വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

റൺ പാലാ റൺ സീരിസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യം,മയക്കുമരുന്ന് മുക്ത പാലാ

പാലാ:ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക, ഒപ്പം മയക്കുമരുന്ന് രഹിത കേരളം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങളുമായി പ്രഥമ 'റൺ പാലാ റൺ' സീരീസിന് ഔദ്യോഗിക തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെച്ച് മാണി സി. കാപ്പൻ എം.എൽ.എ. മത്സരപരമ്പര ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച മാണി സി. കാപ്പൻ എം.എൽ.എ, ഇത്തരം പരിപാടികൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. "പാലാക്കാർ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിനും, മയക്കുമരുന്ന് വിമുക്തമായ ഒരു ജീവിതം ഉറപ്പാക്കുന്നതിനും റൺ പാലാ റൺ പോലുള്ള സംരംഭങ്ങൾ പ്രചോദനമാകും," അദ്ദേഹം പറഞ്ഞു. പാലായുടെ സാമൂഹിക ആരോഗ്യ ഉത്തരവാദിത്വം ഉയർത്തിക്കാട്ടുന്ന ഒരു പരിപാടിയായാണ് ഈ സീരീസ് മാറുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത പരിപാടിക്ക് ജനങ്ങളുടെ സജീവ പങ്കാളിത്തം കൂടുതൽ ഊർജ്ജം പകർന്നു. പാലാ മാരത്തൺ സംഘാടകരായ പാലാ സെന്റ് തോമസ് കോളേജ് എഞ്ചിനീയേഴ്‌സ് ഫോറം, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-ബി എന്നിവർ സംയുക്തമായാണ് റൺ പാലാ റൺ സംഘടിപ്പിച്ചത്. പരിപാടികൾക്ക് ലയൺസ് ക്ലബ്‌ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ മാഗി ജോസ് മേനംപറമ്പിൽ, എഞ്ചിനീയർസ് ഫോറം പ്രസിഡന്റ്‌ റിട്ട. ഗ്രൂപ്പ്‌ ക്യാപ്റ്റൻ ബാബു ജോസഫ്, ചെറി എ. മേനംപറമ്പിൽ, ഡോ. ജിൻസ് കാപ്പൻ, ജയ്സ് ഡി സാനു തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ ശനിയാഴ്ചകളിലും നഗരങ്ങളിലെ പൊതുപാർക്കുകളിൽ സംഘടിപ്പിക്കാറുള്ള 'പാർക്ക് റൺ' എന്ന യൂറോപ്യൻ ആരോഗ്യപ്രചാരണ പരിപാടിയുടെ മാതൃകയിലാണ് റൺ പാലാ റൺ സീരീസ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത് മത്സര സ്വഭാവമുള്ള ഓട്ടമല്ല, മറിച്ച് എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതും ആസ്വാദ്യകരവുമായ ഒരു ആരോഗ്യപ്രവർത്തനമാണ്. കുടുംബബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്താനും, ഒപ്പം ദിനംപ്രതി വ്യായാമം ചെയ്യാനുള്ള പ്രചോദനം നൽകാനും ഇത്തരം പരിപാടികൾ സഹായകമാകും.

കേരളം

കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലോകം

പ്രതീക്ഷയേകി ഹമാസ്: വെടിനിർത്തൽ കരാർ അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും.

ജെറുസലേം: ഇസ്രയേൽ-ഗാസ യുദ്ധത്തിന് വിരാമമിടാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയിലെ ചില പ്രധാന ഉപാധികൾക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ബന്ദികളെ മുഴുവനായും മോചിപ്പിക്കാനും ഗാസയുടെ ഭരണം കൈമാറാനും സംഘടന സമ്മതിച്ചതോടെ, മാസങ്ങൾ നീണ്ട സംഘർഷത്തിൽ ഒരു നിർണ്ണായക വഴിത്തിരിവുണ്ടായി. ട്രംപിന്റെ അന്ത്യശാസനം നിലനിൽക്കെയാണ് ഹമാസിന്റെ ഈ സുപ്രധാന നീക്കം. ഞായറാഴ്ച വൈകുന്നേരം ആറിന് മുമ്പ് കരാർ അംഗീകരിക്കണമെന്നും, അല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹമാസ് പ്രതികരണം അറിയിച്ചത്. മറ്റ് വിഷയങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി. ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കുന്നതിനുള്ള മാസങ്ങളായുള്ള ശ്രമങ്ങൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ, ഗാസയുടെ ഭരണച്ചുമതല 'സ്വതന്ത്ര ടെക്നോക്രാറ്റുകൾ' ഉൾപ്പെടുന്ന ഒരു പലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ, ഹമാസിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഗാസയുടെ ഭരണരീതിയിൽ മാറ്റം വരുമെന്നാണ് സൂചന. ട്രംപിൻ്റെ പദ്ധതിയിൽ അടിയന്തര വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഒരു ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ, പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തോട് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മൗനം സമഗ്രമായ സമാധാന ചർച്ചകൾക്ക് തടസ്സമായേക്കാം.ഈ ഭാഗിക അംഗീകാരത്തിനോടുള്ള ഇസ്രായേലിൻ്റെ ഔദ്യോഗിക പ്രതികരണം ഇനി നിർണ്ണായകമാകും.

