വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പാലാ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്

ജനറൽ

പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്‍റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.50ഓടെയായിരുന്നു അന്ത്യം.  വഴുതക്കാട് ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈയിലെ ന്യൂ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80കളിൽ തിരക്കുള്ള നടനായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു.  2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനമായി വേഷമിട്ടത്. ചില തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാതാവ്: ഹബീബ ബീവി. ഭാര്യ: അയിഷ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന. ‘മണിയറ’, ‘പ്രശ്നം ഗുരുതരം’, ‘ആധിപത്യം’, ‘ഇവൻ ഒരു സിംഹം’, ‘മൈലാഞ്ചി’, ‘ചിത്രം’ തുടങ്ങിയവ ഷാനവാസ് അഭിനയിച്ച പ്രധാന സിനിമകളാണ്. ഖബറടക്കം ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് പാളയം മുസ്‍ലിം ജമാഅത്ത് ഖബർസ്‌ഥാനിൽ

കോട്ടയം

ലഹരിക്കടത്ത്; പാലാ സ്വദേശിനിയെ ബെ​ഗളൂരുവിൽ വെച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട വിദ്യാർത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോർട്ട് പൊലിസും ഡാൻസാഫും ചേർന്ന് പിടികൂടുന്നത്. ഗോപകുമാറിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്. ബെംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവിൽ നിന്നാണ് 32 ഗ്രാം എംഡിഎംഎ വാങ്ങിയതെന്ന് ഗോപകുമാർ മൊഴി നൽകി. ഗോപകുമാറിനെയും കൊണ്ടാണ് പൊലീസ് ബെംഗളൂരിലേക്ക് പോയത്. വിവിധ സ്ഥലങ്ങളിൽ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. താമസ സ്ഥലം കണ്ടെത്തിയാണ് അനുവിനെ അറസ്റ്റ് ചെയ്തത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി ഉപയോഗിക്കാൻ തുടങ്ങി. ലഹരി സംഘത്തിന്‍റെ കണ്ണിയായി മാറുകയും പിന്നീട് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച് ക്യാരിയർമാരാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : ആദിവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ തനത് സംഗീതത്തിൻ്റെ സമൃദ്ധിയുമായി പ്രശസ്ത നാടൻ പാട്ട് കലാകാരനും, ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ രാഹുൽ കൊച്ചാപ്പി വേദി നിറഞ്ഞാടിയപ്പോൾ ഭാഷയുടെയും സംഗീതത്തിൻ്റെയും രാഷ്ട്രിയം വിദ്യാർത്ഥികൾക്ക് നേർക്കാഴ്ച്ചയായി മാറുകയായിരുന്നു. കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ്റെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു. സിനിമ നിർമ്മിക്കാൻ അധസ്ഥിത വിഭാഗങ്ങൾക്കു മാത്രം പരിശീലനം വേണമെന്ന ചിലരുടെ ശാഠ്യം വിവേചനത്തിൻ്റെ ശബ്ദമാണെന്ന് രാഹുൽ കൊച്ചാപ്പി പറഞ്ഞു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം എന്നിവർ സംസാരിച്ചു.

കേരളം

ഓണത്തിനു സബ്‌സിഡി നിരക്കിൽ രണ്ടു ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ടു ലീറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്‌ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലീറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപ നിരക്കിൽ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനു സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ടു ലീറ്റർ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്നദ്ദേഹം പറഞ്ഞു.

പ്രാദേശികം

തീക്കോയിലും തലനാട്ടിലും ഓരോ വീടുകൾക്ക് കെട്ടുകൾ ഇടിഞ്ഞുവീണ് നാശനഷ്ടം

ഇന്നലെ മീനച്ചിൽ താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട്, അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റർ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്റർ അധികം മഴയുണ്ടായി.തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിൻ്റെ ഒരു ഭിത്തി തകർന്നു. സംഭവ സമയത്ത് വീട്ടിൽ ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി.തലനാട് മേലെടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിന്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്‌ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ-മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം, ഇസ്തിരിപ്പെട്ടി, മോട്ടോര്‍, സെല്‍ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വര്‍ട്ടര്‍, യു.പി.എസ്, സ്റ്റബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ.്എം.പി.എസ്., ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പി.സി.ബി. ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്‌ന അമീന്‍,നഗരസഭഗംങ്ങളായ നാസര്‍ വെള്ളൂപറമ്പില്‍, അഡ്വ.മുഹമ്മദ് ഇലിയാസ്, അനസ് പാറയില്‍, സജീര്‍ ഇസ്മായില്‍, സുഹാന ജിയാസ്, ഹബീബ് കപ്പിത്താന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത മിഷന്‍ കോര്‍ഡിനേറ്റര്‍ അന്‍ഷാദിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് ക്ലാസും പരിശീലനവും നല്‍കി.

കോട്ടയം

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തീക്കോയി വാഗമൺ റോഡിൽ ജീപ്പ് ലോറിയിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക് . കല്ലത്തിനു സമീപം നാല് മണിയോടെയാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെത്തുടർന്നാണ് അപകടമുണ്ടായത് എന്ന് പറയുന്നു.നിയന്ത്രണം നഷ്ടമായ ജീപ്പ് എതിർവശത്ത് പാർക്ക് ചെയിരുന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ഡീസൽ ടാങ്കിന് സമീപത്താണ് വാഹനംഇടിച്ചുകയറിയത്.അപകടത്തെ തുടർന്ന് ജീപ്പിന്റെ എയർബാഗുകൾ പുറത്തുവന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പ്രീതി എന്ന സ്ത്രീക്കും, അഭിചിത്ര എന്ന കുട്ടിക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.