വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രവാസം

പ്രവാസം

കുവൈത്ത് ലേബര്‍ ക്യാമ്പിലെ തീപ്പിടിത്തം; മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി റിപോര്‍ട്ട്. ( At least 40 people killed in fire in southern Kuwait ) മരിച്ചവരില്‍ മലയാളികള്‍ അടക്കം 4 ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് റിപോര്‍ട്ട്. 35 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.പരിക്കേറ്റവരെ ആവശ്യമായ എല്ലാ ചികില്‍സകളും നല്‍കാന്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ സംഘത്തിനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനും മികച്ച ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും രാജ്യത്തെ ബന്ധപ്പെട്ട ആശുപത്രികളുമായും അധികാരികളുമായും ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

പ്രവാസം

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകുന്നേരം വരെ മഴ തുടരും

യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ ഇന്നും നാളെയും പഠനം ഓൺലൈൻ വഴിയാക്കി.മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.ഇന്നലെ അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്. അബൂദബി മുതൽ ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ചത്ര തീവ്രമായിരിക്കില്ല ഇന്നത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

പ്രവാസം

കലിതുള്ളി മഴയെത്തി; യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ, ഒരു മരണം

തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്. അബുദാബി: യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്.  ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും സെന്റര്‍ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.  

പ്രവാസം

നാടിനെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപിക്കും - മുഹമ്മദ് നദീർ മൗലവി

കുവൈത്ത് സിറ്റി: വർഗീയത വിതച്ചു വോട്ട് തട്ടാനുള്ള തത്പര കക്ഷികളുടെ കുൽസിത നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നു മുഹമ്മദ് നദീർ മൗലവി ആവശ്യപ്പെട്ടു. സംസ്ഥാനത്തു ഏറെ വിവാദമായ പൂഞ്ഞാർ വിഷയവും ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച പോലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് കുവൈറ്റ് ഈരാറ്റുപേട്ട അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കുവൈറ്റിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം.  ഈരാറ്റുപേട്ടയുടെ പ്രവാസി ഘടകങ്ങൾ നാടിന്റെ വികാരത്തിനൊപ്പം നിലകൊള്ളുന്നത്  ശ്രദ്ധേയമാണെന്നും കൂട്ടായ്മയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.   അബുഹലീഫ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രസിഡന്റ് ഷാഹിദ് സി എ അധ്യക്ഷത വഹിച്ച യോഗത്തിന് മുഹമ്മദ് ഷിബിലി സ്വാഗതം പറഞ്ഞു. അയ്മൻ ജവാദ്, റബീഹ് അമീൻ എന്നിവർ ചേർന്ന് ഖിറാഅത് നടത്തി. സാറ ഷമീർ ഗാനം ആലപിച്ചു. പുതിയ പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഷമീർ മണക്കാട്ട് നന്ദി പറഞ്ഞു. തസ്‌ലിം, ജവാദ്, ഷാജി എന്നിവർ നേതൃത്വം നൽകി.

പ്രവാസം

യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

ഷാർജ : യു.എ.ഇ ഈരാറ്റുപേട്ട അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി. ഷാർജാ സഫാരി മാൾ പാർട്ടി ഹാളിൽ നടത്തിയ സംഗമത്തിൽ ഫാമിലി ഉൾപടെ 250ഓളം ആളുകൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുഹമ്മദ്, നിഷാദ്, മുജീബ്, റിയാസ്, രിഫായി, ഷെരീഫ്, ഷാമോൻ, യാസീൻ , ശിബിലി, സഹിൽ, അൻസാരി എന്നിവർ നേതൃത്വം നൽകി.