ഇൻഡ്യ

കരൂർ ദുരന്തം: ടി.വി.കെ. നേതാക്കൾക്ക് ജാമ്യമില്ല, അറസ്റ്റ് ഉടൻ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് (എൻ. ആനന്ദ്), ജോയിന്റ് സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ എന്നിവർ സമർപ്പിച്ച അപേക്ഷകളാണ് കോടതി തള്ളിയത്. ഇതോടെ, നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടപടികൾക്ക് പോലീസ് വേഗമേകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ടി.വി.കെയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അപകടം നടന്നയുടൻ നേതാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും ദുരന്തത്തിൽ പാർട്ടി ദുഃഖം പ്രകടിപ്പിക്കാൻ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയവരെ വെറുതെ വിടാനാകില്ല. ഈ അപകടം ലോകം മുഴുവൻ കണ്ടതാണ്," എന്നും ഹൈക്കോടതി പറഞ്ഞു. "സംഘാടകർ എന്ന നിലയിൽ പ്രവർത്തകരോട് ഉത്തരവാദിത്തമില്ലേ?" എന്നും കോടതി ടി.വി.കെയോട് ചോദിച്ചു. കൂടാതെ, കരൂർ ദുരന്തം അന്വേഷിക്കുന്നതിനായി ഐ.ജി. അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.

കേരളം

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർകോട് സ്കൂളിൽ കലോത്സവം നിർത്തിവച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം അവതരിപ്പിച്ചതിനെ തുടർന്ന് കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം തടസ്സപ്പെടുകയും തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന മൈം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഒരു അധ്യാപകൻ കർട്ടിൻ താഴ്ത്തിയതാണ് വിവാദത്തിന് കാരണമായത്. പലസ്തീൻ വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു മൈം. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുൻപിൽ കൊണ്ടുവരുന്നതുമായ രംഗമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. പ്രകടനം പെട്ടെന്ന് നിർത്തിവെച്ചതോടെ ഇന്നത്തെ കലോത്സവ പരിപാടികൾ മാറ്റിവെച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് (MSF) രംഗത്തെത്തി. മൈം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എം.എസ്.എഫ് പ്രവർത്തകർ കുമ്പള ഹയർസെക്കൻഡറി സ്കൂളിലേക്ക് മാർച്ച് നടത്തി.

പ്രാദേശികം

ചുരുങ്ങിയ ചിലവിൽ ഗവി യാത്ര ഒരുക്കി ബഡ്ജറ്റ് ടൂറിസം സെൽ

  കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കാൻ പ്രത്യേക സർവീസ് ഈരാറ്റുപേട്ട:  ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കാൻ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട  കെ.എസ്.ആർ.ടി.സി  ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.  2025 ഒക്ടോബർ 25 ശനിയാഴ്ച ആലപ്പുഴ കലവൂർ കൃപാസനത്തിൽ നിന്നും തുടങ്ങി അർത്തുങ്കൽ പള്ളിയിൽ സമാപിക്കുന്ന ജപമാല മഹാറാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തിൽ  എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.  7 മണിക്ക് കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കായിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽനിന്നുമായിരിക്കും. ടിക്കറ്റ് ചാർജ് ഒരാൾക്ക് 450 രൂപയാണ്. ഇതിനു പുറമെ ഒക്ടോബർ 9 ന് ഗവിയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. സത്രം ഓഫ് റോഡ് ജീപ്പ് സവാരിയും പരുന്തും പാറ സന്ദർശനവും ഈ പാക്കേജിൽ ഉണ്ട്. 1870 രൂപയാണ് ചാർജ്.  പാക്കേജിൽ  ട്രാവൽ ചാർജ്, എല്ലാ എൻട്രി ചാർജുകളും ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ അടക്കമാണ്. ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9847786868 (സുധീഷ്), 9526726383 (സാജു).

ജനറൽ

2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം മാർ​ഗനിർദേശം പുറത്തിറക്കിയത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. ഈ മാർഗനിർദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. പരിശോധനയിൽ കഫ് സിറപ്പുകളിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതോടെയാണ് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കൂടാതെ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണെന്നും കേന്ദ്രം വ്യക്തമാക്കി

കേരളം

സപ്ലൈകോയിൽ 13 ഇനങ്ങൾ വൻ വിലക്കുറവിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതു വിപണിയെ അപേക്ഷിച്ച് അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. കഴിഞ്ഞ സെപ്റ്റംബർ 29ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്. അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ, കുറുവ, മട്ട തുടങ്ങിയ അരികൾ കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. തുവരപ്പരിപ്പിന്, 88 രൂപ, ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവ‍ർഗ്ഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്. മറ്റു അവശ്യ വസ്തുക്കളിൽ, മുളക് 115.50 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര സപ്ലൈകോയിൽ 34.65 രൂപയ്ക്കാണ് ലഭിക്കുന്നത്. പൊതു വിപണിയിൽ പഞ്ചസാരയ്ക്ക് കിലോയ്ക്ക് 46.21 രൂപ വിലയുണ്ട്. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466.38 രൂപ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.