വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം.അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്

അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന 'ഗ്രീൻ ഐഡിയ ചലഞ്ച് 2025' പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു.  മാലിന്യസംസ്‌കരണം, ജലസംരക്ഷണം, പുഴ സംരക്ഷണം, പ്രാദേശിക വനവൽക്കരണം, കാർഷിക മേഖലയിലെ സുസ്ഥിര മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതന ആശയങ്ങൾ വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി. ഊർജ്ജസ്വലവും ചിന്തോദ്ദീപകവുമായ ചർച്ചകൾക്കും മത്സരം വഴിയൊരുക്കി.മത്സരത്തിൽ രാമപുരം സെൻറ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർത്ഥികളായ അദ്വൈത യദു, നിക്സൺ നോബിൾ എന്നിവർ ഒന്നാം സമ്മാനവും, അരുവിത്തുറ സെൻറ് ജോർജ് എച്ച്എസ്സ്സിലെ അലോണ ആൽബി, അന്നാ ജിബി എന്നിവർ രണ്ടാം സ്ഥാനവും, മൂന്നിലവ് സെൻറ് പോൾസ്  എച്ച്എസ്എസിലെ അമലു ജോസ് ആൻ റോസ് ഓസ്റ്റിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികളെ  കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ ഫാ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ.ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു.പരിപാടികൾക്ക് കോളേജ് ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്ജ്, നാക്ക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ , ഭൂമിത്ര സേന കോഓർഡിനേറ്റർ മരിയ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി

കോട്ടയം

കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ മരിച്ച നിലയിൽ

കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസിനെയാണ് (68) മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരക്ക് പോകുകയായിരുന്നു ബസ്.ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ച മൃതദേഹംപ്രാഥമിക നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേയ്ക്ക് മാറ്റി.

കോട്ടയം

മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം

പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും  സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം,  ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, പ്രശാന്ത് പാലാ, ജോസ് മുകാല, ജോബി മാത്യു മടുക്കാങ്കൽ, അമൽ കെ ഷിബു, അനിൽകുമാർ എൻ കെ എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ഹൈവേയോടു ചേർന്ന ഭാഗത്താണ്  കഴിഞ്ഞ രാത്രി  വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു.  ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് ഇതിൻ്റെ സിസിടിവി ദൃശ്യത്തിൽ നിന്നും കണ്ടെത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വഴിയിൽ നിൽക്കുന്ന ഒരു വ്യക്തി നൽകുന്ന നിർദ്ദേശത്തെത്തുടർന്ന് ടാങ്കർ ലോറി വരുന്നതും മാലിന്യം തള്ളുന്നതും തുടർന്ന് ഈ വ്യക്തി ടാങ്കർ ലോറിയിൽ പോകുന്നതും വീഡിയോയിൽ കാണാം. ഇതോടെ ഈ മേഖലയിൽ ദുർഗന്ധം വമിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികൾ സ്വീകരിച്ചു.  കഴിഞ്ഞ ദിവസങ്ങളിലും  ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളവും കോടതി സമുച്ചയവും സ്ഥിതി ചെയ്യുന്നത്. ഏറെ നാളുകൾക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ശുചിമുറി മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയർന്നതിനെത്തുടർന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇവിടെ കൈതോട്ടിൽ തള്ളുന്ന ശുചിമുറി മാലിന്യം മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്.  

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ഓവറോൾ റണ്ണറപ്പ് ജി.എം.എൽ.പി.എസിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട എൽ.പി വിഭാഗം ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. ഗവൺമെൻറ് സ്കൂൾ ഓവറോൾ, എൽ.പി കിഡീസ് ബോയ്സ് റണ്ണേഴ്സ്, എൽ.പി കിഡീസ് ഗേൾസ് വിന്നേഴ്സ്, എൽ.പി മിനി ഗേൾസ് റണ്ണേഴ്സ്, എന്നിവയ്ക്ക് പുറമേ ആറ് ഫസ്റ്റും മൂന്ന് സെക്കന്റും മൂന്ന് തേർഡും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഈരാറ്റുപേട്ട മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തൽഹത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ്, അഷറഫ് പി.എസ്, ഷാജിന കെ.എ, ജാസ്മിൻ വി.ഇ എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും സജിത്ത് ഇ.എസ് നന്ദിയും പറഞ്ഞു.

കോട്ടയം

കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് വീടിനു പിന്നിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്. ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന് കാവൽ അടക്കം ഏർപ്പെടുത്തി.മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏറ്റുമാനൂർ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം അടക്കം വ്യക്തമാകൂ.

കോട്ടയം

:പാലായിൽ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത് കുഴിത്തോട്ട് എന്ന സ്വകാര്യബസിലെ ജീവനക്കാർക്ക്. 2 ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്

പാലാ :പാലായിൽ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത് കുഴിത്തോട്ട് എന്ന സ്വകാര്യബസിലെ ജീവനക്കാർക്ക്. 2 ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. കൺസഷനുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസവും സ്റ്റാൻഡിൽ ഇരുവിഭാഗവും വാക്കേറ്റമുണ്ടായിരുന്നു. എസ്.റ്റി വിഷയത്തിൽ വാക്കേറ്റവും സംഘർഷവുമുണ്ടായതിനെ തുടർന്ന് ഒരു കണ്ടക്ടർ നിലവിൽ ഒളിവിലാണ്. ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്. വിഷയം സംബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറയുടെ സാന്നിധ്യത്തിലും ഏരിയ സെക്രട്ടറിയുമായും ലാലിച്ചൻ ജോർജ്ജിന്റെ മധ്യസ്ഥതയിലും പാലായിൽ ഇന്നും ചർച്ച നടത്തിയിരുന്നതായും പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്കി യിരുന്നതായും ബസ് ഉടമ ഇമ്മാനുവൽ ജോസഫ് പറഞ്ഞു. അപമര്യാദയായി പെരുമാറിയ കണ്ടക്ടർ മാപ്പ് പറയണമെ ന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചിരുന്നു. സർവ്വീസ് നടത്താനും പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞ പോലീസ് നോക്കിനിന്നതായും ആക്ഷേപമുണ്ട്. സംഭവത്തെ തുടർ ന്ന് കോട്ടയം, മേലടുക്കം സർവ്വീസുകൾ മുടങ്ങി മർദ്ദനത്തിൽ പരിക്കേറ്റെങ്കിലും ആരും ആശുപത്രിയിൽ ചികിത്സ തേടി യിട്ടില്ല നാളെ പണിമുടക്കുന്നതടക്കം ജീവനക്കാർ ആലോചിക്കുന്നുണ്ട്.

പ്രാദേശികം

പി ഡി പി ഫലസ്തിൻ ഐക്യദാർഡ്യ സംഗമം നാളെ

ഈരാറ്റുപേട്ട: പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 9 വ്യാഴം) ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടക്കും. വൈകുന്നേരം നാല് മണിക്ക് ഈരാറ്റുപേട്ട സെൻടൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മാഹീൻ ബാദുഷ മൗലവി മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ സാമുഹ്യ മതരംഗത്തെ പ്രഗഭർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും.

കോട്ടയം

കോട്ടയത്ത് നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക് മരണം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്.ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.പാഴ്‌സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ക‍ഴിഞ്ഞ ദിവസവും വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. പാലത്തിൻ്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയത്ത് അപകടങ്ങള്‍ ഇപ്പോള്‍ പതിവാകുകയാണ്.