പ്രവാസം

ഹജ്ജ് തീർഥാടകർ ആശങ്കയിൽ; കരിപ്പൂർ വഴി പോകുന്നവർക്ക് ഇരട്ടി തുക നൽകേണ്ടി വരും

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധനയിൽ ആശങ്കയോടെ തീർത്ഥാടകർ.അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര തിരിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ്.  കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് തുക 86,000 മാണ് നിശ്ചയിച്ചിരിക്കുന്നത് . എന്നാൽ 1,65,000 രൂപയാണ് വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർ നൽകേണ്ടത്. സാധാരണ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ തെരഞ്ഞെടുക്കുന്നത് കരിപ്പൂർ വഴിയുള്ള യാത്രയാണ്. 14464 തീർഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രവാസം

52ന്റെ നിറവില്‍ യുഎഇ; ആഘോഷത്തിമര്‍പ്പില്‍ രാജ്യം

യുഎഇക്ക് ഇന്ന് അന്‍പത്തിരണ്ടാമത് ദേശീയ ദിനം. വിസ്മയകരമായ വികസന പദ്ധതികളിലൂടെ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച യുഎഇ, മലയാളികളുടെ പോറ്റമ്മ നാട് കൂടിയാണ്. അര നൂറ്റാണ്ടുകൊണ്ട് ഒരു വികസിത രാജ്യമായ യുഎഇയുടെ ചരിത്ര വഴികള്‍ ലോകത്തിനു മാതൃകയാണ്. ഭൂമിശാസ്ത്ര പരമായ പരിമിതികളെയും പ്രതിസന്ധികളെയും അതി ജീവിച്ച് അനന്യമായ വികസന മാതൃകകള്‍ കൊണ്ട് ഒരു മരുഭൂപ്രദേശത്തെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറിയ ചരിത്രമാണ് യുഎഇയുടേത്. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ ഒരു ഐക്യ രാജ്യമായി രൂപം കൊണ്ട 1971 ഡിസംബര്‍ രണ്ട് മുതല്‍ യുഎഇ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു  എമിറേറ്റുകളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ഷെയ്ഖ് സായിദ് എന്ന മികച്ച ഭരണാധികാരിയുടെ കീഴില്‍ രാജ്യം അതിവേഗം മുന്നോട്ടു കുതിച്ചു. എണ്ണ ഖനനത്തിന് സാദ്ധ്യതകള്‍ രാജ്യം നന്നായി ഉപയോഗപ്പെടുത്തി. മുത്ത് വാരലും മത്സ്യ ബന്ധനവും മാത്രമായിരുന്ന ഈ തീരങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ രൂപം കൊണ്ടു. അറബ് സംസ്‌കാരത്തിന്റെ മഹനീയ മാതൃക കാട്ടി യുഎഇ ലോകത്തെ ക്ഷണിച്ചു. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്കെത്തി. കുടുംബത്തെ പോറ്റാന്‍ വഴി തേടി കടല്‍ കടന്ന മലയാളികള്‍ക്ക് യുഎഇ പോറ്റമ്മയായി. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഷെയ്ഖ് സായിദിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് കരുത്തായി മാറി. ലോകത്തെ വിസ്മയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അതി വേഗം സ്ഥാനം പിടിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ, കടലില്‍ തീര്‍ത്ത വിസ്മയം പാം ജുമേറ, ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ ഇല്ലാ മെട്രോ, ഭൂമിയിലെ മനോഹര കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ഫ്യുച്ചര്‍ മ്യൂസിയം തുടങ്ങിയവ ദുബായ്ക്ക് മാത്രം സ്വന്തം`

പ്രവാസം

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍; തയ്യാറെടുപ്പുമായി സൗദി

റിയാദ്: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അറിയിച്ചു. രാജ്യത്തിൻ്റെ പൊതുഗതാഗത മേഖലയില്‍ ശ്രദ്ധേയമായ ചുവടുവയ്പായാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സൗദി ദേശീയ റെയില്‍വെ കമ്പനി ഒപ്പുവച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴാണ് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ കാര്‍ബണ്‍ ട്രെയിനുകള്‍ ട്രാക്കിലാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ അവതരിപ്പിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറും. രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യം അടുത്തിടെ ആവിഷ്‌ക്കരിച്ച ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.