വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചുകയറിയത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി, ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ : 85479 85727 കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാവും. സന്നദ്ധ സംഘടന അംഗങ്ങളുടെ സേവനവും കൺട്രോൾ റൂമിലെ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, കൺട്രോൾ റൂം ചാർജ് ഓഫീസർ എൻ. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.

കേരളം

വർധിപ്പിച്ച ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ; ഒരാൾക്ക്‌ 3600 രൂപവീതം ലഭിക്കും

തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്ത് തീർക്കും. ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഈ മാസത്തെ 2000 രൂപയുമുൾപ്പെടെ3600 രൂപ 63,77,935 ഗുണഭോക്താക്കൾക്ക് ഒരുമിച്ച് ലഭിക്കും. കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്.ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും.

പ്രവാസം

മക്കയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 40 മരണം

ജിദ്ദ: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോ​ഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോ​ഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ‌ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. 

പ്രാദേശികം

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പിഎസ് സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ചു .ലോക്കൽ സെക്രട്ടറി K I നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, അസിസ്റ്റൻറ് സെക്രട്ടറി എം എം മനാഫ് തുടങ്ങിയവർ സംസാരിച്ചു. കല്ലുത്താഴം, നടുപറമ്പ്, കാട്ടാമല, നടക്കൽ, വഞ്ചാങ്കൽ, ടൗൺ, മുത്താരംകുന്ന്, കൊണ്ടൂർമല ഡിവിഷനുകളിലെ സിപിഐ സ്ഥാനാർത്ഥികള ആണ് ഇന്ന് പ്രഖ്യാപിച്ചത്.

കേരളം

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ: നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി എൻജിഒ അസോസിയേഷൻ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബിഎൽഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണ്. ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സംയുക്ത സമരസമിതിആരോപിച്ചു

പ്രാദേശികം

എന്റെ കേരളം പ്രശ്നോത്തരി 2025

ഈരാറ്റുപേട്ട: തനിമകലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നു മുതൽ 30 വരെ നടക്കുന്ന 'നല്ല മലയാളം' ഭാഷാ പരിശീലന പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'എന്റെ കേരളം' പ്രശ്നോത്തരി 2025 ജില്ലാ തല മത്സരം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ വച്ച് നടന്നു. മത്സരത്തിൽ വിവിധ സ്കൂളുകൾ പങ്കെടുത്തു. തനിമ ജില്ലാ സെക്രട്ടറി അമീൻ മുഹമ്മദ് ചോദ്യകർത്താവായ മത്സരത്തിൽ തീക്കോയി സെൻമേരിസ്കൂളിന് ഒന്നാം സ്ഥാനവും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും ഗൈഡൻസ് പബ്ലിക് സ്കൂളിൾ പൂഞ്ഞാറിന് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.പരിപാടിയിൽ അൻസാർ അലി, ഷാഹുൽഹമീദ്, എസ് എഫ് ജബ്ബാർ, റഷീദ നിജാസ് തുടങ്ങിയവർ പങ്കെടുത്തു.

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എ.ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചു. എ.ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷൻ വിലയിരുത്തി.  ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, അപമാനിക്കുന്ന മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണ്ണമായും വിലക്കുന്നു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം 23 'Al Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ വ്യക്തമായ ലേബലുകൾ ഉൾക്കൊള്ളണം. വീഡിയോയിൽ സ്ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂർണ്ണമായും നിരോധിച്ചു. പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. എ.ഐ. ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമ്മാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്സ് ആണ് ഉള്ളത്. 1.51 സ്ത്രീ വോട്ടേഴ്സും 1.35 കോടി പുരുഷ വോട്ടേഴ്സ്. 289 ട്രാൻസ്ജെന്റേഴ്സ് വോട്ടേഴ്സും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സജീവമാവുകയാണ്. പത്രിക നവംബർ 21 വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24.