വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

സാഹോദര്യ കേരള പദയാത്ര ഇന്ന് കോട്ടയം ജില്ലയിൽ; വൈകുന്നേരം അഞ്ചിന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാ ക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഇന്ന് (26 ശനി) കോട്ടയം ജില്ലയിൽ പര്യടനം നടത്തും. എരുമേലിയിൽ പദയാത്രയുടെ ജില്ലാ കൺവീനർ സുനിൽ ജാഫറിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് പ്രസിഡന്റിനെയും ജാഥ അംഗങ്ങളെയും സ്വീകരിച്ചു. ഇന്ന് രാവിലെ 10 ന് മുണ്ടക്കയം കൃപ ഓഡിറ്റോറിയത്തിൽ ഭൂ സമര പോരാളികളുടെ സംഗമം നടക്കും. ജില്ല സെക്രട്ടറി ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ഭൂസമരങ്ങളിൽ പ്രധാന പങ്കുവഹിച്ചവരെ ആദരിക്കും.  ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപത്തു നിന്ന് പദയാത്ര പര്യടനം ആരംഭിക്കും. ജില്ലാ, മണ്ഡലം ഭാരവാഹികളും ബഹുജന സംഘടന നേതാക്കളും പങ്കാളികളാകും. പൊതു സമ്മേളനം പേട്ട കവലയിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി അധ്യക്ഷത വഹിക്കും.  വൈകീട്ട് അഞ്ചിന് ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷനിൽനിന്ന് പദയാത്ര ആരംഭിക്കും. തുടർന്ന് മുട്ടം ജങ്ഷനിൽ സമാപന പൊതുസമ്മേളനം നടക്കും. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ അധ്യ ക്ഷത വഹിക്കും. ജില്ല പ്രസിഡന്റ് കെ.കെ.എം. സാദിഖ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.  പദയാത്രയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ജില്ലയിലെ സാമുദായിക രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ചയും സ്നേഹവിരുന്നും നടത്തും.

പ്രാദേശികം

പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു

ഈരാറ്റുപേട്ട: പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. ഇയാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബാണ് (57) അറസ്റ്റിലായത്.  വ്യാഴാഴ്ച ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും എ.ടി.എം കാർഡും ഡ്രൈവിംഗ് ലൈസൻസും ഇയാൾ മോഷ്ടിച്ചിരുന്നു.  ഈരാറ്റുപേട്ട പോലീസ് പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൈകുന്നേരം ഇയാളെ കാരയ്ക്കാട് പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി വിവരം പോലീസിൽ അറിയിച്ചത്.  മോഷണം സംബന്ധിച്ച് പള്ളി ഇമാമുമാരുടെ ഗ്രൂപ്പിൽ വന്ന മെസേജ് കാരക്കാട് പള്ളി അസിസ്റ്റന്റ് ഇമാം സിദ്ദീഖുൽ അക്ബർ വാട്സാപ്പിൽ കണ്ടുകൊണ്ടിരിക്കെയാണ് ഇയാൾ കാരക്കാട് പള്ളിയിലെത്തിയത്. ഇമാം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തെ തടഞ്ഞു വെച്ച് പരിശോധിച്ചപ്പോൾ ജീലാനി പള്ളി ഇമാമിന്റെ എ.ടി.എം കാർഡ് ഉൾപ്പെടെയുള്ളവ ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർന്ന് പോലീസിൽ അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രാദേശികം

വിശുദ്ധന്റെ തിരുസ്വരൂപം അൾത്താരയിൽ പുന:പ്രതഷ്ഠിച്ചു.

ഈരാറ്റുപേട്ട: പരസ്യ വണക്കത്തിനായി അരുവിത്തുറ പള്ളിയുടെ മൊണ്ടളത്തിൽ പ്രതിഷ്ഠിച്ച വല്ല്യച്ചന്റെ തിരുസ്വരൂപം  ഭക്തരുടെ സാന്നിദ്ധ്യത്തിൽ  അൾത്താരയിൽ പുനപ്രതിഷ്ഠിച്ചു. തിരുനാളിന്റെ ഭാഗമായി  പരസ്യ വണക്കത്തിനായി വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചിരുന്നു.  വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടിയെത്തിയത് നൂറു കണക്കിന് നാനാജാതി മതസ്ഥരാണ്.  വികാരി വെരി . റവഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ.അബ്രഹാം കുഴിമുള്ളിൽ, ഫാ.ജോസഫ് ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിക്കടത്തിൽ, കോളേജ് ബസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ തിരുസ്വരൂപ  പുനപ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചു.ഉച്ചകഴിഞ്ഞ് 4.30 ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകി.  കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ്  മാർപ്പാപ്പായോടുള്ള ആദര സൂചകമായി വാദ്യമേളങ്ങളും നഗര പ്രദക്ഷിണവും മറ്റും ഒഴിവാക്കിയിരുന്നു.തിരുനാൾ നടത്തിപ്പിനും വിജയത്തിനായും മറ്റും സഹകരിച്ച പൊലീസ് അധികാരികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ, വ്യാപാര വ്യവസായ സമൂഹം തുടങ്ങി എല്ലാവർക്കും വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നന്ദി പറഞ്ഞു. എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വി. കുർബാന അർപ്പിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിൽ നദീ മഴ മാപിനികൾ സ്ഥാപിക്കുന്നു.

ഈരാറ്റുപേട്ട.അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ ദുരന്ത പ്രതിരോധ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല പ്രവർത്തനം നിലവിൽ വന്നു. ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു.   പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ മുനിസിപ്പൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവലിന് ചെയർപേഴ്സൺ സുഹുറ അ ബ്ദുൽ ഖാദർ കൈമാറി.വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉയർന്ന നിലവാരമുള്ള ഇരുപത് മഴമാപിനികൾ വാങ്ങിയത്. മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിനൊപ്പം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ  മഴമാപിനികൾ സ്ഥാപിക്കുകയും മഴമാപിനി നിരീക്ഷകർക്ക് പരിശീലനം നൽകുകയും വിവരശേഖരണവും വിവരകൈമാറ്റവും വിശകലനവും മുന്നറിയിപ്പുകളും നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വടക്കേക്കര പാലത്തിൽ പുഴ മാപിനി വരയ്ക്കാനും മുനിസിപ്പാലിറ്റി തുക വകയിരുത്തിയിട്ടുണ്ട്. മഴയുടെ തീവ്രതയും ആറ്റിലെ ജലനിരപ്പും വിലയിരുത്തിയുള്ള പ്രളയ മുന്നറിയിപ്പുകളും വേനൽകാലങ്ങളിൽ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും ഇതുവഴി സാധ്യമാവുന്നുണ്ട്. വിവിധ കാലാവസ്ഥാ ഏജൻസികളുമായി ബന്ധപ്പെട്ട ശാസ്ത്ര സമൂഹവും ഈ ജനകീയ വിവരശേഖരണം പഠന ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൽ അംഗമായ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മുൻകൈയിൽ ആരംഭിച്ച എം. ആർ. ആർ. എം നെറ്റ് വർക്ക് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യൂക്കേഷൻ സെൻ്ററാണ് ഏകോപിപ്പിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജല വിഭവ വികസന വിനിയോഗ കേന്ദ്രം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഐ.ഐ.റ്റി. എം പൂനെ തുടങ്ങി വിവിധ ഏജൻസികൾ ഈ പ്രവർത്തനത്തെ സഹായിക്കുന്നു   

പ്രാദേശികം

ജോബ് സ്റ്റേഷന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു

ഈരാറ്റുപേട്ട വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ ഭാഗമായ ജോബ് സ്റ്റേഷന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വളരെ എളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുകയെന്നതാണ് ജോബ് സ്റ്റേഷന്‍ ലക്ഷ്യമിടുന്നത്. ഈരാറ്റുപേട്ട ബ്ലോക്കിന്‍റെ കീഴില്‍ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും ലോക്കല്‍ റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കും. കൂടാതെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ജോബ് സ്റ്റേഷന്‍റെ ഭാഗമായ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ്, ഓമന ഗോപാലന്‍, മിനി സാവിയോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാം ഐസക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രാദേശികം

പരസ്യ വണക്കത്തിനായി വിശുദ്ധൻ്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു

ഈരാറ്റുപേട്ട :  അരുവിത്തുറ വല്യച്ചന്റെ തിരുനാളിൻ്റെ ഭാഗമായി ആചാര അനുഷ്ഠാനങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് പരസ്യ വണക്കത്തിനായി മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു.  അന്തരിച്ച ഫ്രാൻസീസ് മാർപാപ്പായോടുള്ള ബഹുമാനാർത്ഥം വാദ്യമേളങ്ങളും കരിമരുന്നും ഒഴിവാക്കിയായിരുന്നു തിരുസ്വരൂപ പ്രതിഷ്ഠ. ലളിതമായി ആഘോഷിക്കുന്ന തിരുന്നാളിൽ വല്യച്ചനെ വണങ്ങാനും നേർച്ച കാഴ്ചകൾ അർപ്പിക്കാനും നൂറുകണക്കിനാളുകളാണ് ഇന്നലെ എത്തിയത്. ഉച്ചകഴിഞ്ഞ് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകി. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ ഒരു അത്ഭുത വ്യക്തിയായിരുന്നെന്നും എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു. തുടർന്ന് നടത്തിയ പ്രദക്ഷിണം ദേവാലയത്തിന് ചുറ്റുമായി പരിമിതപ്പെടുത്തി.ജപമാല ചൊല്ലി പള്ളിക്കു ചുറ്റും നടന്ന പ്രദക്ഷിണത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.  ഇന്ന് (24) രാവിലെ 5.30നും 6.45നും 8നും, വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും.  ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.  മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന.ഇന്ന് (24)വിശുദ്ധ കുർബാന, നൊവേന: 5.30, 6.45, 8.00, 10.00, 3.00, 4.15, 6.45 തിരുനാൾ റാസ: 10.00 പകൽ പ്രദക്ഷിണം: 12. 30

പ്രാദേശികം

എന്റെ കേരളം പ്രദർശന-വിപണനമേള വ്യാഴാഴ്ച മുതൽ നാഗമ്പടത്ത്; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി 'എന്റെ കേരളം' പ്രദർശന-വിപണനമേള ഏപ്രിൽ 24 (വ്യാഴാഴ്ച) മുതൽ 30 വരെ നാഗമ്പടം മൈതാനത്തു നടക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാതല സംഘാടക സമിതി ജനറൽ കൺവീനറുമായ ജോൺ വി. സാമുവൽ അറിയിച്ചു. മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 24ന് വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യം വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് സാംസ്‌ക്കാരികഘോഷയാത്ര സംഘടിപ്പിക്കും. മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.   കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേർപ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അർഹിക്കുന്നവരുടെയും സംഗമങ്ങൾ, കായിക-വിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസം-കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, സ്‌പോർട്‌സ് പ്രദർശനം, സ്‌കൂൾ മാർക്കറ്റ്, കായിക-വിനോദ പരിപാടികൾ, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ എന്നിവ മേളയുടെ ഭാഗമാകും. വിവിധ വകുപ്പുകൾ സൗജന്യമായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കും. ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, കേരള വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, കേരള പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി. അബ്ദുൾ സലാം, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ അഡ്വ. ആർ. രാജേന്ദ്രൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, കേരള റബർ ലിമിറ്റഡ് ചെയർപേഴ്‌സൺ ഷീല തോമസ്, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, വിവര-പൊതുജനസമ്പർക്കവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി. അശ്വതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, ജെയ്‌സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ, ഔസേപ്പച്ചൻ തകടിയേൽ, സണ്ണി തോമസ്, മാത്യൂസ് ജോർജ്, ടോമി വേദഗിരി എന്നിവർ പങ്കെടുക്കും. സംഗമങ്ങൾ, ആദരിക്കൽ മേളയോടനുബന്ധിച്ചു വിവിധ തൊഴിൽ മേഖലകളിലേർപ്പെട്ടിട്ടുള്ളവരുടെയും ഭിന്നശേഷി കലാനിപുണരുടെയും സംഗമങ്ങൾ നാഗമ്പടം മൈതാനത്തെ വേദിയിൽ നടക്കും. ഏപ്രിൽ 25ന് രാവിലെ 10.30 മുതൽ 12 വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധസംഗമം നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ സാമൂഹിക നീതി വകുപ്പിന്റെ നേൃത്വത്തിൽ ഭിന്നശേഷി കലാനിപുണരുടെ സംഗമം നടക്കും. ഏപ്രിൽ 27ന് രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശാ-ആരോഗ്യ പ്രവർത്തകരുടെ സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകസംഗമം നടക്കും. ഏപ്രിൽ 28നു രാവിലെ 10.30 മുതൽ 12.00 മണിവരെ തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ഹരിതകർമസേന സംഗമവും ആദരിക്കലും നടക്കും. ഉച്ചകഴിഞ്ഞ് 1.30മുതൽ 3.30 വരെ കാർഷികവികസന-കർഷകക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ കർഷക-കർഷകത്തൊഴിലാളി സംഗമം നടക്കും. ഏപ്രിൽ 30ന് രാവിലെ 10.30 മുതൽ 12.00 വരെ വനിത-ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാരുടെ സംഗമവും ഉച്ചകഴിഞ്ഞു 1.30 മുതൽ 3.30 വരെ തദ്ദേശ സ്വയംഭരണവകുപ്പ്, ലൈഫ് മിഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും. ഹൃദയംകവരാൻ പ്രശസ്തരുടെ കലാപരിപാടികൾമേളയുടെ ഭാഗമായി ഏപ്രിൽ 24 മുതൽ 30 വരെ വൈകിട്ട് മുഖ്യവേദിയിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 24ന് വൈകിട്ട് 6.30ന് ഗ്രൂവ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. ഏപ്രിൽ 25ന് വൈകിട്ട് 6.30ന് അക്മ-കൊച്ചിൻ ആരോസ് മെഗാഷോ, ഏപ്രിൽ 27ന് വൈകിട്ട് 6.30ന് രൂപാ രേവതി വയലിൻ ഫ്യൂഷൻ, ഏപ്രിൽ 28ന് വൈകിട്ട് 6.30ന് അൻവർ സാദത്തിന്റെ മ്യൂസിക് നൈറ്റ്, ഏപ്രിൽ 29ന് വൈകിട്ട് 6.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം 'ജീവിതത്തിന് ഒരു ആമുഖം' എന്നിവ നടക്കും. ഏപ്രിൽ 30ന് വൈകിട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും നടക്കും. വൈകിട്ട് 7.30ന് സൂരജ് സന്തോഷ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയോടെ മേളയ്ക്കു കൊടിയിറങ്ങും. സമാപനസമ്മേളനം ഏപ്രിൽ 30ന്ഏന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഏപ്രിൽ 30 വൈകീട്ട് നാലിന് നാഗമ്പടം മൈതാനത്തു നടക്കും. സമ്മേളനം ഉദ്ഘാടനവും പുരസ്‌കാരവിതരണവും സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യം വഹിക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മുഖാമുഖം ഏപ്രിൽ 29ന്ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം ഏപ്രിൽ 29ന് രാവിലെ 10.30 മുതൽ 12.30 വരെ കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയൻ-തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, അധ്യാപകർ, വ്യവസായികൾ, പ്രവാസികൾ, പ്രശസ്ത വ്യക്തികൾ, പൗരപ്രമുഖർ, സാമുദായിക നേതാക്കൾ, കർഷകതൊഴിലാളികൾ, കർഷകർ തുടങ്ങി വിവിധ മേഖലയിൽനിന്നുള്ള അഞ്ഞൂറിലധികം പേർ മുഖാമുഖത്തിൽ പങ്കെടുക്കും.

പ്രാദേശികം

ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

ഈരാറ്റുപേട്ട .അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്. തിരുനാൾ  മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി.  ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. തുടർന്ന് 10നും 12നും 1.30നും 2.45നും 4നും വിശുദ്ധ കുർബാന, നൊവേന. ഉച്ചകഴിഞ്ഞ് 4.30 ന് ബഹു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് പിതാവ് കർബാന അർപ്പിച്ചു സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം.   24 ന് രാവിലെ 5.30നും 6.45നും 8നും, വിശുദ്ധ കുർബാന, നൊവേന. 10ന് തിരുനാൾ റാസ. സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ കാർമികത്വം വഹിക്കും. 12.30ന് പകൽ പ്രദക്ഷിണം. തുടർന്ന് 3നും 4.15നും 5.30നും 6.45നും വിശുദ്ധ കുർബാന, നൊവേന.   ഏപ്രിൽ 25 ന് ഇടവകക്കാരുടെ തിരുന്നാൾ. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുർബാന, നൊവേന. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വി. കുർബാന അർപ്പിക്കും. 7മണിക്ക് വി. ഗീവർസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനപ്രതിഷ്ഠിക്കും.  ഏപ്രിൽ 26ന് രാവിലെ 5.30നും 6.30നും 7.30നും 10.30നും വൈകുന്നേരം 4നും നൊവേന. ഏപ്രിൽ 28, 29, 30 തീയതികളിൽ രാവിലെ 5.30നും 6.30നും7.30നും 10.30നും 4നും വൈകുന്നേരം 7നും വിശുദ്ധ കുർബാന, നൊവേന.  എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. രാവിലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00,6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന.   മെയ് 2 മരിച്ചവരുടെ ഓർമ്മ ദിനം, സിമിത്തേരി സന്ദർശനം. രാവിലെ 5.30 നും 6.30 നും 8 നും 9നും 10.30നും 12നും 2.30നും 4 നും വിശുദ്ധ കുർബാന. നാളെ (23)വിശുദ്ധ കുർബാന, നൊവേന: 5.30, 6.45, 8.00, 9.30, 10.30, 12.00, 1.30, 2.45, 4.00.