വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാല സമരം

റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സർക്കാരിന്‍റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.  മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വർധിപ്പിക്കാനാവില്ലെന്നാണ് ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ശമ്പളം വർധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷൻ വ്യാപാരികൾ സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. ശമ്പള പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ സർക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മർദ്ദത്തിലാക്കാനാണ് റേഷൻ വ്യാപാരികളുടെ നീക്കം

മരണം

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി പള്ളിപറമ്പില്‍ പുതുപ്പള്ളി PMC ഭാഗം  (വോളിബോള്‍ ഇന്ത്യന്‍ സര്‍വീസസ് ക്യാപ്റ്റന്‍ നിയാസ് അബ്ദുല്‍ സലാമിന്റെ പിതാവ്, കുറച്ചു ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, ഹൃദയാഘാതം ആണ് മരണ കാരണം...) ഖബറടക്കം പിന്നീട് അറിയിക്കും     

പ്രാദേശികം

അരുവിത്തുറ കോളേജിൽ തൊഴിൽ മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിച്ച തൊഴിൽ മേള ‘പ്രയുക്തി 2025കോളേജിൽ നടന്നു.  30 കമ്പനി കൾ പങ്കെടുത്ത മേള തൊഴിൽ അന്വേഷകരുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത മേളയിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ, കൗൺസിലർ ലീന ജെയിംസ് കോളേജ് ബർസർ ഫാ. ബിജു കുന്നയ്ക്കാട്ട്, പാലാ employment ഓഫീസർ ശ്രീമതി ദീപ, കോളേജ് പളേസ്‌മെന്റ് ഓഫീസർ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണം -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന 76-ാം റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് പല രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള തെറ്റായ രീതികൾ നടക്കുന്നുണ്ട്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറേപ്പോലും അപമാനിക്കുന്നത് വേദനാജനകമാണ്. എല്ലാവർക്കും പാർപ്പിടവും ജോലിയും ദാഹജലവും പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കിയുള്ള രാജ്യമാണ് ഭരണഘടനാ ശിൽപികൾ സ്വപ്നം കണ്ടത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന വികാരം ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. ദേശീയ ഐക്യം സംരക്ഷിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നോട്ടു പോകാനാകൂ. മതനിരപേക്ഷ ജനാധിപത്യ രാജ്യമെന്ന സങ്കൽപ്പം അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണം. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കാനും കാർഷിക, വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയണം.  പല പരിമിതികളും രാജ്യത്ത് നിലനിൽക്കുമ്പോഴും കേരളത്തിന്റെ കാര്യം വ്യത്യസ്തമാണ്. കേരളം വിവിധ മേഖലകളിൽ കൈവരിച്ചത് മഹത്തായ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്, നഗരസഭാംഗങ്ങളായ മോളിക്കുട്ടി സെബാസ്റ്റ്യൻ, റീബാ വർക്കി, അഡീഷണൽ എസ്പി. വിനോദ് പിള്ള എന്നിവർ പങ്കെടുത്തു.  പരേഡിൽ 28 പ്ലാറ്റൂണുകൾ പങ്കെടുത്തു. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകൾ, എൻ.സി.സി. സീനിയർ, ജൂനിയർ ഡിവിഷനുകളിലായി ഏഴു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഞ്ചു പ്ലാറ്റൂണുകൾ, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗത്തിൽനിന്ന് നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്‌ക്രോസ് വിഭാഗത്തിൽ രണ്ടു പ്ലാറ്റൂണുകൾ, എന്നിവയ്‌ക്കൊപ്പം മൂന്നു ബാൻഡ് പ്ലാറ്റൂണുകളും അണിനിരന്നു.  യൂണിഫോം സേനകളുടെ പരോഡിൽ കോട്ടയം എക്സൈസ് ഡിവിഷൻ ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. ഷാഫി അരവിന്ദാക്ഷൻ നയിച്ച എക്സൈസ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. കെ.എസ്. ഷാഫി അരവിന്ദാക്ഷൻ ആണ് പരേഡിലെ മികച്ച കമാൻഡറും. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ) റിസർവ് സബ് ഇൻസ്പെക്ടർ എസ്. എം. സുനിൽ നയിച്ച ഡി.എച്ച്.ക്യൂ പ്ലാറ്റൂണാണ് രണ്ടാം സ്ഥാനം. എൻ.സി.സി. സീനിയർ ആർമി വിഭാഗത്തിൽ കോട്ടയം,എം.ഡി. എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കോട്ടയം സി.എം.എസ്. കോളജ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി. ജൂനിയർ വിഭാഗത്തിൽ വടവാതൂർ ജവഹർ നവോദയ പെൺകുട്ടികൾ ഒന്നാം സ്ഥാനവും വടവാതൂർ ജവഹർ നവോദയ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. ഒന്നാം സ്ഥാനവും കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്. രണ്ടാം സ്ഥാനവും നേടി.    സ്‌കൗട്ട്സ് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് യു.പി. സ്‌കൂൾ ഒന്നും പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ രണ്ടും സ്ഥാനം നേടി. ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ് ഒന്നും കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് ഒന്നും കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്. രണ്ടും സ്ഥാനം നേടി. ബാൻഡ് പ്ലാറ്റൂൺ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് ഒന്നും ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ എന്നിവർ രണ്ടും സ്ഥാനങ്ങൾ നേടി. ജേതാക്കൾക്കു മന്ത്രി വി.എൻ. വാസവൻ ട്രോഫികൾ വിതരണം ചെയ്തു. സ്തുത്യർഹ സേവനത്തിന് ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്‌പെക്ടർ കെ. അനീഷ്‌കുമാർ, വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ. അനിൽകുമാർ എന്നിവർക്കുള്ള ആദരവും ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു.       

പ്രാദേശികം

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ് നൽകുന്നു

ഈരാറ്റുപേട്ട: മലയാളികൾക്ക് അഭിമാനമായി ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യക്കാരൻ ആയി ചരിത്രം കുറിച്ച ജിൻസൺ ആന്റോ ചാൾസിന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ് നൽകുന്നു. ഓസ്ട്രേലിയൻ കായിക മന്ത്രിയായ ജിൻസന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആണ് നാളെ (27/01/2025) ന് വൈകിട്ട് 4.30 ന് സ്നേഹാദരവ് നൽകുന്നത്. ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടക്കുന്ന സ്വീകരണ പരിപാടി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂൾ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: അൽമനാർ. കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി.  അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ മത്സരങ്ങളും നടന്നു.    ഹൈവൻസ് പ്രീ സ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.  കെ.ജി പഠനത്തോടൊപ്പം ഖുർആൻ ആദ്യം മുതൽ അവസാനം വരെ മനോഹരമായി പാരായണം ചെയ്യാനും ഖുർആനിലെ അവസാനത്തെ ജുസ്അ് മനപ്പാഠമാക്കാനും കുട്ടികളെ പ്രാപ്തമാക്കുന്ന കോഴ്സാണ് ഹെവൻസിലുള്ളത്. കൂടാതെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന പ്രാർത്ഥനകളും കുട്ടികളെ പരിശീലിപ്പിക്കുന്നു. മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9744173499

ജനറൽ

പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. രാജസേനന്റെയും റാഫി-മെക്കാർട്ടിൻ സംവിധായകരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ൽ പുറത്തിറങ്ങിയ വൺമാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കൺട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ മജ എന്ന തമിഴ് ചിത്രവും ഉൾപ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022-ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

കേരളം

*തൊടുപുഴയില്‍ കാര്‍ കത്തിനശിച്ച് അപകടം, ഒരാൾ വെന്തുമരിച്ചു

ഇടുക്കി: തൊടുപുഴയില്‍ കാര്‍ കത്തിനശിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയുടെ മൃതദേഹം കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത് സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വണ്ടിയോടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു