വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ  ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ജംഗ്ഷനിൽ കടനാട് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച കാറും തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോയ ബൈക്കും ഇടിക്കുകയായിരുന്നു.കാറിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പുറകിൽ പോയി ഇടിച്ചു നിന്നു. ബൈക്ക് യാത്രികൻ മാനത്തൂർ കളപ്പുരയ്ക്കൽ ആരോമലിന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരിക്കുകൾ ഉണ്ട്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അമിത വേഗത എല്ലാം അപകടത്തിലേക്ക് നയിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പാലം ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി.

ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിൽ സർക്കാരിന് തിരിച്ചടി. സർക്കാറിന്റെ ഹർജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ്‌സർക്കാർ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു .ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിന് എതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. വിമാനത്താവളം സംബദ്ധിച്ച് പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2263 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. ഇതോടെ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും സർക്കാർ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കിൽ സ്ഥലം ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്യേണ്ടിവരും.അയന ചാരിറ്റബിൾ ട്രസ്റ്റ് , ഹാരിസൺസ് മലയാളം ലിമിറ്റഡ്, ഡോ. സിനി പുന്നൂസ്, അന്തരിച്ച ബിഷപ്പ് കെ പി യോഹന്നാൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ഭൂമി. 1910ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.

ഇൻഡ്യ

ആധാർ ഇനി വാട്സ്ആപ്പിലും ലഭിക്കും; സേവനങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി ; ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർകാർഡ് മാറി. അതുകൊണ്ടുതന്നെ അതിൻ്റെ സുരക്ഷയും, ഉപയോഗിക്കാനുള്ള രീതിയും എളുപ്പമാക്കുകയാണ് കേന്ദ്ര സർക്കാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. പെൻഷനുകൾ, സബ്‌സിഡികൾ, പാസ്‌പോർട്ട്, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ നിരവധി സർക്കാർ സേവനങ്ങൾക്ക് ആധാർ പ്രധാന രേഖയാണ്.സർക്കാർ നൽകുന്ന സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചത്. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള അതിവേഗ യാത്ര തന്നെയാണ് കാരണം. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഇനി UIDAI വെബ്‌സൈറ്റിലേക്ക് പോകേണ്ടതില്ല. അതും അല്ലെങ്കിൽ DigiLocker ആപ്ലിക്കേഷൻ തുറക്കേണ്ടതില്ല.  വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ആധാർ കാർഡ് ലഭിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് അവതരിപ്പിച്ചിരിക്കുന്നത്.  MyGov Helpdesk WhatsApp ചാറ്റ്‌ബോട്ട് വഴി ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ആധാർ ആക്‌സസ് ചെയ്യുന്നതിന് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമാക്കും.  പല ഉപയോക്താക്കൾക്കും UIDAI വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടിവരുകയാണ് പലപ്പോഴും‌. OTP-ക്കായി ലഭിച്ചശേഷം, PDF ഫോർമാറ്റിൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യണം. എന്നാൽ ആധാർ കാർഡുകൾ വാട്ട്‌സ്ആപ്പ് സേവനം ആരംഭിച്ചതോടെ, ഈ പ്രക്രിയ വളരെ ലളിതമായി. പുതിയ സേവനം ഉപയോഗിക്കാൻ ആധാർ നമ്പർ നൽകി മൊബൈലുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്, ഒരു സജീവ ഡിജിലോക്കർ അക്കൗണ്ട് സൃഷ്ടിച്ച് ഫോണിൽ MyGov Helpdesk WhatsApp നമ്പർ (+919013151515) സേവ് ചെയ്യണം. 1. മൊബൈൽ ഫോണിലെ കോൺടാക്റ്റുകളിൽ +91-9013151515 എന്ന നമ്പർ സേവ് ചെയ്യുക. 2.വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ തുറന്ന് ഈ നമ്പറിലേക്ക് ഹായ് അല്ലെങ്കിൽ ഹെലോ എന്ന് അയയ്ക്കുക. 3. ചാറ്റ്ബോട്ട് ഡിജിലോക്കർ സേവനങ്ങളുടെ ഒരു മെനു പ്രദർശിപ്പിക്കും. ഡിജിലോക്കർ തിരഞ്ഞെടുക്കുക. 4.ഡിജിലോക്കറിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നത് സ്ഥിരീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. 5. നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ 12 അക്ക ആധാർ തിരിച്ചറിയൽ നമ്പർ നൽകേണ്ടതുണ്ട്. 6.നിങ്ങളുടെ ആധാർ കാർഡ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയ മൊബൈൽ നമ്പറിലേക്ക് SMS വഴി ഒരു OTP (വൺ ടൈം പാസ്‌വേഡ്) ലഭിക്കും. 7. വെരിഫിക്കേഷന് ശേഷം,ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ‌‌ ലിസ്റ്റ് കാണും. അത് PDF ഫയൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ ആധാർ തിരഞ്ഞെടുക്കുക, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനിൽ നേരിട്ട് സേവ് ചെയ്യപ്പെടും. ഈ സേവനം ഒരു സമയം ഒരു പിഡിഎഫ് അല്ലെങ്കിൽ ഡോക്യുമെന്റ് മാത്രമേ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. വാട്ട്‌സ്ആപ്പ് ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിക്കുന്നതിന് മുമ്പ് ആധാർ നമ്പർ ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കേണ്ടതും ഒരു ആവശ്യകതയാണ്. ആധാർ നിലവിൽ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ കാണിക്കുന്നില്ലെങ്കിൽ, വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോഗിക്കുന്നതിന് മുമ്പ് ഡിജിലോക്കർ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റിലോ ലിങ്ക് ചെയ്യാം.

കോട്ടയം

പാലാ മാരത്തോൺ: റത്തോട് അനിൽ, അഞ്ജു മുരുകൻ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ വിഭാഗത്തിൽ അഞ്ജു മുരുകനും ജേതാക്കളായി.ഞായറാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച 21കിലോമീറ്റർ ഹാഫ് മാരത്തോൺ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു.പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്. പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ജേതാക്കൾ റാത്തോട് അനിൽ സജിത്ത് കെ എം സുരേഷ് കുമാർ വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) അഞ്ജു മുരുകൻ സരിത സിജോ ശിൽപ ബാലകൃഷ്ണൻ അൻപതു വയസ്സിന് മുകളിലുള്ള പുരുഷൻമാരുടെ ഹാഫ് മാരത്തൺ (21കി. മി) ബാലകൃഷ്ണ സാബു ജി ചേരുവിൽ ഗിരീഷ് ബാബു അൻപതു വയസ്സിന് മുകളിലുള്ള വനിതകളുടെ ഹാഫ് മാരത്തൺ (21കി. മി) ലൗലി ജോൺസൻ പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം ബെഞ്ചമിൻ ബാബു റിജിൻ ബാബു ഹബാറ്റുമു നിഗുയ വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം റീബാ അന്നാ ജോർജ് ജിൻസി നിജിതാ സി ആർ അൻപതു വയസ്സിൽ മുകളിലുള്ള പുരുഷ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.രാജേന്ദ്ര പ്രസാദ് 2.ജോൺ മാത്യു 3.ബിൻസ് മാളിയേക്കൽ അൻപതു വയസ്സിൽ മുകളിലുള്ള വനിതാ വിഭാഗം 10 കിലോമീറ്റർ ഓട്ടം 1.എൽസമ്മ ചെറിയാൻ 2.ജാസ്മിൻ തോമസ് 3.പുഷ്പലതാ കെ എസ്, തുടങ്ങിയവർ ജേതാക്കളായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിച്ചു. ജേതാക്കൾക്ക് കാനറാ ബാങ്ക് പാലാ മാനേജർ ശുഭ പ്രജു, പാലാ സെന്റ് തോമസ് കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ട്മേടയിൽ, മാഗ്ഗി ജോസ് മേനംപറമ്പിൽ, ക്യാപ്റ്റൻ ബാബു ജോസഫ് തുടങ്ങിയവർ ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. മുന്നൂറോളം കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മത്സരം പൂർത്തിയാക്കി.

പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ മുസ്‌ലിം ഗേൾസിന് ഓവറോൾ കിരീടം

ഈരാറ്റുപേട്ട /തൃശൂർ : സംസ്ഥാനസ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ 56 പോയിൻ്റുകളോടെ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. കഴിഞ്ഞ സംസ്ഥാന മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയ വിദ്യാലയം ഇത്തവണ കടുത്ത മത്സരത്തിലൂടെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. പെൺകുട്ടികൾക്ക് മാത്രം പങ്കെടുക്കാവുന്ന ഇനങ്ങളിൽ മത്സരിച്ചാണ് സ്കൂൾ വിദ്യാർത്ഥികൾ വിജയകിരീടം ചൂടിയത്. അവസാന നിമിഷങ്ങളിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി വിജയിച്ച ഇത്തവണത്തെ മത്സരത്തിന് തിളക്കം ഏറെയാണ്. കേരളത്തിലെ വടക്കൻ ജില്ലകളോടുള്ള കടുത്ത മത്സരത്തിന് കട്ടികളെ പ്രാപ്തരാക്കിയത് സ്കൂളിലെ അറബിക് അധ്യാപകനായ മുഖ്താർ നജീബിൻ്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ സംഘമാണ്. സ്കൂൾ ഹെഡ്മിസ്ടസ്എം.പി ലീന അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് തൃശൂരിലെ ഒന്നാം നമ്പർ വേദിയായ സൂര്യകാന്തിയിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. ജനറൽ വിഭാഗത്തിൽ ശ്രദ്ധേയമായ വൃന്ദവാദ്യം ഉൾപ്പടെ നിരവധി ഇനങ്ങളിലും വിദ്യാർത്ഥികൾ എഗ്രേഡ് കരസ്ഥമാക്കി.

കോട്ടയം

ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി രോഹിത് വെമുല ദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഹിത് വെമുല ദിനം ആചരിച്ചു. വ്യത്യസ്ത സ്വഭാവത്തിൽ വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ പൂർണ ജനാധിപത്യത്തിലേക്കുള്ള വഴികൾ വെട്ടിത്തന്ന ഒരു ജനാധിപത്യ പോരാളിയായിരുന്നു രോഹിത് വെമുലയെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു. രോഹിത് വെമുലയുടെ പത്താം ജീവത്യാഗ ദിനമാണ് ജനുവരി 17. അദ്ദേഹത്തിന്റെ ഓർമകൾ സാഹോദര്യത്തിലധിഷ്ഠിതമായ നീതി തേടിയുള്ള പുതിയ സാമൂഹിക സങ്കൽപങ്ങൾക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി വൈസ് പ്രസിഡന്റ് അമീൻ റിയാസ്, ജില്ലാ പ്രസിഡന്റ് ഷിയാസ് എന്നിവർ സംസാരിച്ചു.

പ്രവാസം

കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ; ഈരാറ്റുപേട്ട സ്വദേശി ഇസാൻ ഹിൽമി മികച്ച ബാലതാരം

ഈരാറ്റുപേട്ട: കുവൈത്ത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ കൊച്ചു സിനിമകളുടെ ഈ വലിയ ഉത്സവമായി. ഈരാറ്റുപേട്ട സ്വദേശി ഇസാൻ ഹിൽമി മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. മങ്കഫ് നജാത്ത് സ്‌കൂളിൽ നടന്ന ഫെസ്റ്റിവലിൽ പ്രശസ്ത സിനിമാതാരം രോഹിണി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാന്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനും സ്റ്റേജ് ആർട്ടിസ്റ്റുമായ ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പൂർണ്ണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്.  ഇസാൻ ഹിൽമിയുടെ പിതാവായ ഷാഹിദ് സി.എ തിരക്കഥയെഴുതി സതീഷ് മങ്കട സംവിധാനം ചെയ്ത ഹോപ് എന്ന ഷോർട് ഫിലിമിലെ അഭിനയമാണ് ഇസാൻ ഹിൽമിയെ മികച്ച അഭിനേതാവായി തെരഞ്ഞെടുത്തത്.

ജനറൽ

രണ്ടാഴ്ചയ്ക്കിടെ ലക്ഷം കടന്ന് പകർച്ചപ്പനി, തൊണ്ടയിലെ അണുബാധ ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷം കടന്ന് പകർച്ചപ്പനി ബാധിതർ. ഇതിനൊപ്പം ശബ്ദ തടസത്തിന് ഇടയാക്കുന്ന 'ലാറിഞ്ചൈറ്റിസ്' എന്ന തൊണ്ടയിലെ അണുബാധയും വർദ്ധിക്കുന്നു. ചെറിയ പനിയാണെങ്കിലും കടുത്ത തൊണ്ടവേദന, ദിവസങ്ങളോളം ശബ്ദത്തിന് തടസം എന്നിവയാണ് ഇതുമൂലമുണ്ടാകുന്നത്. ഈ രോഗാവസ്ഥയോടെ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർ നിരവധിയാണ്. പകൽ കടുത്ത ചൂടും രാത്രിയിൽ തണുപ്പുമുള്ല കാലാവസ്ഥയാണ് പകർച്ചപ്പനി വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ. ഇൻഫ്ലുവൻസ വകഭേദമാണ് തൊണ്ടയിലെ അണുബാധയ്ക്കടക്കം ഇടയാക്കുന്നത്. ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ ലക്ഷണമാണ്. കഴിഞ്ഞ 16വരെ 1.11 ലക്ഷം പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. പകർച്ചപ്പനി ജീവന് അപകടമല്ലെങ്കിലും ആദ്യ മൂന്ന് ദിവസത്തിനകം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കണ്ട് പനിക്ക് മറ്റ് കാരണങ്ങളില്ലെന്ന് ഉറപ്പാക്കണം.