വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വാങ്ങുന്ന കർഷകർ കൃഷി ഭൂമി സംബന്ധിച്ച് വിവരങ്ങൾ സെപ്റ്റംബർ 30 നകം രജിസ്റ്റർ ചെയ്യണം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നും പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം 2000 രൂപ വാങ്ങുന്ന എല്ലാ കർഷകരും തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച് വിവരങ്ങൾ സെപ്റ്റംബർ 30 നകം എയിംസ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതും E-KYC പൂർത്തീകരിക്കേണ്ടതുമാണ്. കർഷകർക്ക് സ്വന്തമായോ അക്ഷയ സേവനകേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ മുഖാന്തിരമോ ഇവ പൂർത്തിയാകാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്കു തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഈരാറ്റുപേട്ട കൃഷി ഭവനുമായി ബന്ധപ്പെടുക. Ph: 9383470758

കോട്ടയം

യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ

തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ.ചേർപ്പുങ്കൽ ബി വി എം കോളേജിൽ വിജയവീഥി പഠന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും സർഗപ്രതിഭയെയും പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിനും അതുവഴി തൊഴിൽ തേടി നാടുവിടാനിരിക്കുന്ന യുവാക്കളെ ഇവിടെ തന്നെ തൊഴിൽ ദായകരാക്കി മാറ്റുന്നതിനുമുള്ള കർമ്മ പരിപാടികളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് വിജയവീഥി പദ്ധതി ആവിഷക്കരിച്ച് നടപ്പിലാക്കുന്നത്. കിടങ്ങൂർ പഞ്ചായത്തിലെ അംഗീകൃത പഠന കേന്ദ്രമായി ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദേശത്തെ അഭ്യസ്ഥ വിദ്യരായ യുവജനങ്ങൾക്ക് മത്സരപരീക്ഷ കളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ പ്രാപ്തമായ പഠനപരിശീലന പദ്ധതിയാണ് വിജയവീഥിയിലൂടെ നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതകളായി കണക്കാക്കി, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന പ്രാഥമിക പരീക്ഷ കളുടെ ശാസ്ത്രീയാടിത്തറയുള്ള പഠനപരിശീലനങ്ങളാണ് വിജയവീഥി പദ്ധതിയിലൂടെ പ്രാവർത്തികമാക്കുക. ചടങ്ങിൽ കോളേജ് മാനേജർ റവ ഫാ ജോസഫ് പനാമ്പുഴ അധ്യക്ഷനായിരുന്നു. കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റ് ബോബി മാത്യു കീക്കോലിൽ, , പ്രിൻസിപ്പൽ റവ ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ബർസാർ ഫാ സ്കറിയ മലമാക്കൽ, തുടങ്ങിയവർ സംസാരിച്ചു. ആറുമാസക്കാലം ദൈർഘ്യമുള്ള പരിശീലന പദ്ധതി ഏവർക്കും താങ്ങാവുന്ന തരത്തിലുള്ള ഫീസ് ഘടനയോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പഠിതാക്കൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്. പ്രവേശനം നേടുന്ന മുഴുവൻ പഠിതാക്കൾക്കും, പഠനോപാധികൾ, മാതൃകാ പരീക്ഷകൾ നിരന്തരമായി എഴുതി പരിശീലിക്കുവാനുള്ള സൗകര്യം, വിദഗ്ദ്ധ പരിശീലകരാൽ സജ്ജമാക്കിയിട്ടുള്ള വീഡിയോ ക്ലാസ്സുകൾ, മാതൃകാ ചോദ്യപ്പേപ്പറുകൾ, എന്നിവ സൗജന്യമായി ലഭ്യമാക്കും.

കേരളം

എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിക്കണമെന്ന് അഭിപ്രായമില്ല

തിരുവനന്തപുരം: എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിൻ്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ല എന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയിൽ തൊഴിലാളികൾ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാട്ടാക്കടയിൽ സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം

ഹയർ സെക്കന്ററിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28നു  രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലാണ് ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

ഇൻഡ്യ

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതം: സീതാറാം യെച്ചൂരി

ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാർ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ വർഗീയഭരണം അവസാനിപ്പിക്കുകയെന്നത് രാജ്യസ്നേഹികളായ എല്ലാവരും ഒരേ മനസോടെ ഏറ്റെടുക്കേണ്ട കടമയെന്നും യെച്ചൂരി പറഞ്ഞു.(sitaram yechury against bjp) ബി.ജെ.പി. ഭരണത്തിൽ കോർപറേറ്റുകൾ മാത്രമാണ് കൊഴുക്കുന്നത്. നരേന്ദ്ര മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളിൽ സാധാരണക്കാർ നട്ടംതിരിയുകയാണ്. ജനകീയ പ്രശ്നങ്ങൾക്കൊന്നും സർക്കാരിന് പരിഹാരമില്ല.  

കേരളം

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ: പി സി ജോർജ്

പിണറായി അമേരിക്കയിൽ പോയിട്ട് അവിടെ പത്ത് മിനിട്ട് മാത്രമേ നിന്നുള്ളു;ബാക്കി അറേബ്യൻ രാജ്യങ്ങളിൽ ആയിരുന്നെന്ന്  പി സി ജോർജ് അഭിപ്രായപ്പെട്ടു. റിയാസിനെതിരെ എന്‍ഐഎ അന്വേഷണമുണ്ടെന്നും അതിൽ പിണറായി വിജയന്‍ അകത്തുപോകുമെന്നും പി സി ജോര്‍ജ് ‘ഷെകെയ്‌ന’ യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ആരോപിച്ചു.മുൻ മന്ത്രിയായ കെ ടി ജലീല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആളാണ്. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എന്‍ഐഎയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എല്ലാവിധ വളവും വെച്ചുകൊടുക്കുന്ന ആള്‍ പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി റിയാസിന് മകളെ കെട്ടിച്ചു കൊടുത്തില്ലേ. പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.കോഴിക്കോട് വച്ചുനടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്‌സല്‍ ഖാസിമിയെ അന്നു തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടി വരുമെന്നതിനാലാണ് അതുണ്ടാകാത്തതെന്നും ജോര്‍ജ് ആരോപിച്ചു. സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്. മുഹമ്മദ് റിയാസും കെ ടി ജലീലുമാണ് ഇതിന്റെ നേതാക്കളെന്നും പി സി ജോര്‍ജ് ആരോപിച്ചു.ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി അമേരിക്കയില്‍ ചികിത്സിക്കാന്‍ പോയതാണ് എന്നാണ് പറയുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നില്ല. ആശുപത്രിയില്‍ പോയിട്ട് പത്തുമിനുട്ട് നിന്നു. അതുകഴിഞ്ഞ് എട്ടുദിവസം യുഎഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ ആയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ നടത്തി. ഇതൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായും മുസ്ലീം സംഘടനകളുമായുള്ള അവിഹിതങ്ങളാണെന്നും’, പി സി ജോര്‍ജ് പറഞ്ഞു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം.

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ  ഗുരുതരമായി ബാധിച്ചു കഴിഞ്ഞു പരിസ്ഥിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു. കോളേജ് മനേജർ വെരി.റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ജോർജ് പുല്ലുകാലായിൽ , വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , മീനച്ചിൽ നദീസംരക്ഷണസമതി പ്രസിഡന്റ് ഡോ എസ്സ് രാമചന്ദ്രൻ , ഐക്യൂ ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ മിഥുൻ ജോൺ , ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിനു ശേഷം മീനച്ചിലാറിലെ കോളേജ് കടവിൽ നദീവന്ദനം പരിപാടിയും സംഘടിപ്പിച്ചു.

കേരളം

അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപി സി 354 എ (1) (4), 294 ബി, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്. മരട് പൊലീസ് സ്റ്റേഷനിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം മാധ്യമപ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിർമാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെടും. രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങൾ നടൻ ഉന്നയിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമാര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നു.