വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

റജബ് പിറന്നു; മിഅ്റാജ് ദിനം 28 ന്*

കോഴിക്കോട് : ജമാദുല്‍ ആഖിർ 29ന് ഇന്ന് (ബുധൻ) റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ റജബ് ഒന്ന് നാളെയും അതനുസരിച്ച്‌ മിഅ്റാജ് ദിനം (റജബ് 27) ജനുവരി 28 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, എന്നിവർ അറിയിച്ചു.  

പ്രാദേശികം

പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ

ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള സര്‍വസന്നാഹങ്ങളുമായി ടീം അപകട സ്ഥലത്തേക്ക് കുതിച്ചു. അവിടെയെത്തിയപ്പോള്‍ പരസ്പരം തിരിച്ചറിയാനാവാത്തവിധം കോടമഞ്ഞും മരം കോച്ചുന്ന തണുപ്പുമായിരുന്നു. ഒരുവേള അന്ധാളിച്ചു നിന്നെങ്കിലും എല്ലാവരും പ്രാര്‍ഥന നിര്‍വഹിച്ച് ഊര്‍ജം സംഭരിച്ച് ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് അറുനൂറ് അടിയോളം താഴ്ചയുള്ള കൊക്കയിലേയ്ക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍ മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇവയെയെല്ലാം വകഞ്ഞുമാറ്റി ഹെഡ് ലൈറ്റിന്റെ (ടോര്‍ച്ച്) വെളിച്ചത്തില്‍ അവര്‍ മുന്നോട്ടുനീങ്ങി. ഏതാണ്ട് 350 അടി താഴെയെത്തിയപ്പോള്‍ യുവാവിന്റെ മൃതദേഹം കാണാന്‍ സാധിച്ചു. മറ്റൊരു റോപ്പിലൂടെ സ്ട്രച്ചറും ഇറക്കി. വളരെ പ്രയാസപ്പെട്ട് മൃതദേഹം സ്ട്രച്ചറിലാക്കി ബന്ധിച്ച് സാവധാനം ലക്ഷ്യത്തിലേക്ക് നീങ്ങി. രണ്ടര മണിക്കൂര്‍ നീണ്ട സാഹസിക പ്രവര്‍ത്തനങ്ങളിലൂടെയാണ് മൃതദേഹം മുകളിലെത്തിച്ചത്. ഫയര്‍ഫോഴ്‌സ് സംഘവും സന്നദ്ധ സംഘടനകളും നാട്ടുകാരും നന്മക്കൂട്ടത്തോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

മരണം

ഷറഫുന്നിസ (72) നിര്യാതയായി.

ഈരാറ്റുപേട്ട. കാരയ്ക്കാട് കൊടിത്തോട്ടത്തിൽ കൊച്ചുമുഹമ്മദിൻ്റെ ഭാര്യ ഷറഫുന്നിസ (72) നിര്യാതയായി.പരേത കോട്ടയം കോയിപ്പുറം കുടുംബാംഗം മക്കൾ,ഷീന, ഹബീബ് , അസീം,മരുമക്കൾ: റസാക്ക് മoത്തിൽ ,ഷെറിൻ, ഷാമില 'കബറടക്കം നാളെ രാവിലെ 10ന് പുത്തൻപള്ളി ഖബർസ്ഥാനിൽ

കോട്ടയം

ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഡെലിവറി ബോയിക്ക് ദാരുണാന്ത്യം

കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു യുവാവ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

പ്രാദേശികം

മരങ്ങൾ മുറിച്ചു മാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എഫ്.എച്ച്.സി പരിസരത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നഗരസഭ ഓഫർ ക്ഷണിച്ചു. ഓഫറുകൾ 2025 ജനുവരി ഏഴ് രാവിലെ 11.30 ന് മുമ്പായി ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ പകർപ്പുൾപ്പെടെ നഗരസഭാ ഫ്രണ്ട് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ഓഫറുകൾ സ്വീകരിക്കുന്നതല്ല.വിശദവിവരങ്ങൾ പ്രവർത്തി ദിവസം ഈരാറ്റുപേട്ട നഗരസഭാ ആർ2 സെക്ഷനിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.

കോട്ടയം

എരുമേലി കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു.

എരുമേലി കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

കോട്ടയം

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്.

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി സുഹൃത്തുക്കൾ പുറത്തിറങ്ങിയ സമയം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവുമായി കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

കേരളം

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം.

തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും ‌മടങ്ങുകയും ചെയ്യാം.    നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം.അഞ്ചുവർഷത്തേക്ക്‌ 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാൻ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു.നിലവിലെ ജില്ലാ പെർമിറ്റിൽ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല.