നൽകിയ ടി.വി., മൊബൈൽ ഫോൺ എന്നിവ തഹസീൽദാർമാർക്ക്  ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.   

കോട്ടയം

ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ ജില്ലാ ടീൻസ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. 'തഅമ്മുൽ: പ്രതീക്ഷയുടെ പ്രഭാതങ്ങൾ വിദൂരമല്ല' എന്ന അവധിക്കാല ക്യാമ്പയിനോടനുബന്ധിച്ചാണ്  ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സജീദ് പി.എം. ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും ഇലവീഴാപൂഞ്ചിറയിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ആരിഫ് അൻസാരി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, ടീൻസ് മീറ്റ് ജില്ലാ കോഡിനേറ്റർ മുഖ്താർ നജീബ് എന്നിവർ സംസാരിച്ചു.  

കോട്ടയം

കോട്ടയം പൊൻകുന്നം സ്വദേശിയായ പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി! പ്രതിയെന്ന് സംശയിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുട‌ങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് വിവരം. വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നോവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അതൊരു വാടകയ്‌ക്കെടുത്ത വാഹനമാണെന്ന് മനസിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മരിച്ച നീതുവിന്റെ ആണ്‍സുഹൃത്തിലേക്ക് എത്തി നില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത അന്‍ഷാദിനെ ചോദ്യം ചെയ്തുവരികയാണ്.  

കോട്ടയം

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. കാർഡ് ഒഴികെയുള്ള എല്ലാ ബാങ്കിങ് സൗകര്യങ്ങളും ഇന്ന് ട്രഷറികളിൽ ലഭ്യമാണ്.അർഹതപ്പെട്ട പണം പോലും തരാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെയാണ് സംസ്ഥന സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന വർഷം 33000 കോടി രൂപ കേന്ദ്ര സഹായം ലഭിച്ചിടത്ത് ഈ വർഷം കിട്ടിയത് 6000 കോടി മാത്രം. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അണാ പൈസ പോലും കേന്ദ്ര സർക്കാർ മുടക്കിയില്ല. മുണ്ടക്കയത്തെ സബ് ട്രഷറിയുടെ നിർമാണം ഒൻപതു മാസം കൊണ്ടുപൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപ്പാലം,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി.വി. അനിൽകുമാർ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജു മോൻ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ് കെ. ജെ. ജോസ് മോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ജി. രാജു, കെ.എസ്.രാജു, ചാർലി കോശി, ടി.സി. സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം, സംഘടനാപ്രതിനിധികളായ പ്രദീപ് പി. നായർ, ഷെമീർ വി. മുഹമ്മദ്, രഞ്ജു കെ. മാത്യു, കെ.എ. ദേവസ്യജെ. ജോൺ, എന്നിവർ പ്രസംഗിച്ചു.