വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

പഠനയാത്രയിൽ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി

പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ തുക നിശ്ചയിക്കേണ്ടതാണെന്നും വിദ്യാർഥികൾക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.  നിലവിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി പഠനയാത്രകൾ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വൻതുക നിശ്ചയിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകാൻ കുട്ടികളെ നിർബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി സർക്കുലർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാൽ അതിന്റെ സാമ്പത്തികബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം- ഉത്തരവ് പറയുന്നു.ഈ നിർദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്. സ്കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച് സർക്കാർ മുമ്പു നൽകിയ മാർഗനിർദ്ദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാഹനത്തിന്റെ വിശദാംശങ്ങൾ (ഇൻഷൂറൻസ്, ഫിറ്റ്നസ്, പെർമിറ്റ്), ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നൽകുകയും വേണം.പഠനയാത്രയ്ക്ക് പി.ടി.എ തീരുമാനം, കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉണ്ടാവണം. പ്രധാനാധ്യാപകർ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. രാത്രിയാത്ര പാടില്ല. യാത്ര കഴിഞ്ഞുവന്നാൽ വിശദമായ ടൂർ റിപ്പോർട്ട് നൽകുകയും വേണം.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് -ഡിബേറ്റ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ പരിഷ്കാരം ഇന്ത്യൻ ജനാധിപത്യത്തിന് ഗുണമോ ദോഷമോ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡിബേറ്റ് നടക്കുക. ഒരു സ്കൂളിൽ നിന്നും രണ്ട് അംഗങ്ങളുള്ള ഒരു ടീമിനാണ് പങ്കെടുക്കാവുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടീമിന് 5000 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നൽകും. രണ്ടാം സമ്മാനാർഹർക്ക് 3000 രൂപ ക്യാഷ് പ്രസും മൊമെന്റോയും നൽകും. മൂന്നാം സമ്മാനാർഹർക്ക് 1500 രൂപ ക്യാഷ് പ്രൈസും മൊമെന്റോയും ആണ് നൽകുക. 6-ാം തീയതി തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. സുജ എം.ജി : +91 70124 67834, ഖലീൽ മുഹമ്മദ് : 98475 52134, എലിസബത്ത് തോമസ് : +91 81139 87242.

പ്രാദേശികം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പിണ്ണാക്കനാട്: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

കേരളം

ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത്. മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുകയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം, നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. എന്നാൽ, സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്‍റെ നിലപാട്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.  

കേരളം

കേരളത്തിൽ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.  ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ഈ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.   •⁠  ⁠പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. •⁠  ⁠അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. •⁠  ⁠വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക. •⁠  ⁠യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. •⁠  ⁠ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. •⁠  ⁠ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. •⁠  ⁠കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക  

കോട്ടയം

മാലിന്യമുക്തം നവകേരളം :കോട്ടയം ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ

കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി, ളാലം, പാമ്പാടി, ഈരാറ്റുപേട്ട എന്നീ നാല് ബ്ലോക്കു പഞ്ചായത്തു പരിധിയിലെയും ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലെയും മുഴുവൻ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.കടുത്തുരുത്തി ബ്ലോക്കിലെ മുഴുവൻ കലാലയങ്ങളും ഹരിത കലാലയങ്ങളുമായി. ജൈവ അജൈവ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി ഹരിതകേരളം മിഷൻ നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാർച്ച് 30 നു മുൻപായി ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.കടുത്തുരുത്തി ബ്ലോക്കിലെ കടുത്തുരുത്തി, കല്ലറ, മുളക്കുളം, വെള്ളൂർ, ഞീഴൂർ, തലയോലപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 76 വിദ്യാലയങ്ങളും, ളാലം ബ്ലോക്കിലെ ഭരണങ്ങാനം, കരൂർ, കൊഴുവനാൽ, കടനാട്, മീനച്ചിൽ, മുത്തോലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 81 വിദ്യാലയങ്ങളും പാമ്പാടി ബ്ലോക്കിലെ മണർകാട്, അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 99 വിദ്യാലയങ്ങളും ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തീക്കോയി, തലനാട്, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 73 വിദ്യാലയങ്ങളും ഏറ്റുമാനൂർ നഗരസഭയിലെ 18 വിദ്യാലയങ്ങളും ഈരാറ്റുപേട്ട നഗരസഭയിലെ 15 വിദ്യാലയങ്ങളും ആണ് സമ്പൂർണഹരിതാഭമായത്. ക്യാമ്പയിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജെ.എസ് ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ സെന്റ് ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൺസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ്ജ് പളളി, കുമരകം ഗ്രാമപഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നീ ആറ് കേന്ദ്രങ്ങൾ ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഇത്തരത്തിൽ ജില്ലയിൽ മുപ്പത് കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നീ മൂന്നു കേന്ദ്രങ്ങൾ ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത സ്ഥാപനങ്ങളായി മാറുന്ന പ്രവർത്തനവും ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ ഏകോപനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

കേരളം

31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ്പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18 വരെ അപേക്ഷിക്കാം.  2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. അതിനായി http://www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകണം. പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം.  പേര്  ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൌട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ അതാത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ http://ec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 

കേരളം

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവയിറങ്ങി

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവയിറങ്ങി. ബുധനാഴഴ്ച‌ പുലർച്ചെ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കൾ കാറിൽ പോകുന്നതിനിടെ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു.കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളംവച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.